2016, ഓഗസ്റ്റ് 11, വ്യാഴാഴ്‌ച

ചില താത്വിക അവലോകനങ്ങൾ

"ഇന്നാളൊരുദിവസം നിങ്ങടെ ഇടവകേല് ഞാനൊരു പെണ്ണുകാണാൻ വന്നാരുന്നു...."

"ആഹാ.. അതെയോ..??
എവിടുത്തെ കൊച്ചാ...? പേരെന്നാ...? സംഗതി നടക്കുവോ..?"

"ഓ അതൊക്കെ ഇനി എന്നാത്തിനാ പറയുന്നേ.. അതൊന്നും നടക്കില്ലാന്നേ.."

"ശോ... കഷ്ടം..  ഇന്നത്തെക്കാലത്ത്  ഒരു പെങ്കൊച്ചിനെ കിട്ടാൻ എന്നാപാടാ അല്ലേ..."

"ഉം.. അതെ.. കുടിക്കാൻ ചായയോ കാപ്പിയോ മറ്റോ വെക്കട്ടെ..? അമ്മേ കുറച്ചു ചായ അനത്ത്.."


"അയ്യോ വേണ്ട.. ഈ ഇടവകേലെ കുറേ വീടുകൾക്കൂടി കേറാനുണ്ട്.. അതാ.."

"അതെയോ.. എന്നാ പ്രത്യേകിച്ച് വല്ല വിശേഷവും ഉണ്ടോ.. എല്ലാരുംകൂടെ ഇങ്ങിനെ വരാൻ..??"

"ങേ.. കഴിഞ്ഞാഴ്ച അച്ചൻ പള്ളീല് വിളിച്ചു പറഞ്ഞില്ലാരുന്നോ..??
അതേ, ഞങ്ങടെ ഇടവകയില് പുതിയൊരു പള്ളീടെ പണി നടക്കുവാ... എല്ലാരും കാര്യമായിട്ടൊന്ന് സഹകരിക്കണം...
എല്ലാംകൂടി രണ്ടു കോടിക്കുമോളിൽ  ചിലവാന്നേ.. ഇപ്പൊ സാധനങ്ങൾക്കൊക്കെ എന്നാ വിലയാ.. ഹോ!!..
മത്തായിച്ചാ.. ഒരു ആയിരത്തിന്റെയോ രണ്ടായിരത്തിന്റെയോ സ്ലിപ്പെഴുതി,.. അല്ല.. പേരെന്നാന്നാ പറഞ്ഞെ..??.."

"ബെന്നി.."

"ങാ ബെന്നിക്കങ്ങു കൊടുത്തേ.."

"അതേ ചേട്ടാ.. വേറൊന്നും വിചാരിക്കരുത് കേട്ടോ.. പള്ളി പണിയാൻ വേണ്ടി ഇവിടുന്ന് പിരിവൊന്നും തരാൻ ഉദ്ദേശിക്കുന്നില്ല.."

"എടാ മോനേ ദൈവദോഷം പറയാതെടാ.. നല്ലൊരുകാര്യത്തിനല്ലേ..."

"അമ്മയൊന്നു ചുമ്മാതിരുന്നേ.. വല്ല്യ പള്ളി പണിയണതാണോ ഈ നല്ലകാര്യം..?"

പിരിവിന് വന്നവർ മുഖത്തോടു മുഖംനോക്കി..

"ഞാൻ നേരത്തെ പറഞ്ഞില്ലാരുന്നോ അവിടെ ഒരു പെണ്ണുകാണാൻ വന്നകാര്യം. അന്ന് പെണ്ണിന്റെ അപ്പൻ എന്നാ പറഞ്ഞതെന്ന് അറിയാവോ.. ഒരു കൃഷിക്കാരന് മോളെ കെട്ടിച്ചു കൊടുക്കാൻ താത്പര്യമില്ലെന്ന്... തന്നേമല്ല, ഈ നാടത്ര പോരാ പോലും..
അങ്ങിനെ കിളച്ചുണ്ടാക്കിയ കാശീന്ന് ഒറ്റരൂപാ പോലും പള്ളി പണിയാൻ ഞാൻ തരത്തില്ല..
അതേ, നിങ്ങടെ നാട്ടീന്നു പെണ്ണുകെട്ടിപോയ ജർമ്മനിക്കാരോ ഇറ്റലിക്കാരോ ഒക്കെ കാണൂല്ലോ.. അവരോടൊക്കെ പറ, ഡോളർ അയച്ചുതരാൻ..
നാടുനീളെ പള്ളി പണിതുകളിക്കാൻ വേണ്ടി എന്റെ കയ്യില് കാശില്ല ചേട്ടാ തരാൻ..
ഇതിപ്പോ രണ്ടുമാസത്തിനിടയ്ക്കു വരുന്ന നാലാമത്തെ പള്ളിപണി പിരിവുകാരാ നിങ്ങള്..."

