2016, ഓഗസ്റ്റ് 21, ഞായറാഴ്‌ച

മതവും മനുഷ്യനും!.

നമ്മുടെയൊക്കെ ജീവിതവുമായി ബന്ധപ്പെട്ടു കിടക്കുന്ന ഒരു കൊച്ചുകഥ പറയട്ടെ..

ദൂരെയുള്ള ഗ്രാമത്തിൽനിന്ന് ഒരു കൊച്ചുപെൺകുട്ടി മാതാപിതാക്കൾക്കൊപ്പം കടൽ കാണാൻ വന്നു.

കടൽ തിരകളോട് സല്ലപിച്ചും കുറുമ്പ് കാണിച്ചും, തീരത്തെ മണൽത്തരികളെ ഇക്കിളിപ്പെടുത്തി ഓടിനടന്നും വളരെവേഗത്തിൽ തന്നെ അവൾ കടലുമായി ചങ്ങാത്തത്തിലായി..

പക്ഷേ മടങ്ങിപ്പോകാൻ നേരമായപ്പോൾ അവൾക്കു വല്ലാത്ത സങ്കടമായി.. കുറഞ്ഞ സമയംകൊണ്ട് അത്രമേൽ കടൽ അവളെ മോഹിപ്പിച്ചിരുന്നു.

അവൾ അച്ഛനോട് ചോദിച്ചു; "അച്ഛാ നമുക്കീ കടലിനെ കൂടെ കൊണ്ടോകാം..?"

"അതിനെന്താ.. നമുക്ക് ഈ കടലിനെ കൊണ്ടോകാല്ലോ... പക്ഷേ എങ്ങിനെയാ കൊണ്ടുപോകുന്നേ...??" അവളുടെ മുടിയിഴകളിൽ വിരലോടിച്ചുകൊണ്ട് അയാൾ ചോദിച്ചു.

"നമ്മക്ക് കടലിനെ കുപ്പീൽ അടച്ചു കൊണ്ടോകാം..." അവൾ കയ്യിലിരുന്ന കുപ്പി അച്ഛന്റെ നേരെ നീട്ടി കുലുങ്ങിചിരിച്ചു..

അയാൾ അൽപ്പനേരം ആലോചിച്ചു നിന്നിട്ട് ചോദിച്ചു; "ഇങ്ങിനെ കണ്ണെത്താ ദൂരത്തോളം പരന്നുകിടക്കുന്ന കടലിനെ കുപ്പിയിലാക്കി വച്ചാൽ ഒരു ഭംഗിയും ഉണ്ടാവില്ലല്ലോ... അപ്പൊ എന്താ ചെയ്യാ മോളൂ..??"

"നമ്മക്ക് വീട്ടിച്ചെന്നിട്ട് ഇത്രേം വലിയ ഒരു പാത്രത്തിലേക്ക് കടലിനെ ഒഴിച്ചു വെക്കാം... അന്നേരം നമ്മക്ക് എന്നും കടല് കാണാല്ലോ.." അവൾ തലയാട്ടി തന്റെ കുഞ്ഞികൈകൾ കഴിയുന്നത്ര വിടർത്തികാണിച്ചിട്ടു പറഞ്ഞു..

അവളുടെ നിഷ്‌കളങ്കമായ ആഗ്രഹത്തെ നിരുത്സാഹപ്പെടുത്താൻ നിൽക്കാതെ അയാൾ കടൽവെള്ളം കുപ്പിയിൽ പകർന്നെടുത്ത് അവൾക്കു നൽകി. അല്ലെങ്കിൽത്തന്നെ തിരിച്ചറിവിന്റെ പ്രായമാകുമ്പോൾ അവൾക്ക് കാര്യങ്ങൾ സ്വയം മനസ്സിലാക്കിയെടുക്കാൻ കഴിയുന്നതല്ലേ ഒള്ളൂവെന്ന് അയാൾ ചിന്തിച്ചു.

ഈ കഥയെ മതവുമായി ബന്ധപ്പെടുത്തി ഒന്ന് ചിന്തിച്ചു നോക്കൂ..
ഈശ്വരൻ എന്ന പ്രപഞ്ച സത്യത്തെ 'മതം' എന്ന് ഓമനപ്പേരുള്ള ചെറിയ ചെറിയ കുപ്പികളിലേക്ക് ആവാഹിക്കാൻ ശ്രമിച്ച്, എന്റേതെന്നും നിന്റേതെന്നും പറഞ്ഞ്  മുറവിളികൂട്ടി അന്യോനം പോരടിക്കുകയല്ലേ നമ്മൾ ചെയ്യുന്നത്..?

മതം എന്നത് മറ്റുള്ളവരെ ഭയപ്പെടുത്താനും മുറിപ്പെടുത്താനും എന്നന്നേക്കുമായി നിശ്ശബ്ദരാക്കാനും ശേഷിയുള്ള ഒരു വാക്കായി ഇന്ന് പരിണമിച്ചിരിക്കുന്നു..
പാരമ്പര്യമായി ഏതെങ്കിലുമൊക്കെ മതത്തെ പിന്തുടരുന്നവരാണ് ഭൂരിപക്ഷം പേരും.. അതുകൊണ്ടുതന്നെ സ്വന്തം മതത്തിന്റെ അസ്വീകാര്യമായ പ്രവണതകളെ ചോദ്യം ചെയ്യാൻ നമുക്ക് ഭയവുമാണ്.. ഇനി അഥവാ അതിനു തുനിഞ്ഞാൽ തന്നെ ഏതെങ്കിലുമൊക്കെ രീതിയിൽ 'വിലക്കാനും'  നിശബ്ദരാക്കാനുമുള്ള 'കായികശേഷി'യും മതങ്ങൾ സ്വയമാർജ്ജിച്ചിരിക്കുന്നു.

ഇനിയെങ്കിലും മാറിചിന്തിക്കാൻ നമുക്ക് കഴിയണം.. മറ്റുള്ളവരുടെ വിശ്വാസങ്ങൾക്കുമേൽ കടന്നാക്രമണം നടത്താനുള്ള ത്വരയുണ്ടെങ്കിൽ അരുതെന്നു വിളിച്ചുപറയാനുള്ള ചങ്കൂറ്റം നമുക്ക് വേണം.. ഇല്ലെങ്കിൽ മതങ്ങൾ അവശേഷിക്കുകയും മനുഷ്യവംശം മണ്ണടിയുകയും ചെയ്യുന്നകാലം അതിവിദൂരമല്ല എന്നോർക്കുക.

ഇനിയും വിളിച്ചുപറയാൻ ഭയമുള്ളവർക്ക് മനസ്സിൽ സൂക്ഷിക്കാൻ ഒരുവാക്ക്;

'മതം വിലക്കു കല്പിച്ച മനുഷ്യൻ ശാപമോക്ഷം കിട്ടിയ ശിലയ്ക്ക് തുല്യനാണ്.'



അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

നിങ്ങളുടെ അഭിപ്രായ സ്വാതന്ത്ര്യം പൂർണ്ണമായും ഇവിടെ വിനിയോഗിക്കുക.
തെറ്റുകൾ ചൂണ്ടിക്കാണിക്കുക. നിങ്ങളുടെ വായനയാണ് എന്റെ അക്ഷരങ്ങൾക്ക് കരുത്ത് നല്കുന്നത്.
നന്ദി.