2016, ഓഗസ്റ്റ് 7, ഞായറാഴ്‌ച

ദുഃസ്വപ്നം

മരണത്തേക്കാൾ കനമുള്ള ഒരു രാത്രിയായിരുന്നു രേണുകയ്ക്കത്. പാതിയുറക്കത്തിൽ കണ്ട ആ ദുഃസ്വപ്നം  അത്രമേൽ അവളിൽ ഭീതിവളർത്തിയിരുന്നു.
ബെഡ്‌റൂം ലാമ്പിന്റെ മങ്ങിയ വെളിച്ചത്തിൽ ശബ്ദമുണ്ടാക്കാതെ അവൾ കട്ടിലിൽ എണീറ്റിരുന്നു കിതച്ചു.. ദേഹമാകെ വിയർപ്പുകണങ്ങൾ പൊടിഞ്ഞിരിക്കുന്നു..

ഒന്നുമറിയാതെ കട്ടിലിൽ സുഖമായി ഉറങ്ങുന്ന നന്ദുമോനെ ഉണർത്താതെ അവൾ കട്ടിലിൽനിന്നും പതിയെ എണീറ്റ് ടേബിളിൽ കരുതിവച്ചിരുന്ന വെള്ളമെടുത്ത്  ഒറ്റവലിക്ക് കുടിച്ചുതീർത്തു.

എന്തായിരിക്കും പതിവില്ലാതെ ഇങ്ങനൊരു ദുഃസ്വപ്നം കാണാൻ കാരണം..? ജനാലവിരിമാറ്റി പുറത്തെ നിലാവിലേക്ക് അവൾ വെറുതേ നോക്കിനിന്നു.  നിറയെ കായിച്ചുകിടക്കുന്ന മുറ്റത്തെ ചാമ്പമരചുവട്ടിൽ നിഴല് ചുരുണ്ടുകൂടി കിടക്കുന്നത്‌ അവൾ കണ്ടു..

'കിഷോർ അവന്റെ ജീവിതത്തിൽ ആകെ നട്ട മരാ അത്.. അത്രയ്ക്കുണ്ടായിരുന്നു കുഞ്ഞുന്നാളില് അവന്റെ ചാമ്പക്കാ കൊതി' എന്ന് അമ്മ ഇടയ്ക്കിടെ പറഞ്ഞു ചിരിക്കാറുള്ളത് അവൾ ഓർത്തു..

കിഷോർ ഇപ്പോൾ എന്തെടുക്കുകയായിരിക്കും..?
അവൾ പതിയെ തലതിരിച്ചു ടേബിളിൽ വച്ചിരിക്കുന്ന വിവാഹ ഫോട്ടോയിലേക്ക് നോക്കി.. 

ഒരു പട്ടാളക്കാരന്റെ വേഷത്തേക്കാൾ കിഷോറിന് ചേരുന്നത് സൗമ്യനായ ഒരു അധ്യാപകന്റെ വേഷമാണെന്ന് അവൾക്ക് തോന്നി.. ആദ്യമായി തന്നെ പെണ്ണുകാണാൻ വന്നപ്പോഴും ഒറ്റനോട്ടത്തിൽ അങ്ങിനെത്തന്നെയാണല്ലോ തനിക്ക് തോന്നിയതെന്ന് അവൾ ഓർത്തു..

നന്ദുമോൻ ഉറക്കത്തിൽ കിടന്ന് ഞെട്ടുന്നതും ചിണുങ്ങുന്നതും അവൾ കണ്ടു.. ശബ്ദമുണ്ടാക്കാതെ അവൾ അവന്റെ അരികിലേക്ക് ചേർന്നുകിടന്ന് പതിയെ പുറത്തു താളം പിടിച്ചു. ഒന്നൂടെ അമ്മയുടെ അരികിലേക്ക് ഒട്ടിയമർന്ന് അവൻ കിടന്നു.

തിരിഞ്ഞും മറിഞ്ഞും കിടന്ന് പിന്നെപ്പോഴോ അവൾ വീണ്ടും ഉറക്കത്തിലേക്ക് വഴുതിവീണു..

അതിരാവിലെ തന്നെ അമ്മയുടെ നിലവിളിശബ്ദം കേൾക്കുകയും മുറ്റത്ത് കാൽപെരുമാറ്റങ്ങളുടെ എണ്ണം കൂടിക്കൂടി വരികയും ചെയ്തപ്പോളാണ് ഒരുതരം മരവിപ്പോടെ അവൾ പുറത്തേക്ക് ഓടിയിറങ്ങിയത്..

ആരുടെയൊക്കെയോ അടക്കം പറച്ചിലുകളിലൂടെ ആ ഞെട്ടിക്കുന്ന സത്യം വല്ലാത്ത ഭീതിയോടെ അവൾ മനസിലാക്കി.

അതിർത്തിയിലെ പട്ടാളക്യാമ്പിൽ ഇന്നലെ രാത്രി നടന്ന ഭീകരാക്രമണത്തിൽ കിഷോറും കൊല്ലപ്പെട്ടിരിക്കുന്നു.!

3 അഭിപ്രായങ്ങൾ:

നിങ്ങളുടെ അഭിപ്രായ സ്വാതന്ത്ര്യം പൂർണ്ണമായും ഇവിടെ വിനിയോഗിക്കുക.
തെറ്റുകൾ ചൂണ്ടിക്കാണിക്കുക. നിങ്ങളുടെ വായനയാണ് എന്റെ അക്ഷരങ്ങൾക്ക് കരുത്ത് നല്കുന്നത്.
നന്ദി.