"ഹ ഹ.. അതുകൊണ്ടാണോ പിരിവു തരാത്തെ..?"

"അല്ല ചേട്ടാ.. പറയുമ്പോ എല്ലാം പറയണമല്ലോ..
ചേട്ടന്മാർക്ക് അറിയാവോ, സഹകരണ ബാങ്കീന്ന് കോടികൾ ലോൺ എടുത്തുപണിത പള്ളികൾ വരെ കേരളത്തിലുണ്ട്.. അച്ചൻ ഇടവകമാറിയാലും ബാധ്യത ഇടവകക്കാരുടെ തലേൽ കിടക്കും.. എന്നാത്തിനാന്നേ ഇങ്ങിനെ അനാവശ്യമായി ആഢംബരം കാണിക്കാൻ നിക്കുന്നത്..?
അതൊക്കെ പോട്ടെ.. ആർക്കെങ്കിലും ഒരു അത്യാവശ്യ ചികിത്സാ സഹായം വേണ്ടിവന്നാൽ ഇതേ ആവേശത്തോടെ ഓടിവരാൻ നിങ്ങള് തയ്യാറാകുവോ..? അല്ലേല് ഇതേ പള്ളിക്കാര് നിങ്ങളെ പറഞ്ഞുവിടുമോ..?
ഇല്ല ചേട്ടാ.. അതിനൊന്നും ഒരാളും മുന്നിട്ടിറങ്ങില്ല..!!"

ജോർജു ചേട്ടൻ തലചൊറിഞ്ഞു.. "ബെന്നി, അതിപ്പോ ഞങ്ങക്കും അത്ര താത്പര്യം ഉണ്ടായിട്ടല്ല.. അച്ചൻ പള്ളിക്കമ്മറ്റിയിൽ ഒരു കാര്യം ആവശ്യപ്പെടുമ്പോ ചെയ്യാതിരിക്കുന്നത് മോശമല്ലേ എന്നോർത്തിട്ടാ.."

"ജോർജു ചേട്ടൻ പറഞ്ഞത് നേരാ.. ആ പൊട്ടിയ രണ്ടുമൂന്ന് ആസ്പറ്റോസും മാറ്റി പുതിയ പെയിന്റും അടിച്ചാ തീരാനുള്ള പ്രശ്നമേ ഒള്ളാരുന്നു നമ്മടെ പള്ളിക്ക്.." മത്തായിചേട്ടനും ചുണ്ടനക്കി പിന്താങ്ങി..
അനുകൂലമായി അഭിപ്രായം പറയുന്നത് പിന്നീട് തനിക്കുതന്നെ പാരയാകുമോ എന്ന് പേടി ഉണ്ടായിരുന്നെങ്കിലും കൂടെവന്ന ഷാജിക്കും മാനസികമായി ആ അഭിപ്രായത്തോട് യോജിപ്പായിരുന്നു.

അല്ലേലും ഓണത്തിന് അത്തപ്പൂ മത്സരം നടത്തുന്നപോലെ അച്ചന്മാർ ഇങ്ങിനെ പള്ളി പണിയാൻ തുടങ്ങിയാ എന്നാ ചെയ്യുമെന്ന് ത്രേസ്യാമ്മ ചേട്ടത്തിക്കും ബോധോദയം ഉണ്ടായി..

"ചേട്ടന് അറിയാവോ.. പണ്ടൊക്കെ നമ്മുടെ കാർന്നോന്മാര് എത്ര കഷ്ടപ്പെട്ടാ ഈ ആനക്കാട്ടിൽ വന്ന് ഒരുനേരമെങ്കിലും തിന്നാനുള്ള വക ഉണ്ടാക്കിയേ എന്ന്..??
അന്നവര് ഉള്ളതിൽ നിന്നും മിച്ചം പിടിച്ചും പട്ടിണികിടന്നുമൊക്കെ, കൂടിനിന്ന് പ്രാർത്ഥിക്കാൻ പള്ളിയൊക്കെ പണിതു..
അന്നൊക്കെ പള്ളിപണിയാൻ മാമ്മോദീസാ വെള്ളം തലേൽ വീണ ചേട്ടന്മാര് മാത്രമല്ല ഉണ്ടായിരുന്നെ, എല്ലാ വിഭാഗക്കാരും ഉണ്ടായിരുന്നു.. ജാതിയോ മതമോ  തൊട്ടുതീണ്ടാത്ത പാവങ്ങള്..
അവര് പണിത ആ പള്ളിയിൽച്ചെന്ന് മുട്ടുകുത്തിയൊന്ന് കുരിശുവരക്കുമ്പോ എന്നാ ഒരു മനസ്സുഖമാ.. ഇന്നിപ്പോ ഏതേലും പള്ളീൽ ചെന്ന് നിന്നാൽ ആ സുഖം കിട്ടുമോ..?? നിങ്ങള് പറ.."

