2016, ഓഗസ്റ്റ് 23, ചൊവ്വാഴ്ച

ജനിച്ചുപോകുന്ന കുഞ്ഞുങ്ങൾ..

കരകയറി ഒരു തോണി കിടപ്പുണ്ട്.
കടലോളങ്ങളിൽ ചാഞ്ചാടാൻ കഴിയാതെ,
കടലാഴങ്ങളിലെ വലവീശലിന് -
മുക്കുവർക്ക് കൂട്ടുപോകാൻ കഴിയാതെ,
നന്നേ പഴകിയൊരു തോണി..

തെങ്ങോല തണൽപറ്റി പകലുറക്കം തേടി
ചിലർ ആ തോണിക്കരികിലെത്താറുണ്ട്..
ഉറക്കം വരുംവരെ പുകച്ചുതള്ളുന്ന
വെളുത്ത പുക, വിലാസമില്ലാതെ
മാനത്ത് അലയുന്നതും നോക്കി
ഒരു കടൽക്കാക്ക
തെങ്ങോലത്തുമ്പിൽ ചുമ്മാ ഇരിപ്പുണ്ടാവും..

പകലങ്ങിനെ കടലുകടക്കുന്നതും കാത്ത്
അവിടെയൊരു ചെറു നിഴൽ
ഒളിച്ചിരിപ്പുണ്ടാകും..
അതൊരു വലിയ വലയമായ്
കടലിനെയും കരയേയും
പിന്നെയാ തോണിയേയും മൂടുമ്പോൾ
ഇരുട്ടിൽ നിന്ന് ചില നിഴലനക്കങ്ങൾ
തോണിയെ ലക്ഷ്യമാക്കി നടന്നടുക്കും.

സൂക്ഷിച്ചു നോക്കിക്കേ...
വിലപേശി വാങ്ങിയതും
'വലയിട്ടു'വീഴ്ത്തിയതുമായ
ചില പെൺശരീരങ്ങളാണ് അതൊക്കെ..

പകൽ പിന്നെയും കടന്നു വരികയും
ഇരുട്ടിനെ കോറിയിട്ടു വീണ്ടും
കടലിൽ പോയി ഒളിക്കുകയും ചെയ്യും..
അങ്ങിനെ ചില ഇരുണ്ട രാത്രികളിൽ
തോണിയിൽ നിന്ന്
ചോര കുഞ്ഞുങ്ങളുടെ നിലവിളി ശബ്ദം കേൾക്കാം;
അറിയാതെ ജനിച്ചുപോകുന്ന കുഞ്ഞുങ്ങളെ
തോണിയിൽ ഉപേക്ഷിച്ച്
വീണ്ടും കന്യകമാരായി മടങ്ങിപ്പോകുന്ന
അമ്മമാർ അവിടെയും ഉണ്ടായിരുന്നു!.

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

നിങ്ങളുടെ അഭിപ്രായ സ്വാതന്ത്ര്യം പൂർണ്ണമായും ഇവിടെ വിനിയോഗിക്കുക.
തെറ്റുകൾ ചൂണ്ടിക്കാണിക്കുക. നിങ്ങളുടെ വായനയാണ് എന്റെ അക്ഷരങ്ങൾക്ക് കരുത്ത് നല്കുന്നത്.
നന്ദി.