ഉത്തരമില്ലാത്ത കണ്ണുകൾ പരസ്പരം നോക്കി..

"പ്രായമായ കാർന്നോന്മാരെ വൃദ്ധസദനത്തിൽ കൊണ്ടാക്കുന്നതും കർത്താവിന് മുട്ടൻ പളളി പണിതു കൊടുക്കുന്നതും തമ്മിൽ വല്ല്യ വ്യത്യാസം ഒന്നുമില്ലെന്നാ എന്റെ ഒരിത്..
അല്ലേലും പുൽക്കൂട്ടിൽ പിറന്ന ദൈവം തമ്പുരാന് എന്നാത്തിനാ ആഢംബരപ്പള്ളി.."

മത്തായിച്ചൻ രസീത് ബുക്ക് മടക്കി ബാഗിൽ വച്ചു പോകാൻ എണീറ്റു..
അയലത്തെ വീടുകളിൽ പാലുവിറ്റു സ്വരുക്കൂട്ടിയ പൈസേന്ന് പത്തഞ്ഞൂറ് രൂപ എടുത്തു ത്രേസ്യാ ചേട്ടത്തി അവരുടെ നേരെ നീട്ടി..
മേടിക്കണോ വേണ്ടയോ എന്ന ഭാവത്തിൽ അവർ പരസ്പരം നോക്കി.. ബെന്നി വല്ല ചീത്തയും പറയുമോന്ന് ചില്ലറ ഭയവും ഉണ്ടായിരുന്നു..

"നിങ്ങള് അതൊന്നും കാര്യമാക്കണ്ടാ.. അവൻ അവന്റെ വിഷമത്തിന് പറഞ്ഞതാ അതൊക്കെ.."

"വേണ്ട ചേട്ടത്തി.. പൈസാ ഞങ്ങക്ക് വേണ്ട.. ഞങ്ങള് തിരിച്ചു പോകുവാ.. ഇപ്പൊ പുതിയൊരു പള്ളീടെ ആവശ്യം ഇല്ലെന്ന് ഞങ്ങള് അച്ചനോട് പറയാൻ പോകുവാ.. അല്ലേലും വല്ല്യ പള്ളീലൊന്നും ഒരു കഥയുമില്ല..
മനുഷ്യന്മാര് തമ്മിൽത്തമ്മിൽ ഒരു ഐക്യമൊക്കെ ഉണ്ടായാൽ മതി.. അല്ലേ ബെന്നി..?"

അതേ എന്ന ഭാവത്തിൽ അയാൾ ചിരിച്ചു തലയാട്ടി.

"എന്റെ വകേലൊരു പെങ്ങടെ കൊച്ചുണ്ട്.. അങ്ങ് നാട്ടിലാ.. പറ്റിയാൽ ഞാനതൊന്ന് ആലോചിക്കാം കേട്ടോ.. വല്ല്യ ഡിമാൻഡ്‌സ് ഒന്നും ഇല്ലാത്തവരാ.. ഞാൻ പറഞ്ഞാ നടക്കും." പോകാൻ നേരം ജോർജു ചേട്ടൻ ബെന്നിയുടെ തോളിൽത്തട്ടി പറഞ്ഞു..

അയാൾ നിഷ്ക്കളങ്കമായി ചിരിച്ചു.. അല്ലേൽ തന്നെ, സ്വന്തം വിയർപ്പുകൊണ്ട് ഭക്ഷിക്കുന്നവന്റെ ചിന്തേലും പ്രവൃത്തീലും കളങ്കമുണ്ടാകില്ലല്ലോ.. ല്ലേ...??? ;)

3 അഭിപ്രായങ്ങൾ:

  1. പള്ളികളും,ക്ഷേത്രങ്ങളും മത്സരിച്ചുമത്സരിച്ചങ്ങനെ മാനംമുട്ടെ ഉയരുകയല്ലേ!
    ആശംസകള്‍

    മറുപടിഇല്ലാതാക്കൂ
  2. എന്തിനുവേണ്ടിയാണ് ഈ മത്സരമെന്ന് ആരും ചിന്തിക്കുന്നില്ല.. ഒരുതരം പണക്കൊഴുപ്പിന്റെ അഹങ്കാരം..

    മറുപടിഇല്ലാതാക്കൂ

നിങ്ങളുടെ അഭിപ്രായ സ്വാതന്ത്ര്യം പൂർണ്ണമായും ഇവിടെ വിനിയോഗിക്കുക.
തെറ്റുകൾ ചൂണ്ടിക്കാണിക്കുക. നിങ്ങളുടെ വായനയാണ് എന്റെ അക്ഷരങ്ങൾക്ക് കരുത്ത് നല്കുന്നത്.
നന്ദി.