2015, നവംബർ 29, ഞായറാഴ്‌ച

ഇരുട്ടുരുട്ടൽ..

ഞാനിവിടെതന്നെയുണ്ട്‌..
നിലാവ് പരക്കുമ്പോൾ
ഇരുട്ടിന്റെ മറപറ്റി ഒളിച്ചും,
സൂര്യനുദിക്കുമ്പോൾ
കണ്ണടച്ചിരുട്ടാക്കിയും..

എന്റെ ഇരുട്ടിൽ
ഞാനിവിടെത്തന്നെയുണ്ട്.

2015, നവംബർ 22, ഞായറാഴ്‌ച

ജനിച്ചാൽ ഒരു മരണമുണ്ടെന്ന് അറിയാതെയാണ്
പിറവികൾ സംഭവിക്കുന്നത്‌..
ഇനിയൊരു പിറവികൂടി
കാണുമെന്ന പ്രതീക്ഷയിൽ
മരണവും സംഭവിക്കുന്നു.

2015, നവംബർ 14, ശനിയാഴ്‌ച

ഓർത്തിരിക്കാൻ ഒരു ഓർമ്മകുറിപ്പ്

"എന്നാ പിന്നെ.. ചെക്കനും പെണ്ണിനും എന്തേലും സംസാരിക്കാനുണ്ടേൽ ആവട്ടെ അല്ലെ...?"
കുടിച്ചൊഴിഞ്ഞ ചായഗ്ലാസ് തിരികെ ടേബിളിൽ വെക്കുന്നതിന്നിടെ ബ്രോക്കറുടെ വക ആദ്യസിഗ്നൽ കിട്ടി.

"അതെയതെ..
എടീ മോളെ, അങ്ങോട്ട്‌ എറങ്ങി ചെല്ലെടീ.. നിങ്ങളെന്തേലും മിണ്ട്.. പിന്നീട് പരാതി പറയല്ല്.."
അകത്തൂന്ന് സ്നേഹപൂർണ്ണമായ ഒരു തള്ളലുംകൂടെ കിട്ടിയപ്പോൾ നാണത്തിൽ കലർന്ന ചിരിയോടെ അവൾ പൂമുഖത്ത് എത്തി.

ഗ്ലാസ്സിൽ അവശേഷിച്ച വെള്ളം, ഒറ്റവലിക്ക് കുടിച്ച് ഞാനും പതിയെ അവൾക്കൊപ്പം പുറത്തേക്കിറങ്ങി.

നാലുമണിക്കത്തെ വെയിലിനും മോശമല്ലാത്ത ചൂടുണ്ട്; ഒരു സുഖവും.

മുറ്റത്തിന്റെ അരികിൽ പടർന്നുപന്തലിച്ച മങ്കൊസ്റ്റിൻ മാവോ അതിന്റെ തണലോ തെല്ലും ഇല്ലാത്തതുകൊണ്ട്, എനിക്കുമുൻപേ നടന്ന അവൾ വീടിന്റെ മൂലയിൽ പിടിപ്പിച്ച ടാപ്പിന്റെ ചുവട്ടിൽ അല്പ്പം നാണത്തോടെ ബ്രേക്കിട്ടു നിന്നു..

തൊഴുത്തിൽനിന്ന പശുക്കൾ 'കൊച്ചുകള്ളാ' എന്ന ഭാവത്തോടെ എന്നെ നോക്കിയത് ഞാൻ കണ്ടില്ലെന്ന് നടിച്ചു. ഇവറ്റകൾക്കൊന്നും വേറൊരു പണീം ഇല്ലേ!!

ഇത്തരം സന്ദർഭങ്ങളിൽ തുടക്കം പലപ്പോഴും പുരുഷ മേല്ക്കോയ്മ്മയുടെ കുത്തകയായതുകൊണ്ട്‌ ഞാൻ തന്നെ സംസാരിച്ചു തുടങ്ങി..

ചോദിക്കുന്ന ചോദ്യങ്ങൾക്ക് മാത്രം ഒന്നോരണ്ടോ വാക്കിൽ ഉത്തരം നല്കി കുറച്ച് നേരത്തേക്കെങ്കിലും അവളെന്നെ നികേഷ് കുമാർ ആക്കിയെങ്കിലും, പിന്നീട് അർജുനൻ തൊടുത്തുവിട്ട ശരമഴ പോലെ അവളെന്നെ ചോദ്യങ്ങൾക്കൊണ്ട് മൂടി..!!

ഓരോ ഉത്തരം കഴിയുമ്പോഴും ഇടയ്ക്കിടെ അവൾ തിരിച്ചുകൊണ്ടിരുന്ന ആ ടാപ്പിൽനിന്നും ഇത്തിരി വെള്ളമെടുത്തു തൊണ്ടനനയ്ക്കണം എന്ന് തോന്നി!! ഹോ!!

അവസാനം വിജയശ്രീലാളിതയായി പൂച്ചക്കണ്ണ് ഒരൽപം അടച്ചുപിടിച്ച് ഒരു പ്രത്യേക ഈണത്തിൽ അവളെന്നോട് ചോദിച്ചു;
"ഇനിയെന്തെങ്കിലും ചോദിക്കാനുണ്ടോ....??"

ആഹ.. എന്നെ മുട്ടുകുത്തിക്കാൻ മാത്രം ധൈര്യമോ!! ഇപ്പശരിയാക്കിതരാം..
തൊണ്ടയൊന്നു ചുമച്ചു ശരിയാക്കിയിട്ട് ഞാൻ പറഞ്ഞു;
"യെസ്.. ഉണ്ട്.."

പുരികം മുകളിലേക്ക് വില്ലുപോലെ വളച്ചുപിടിച്ച് അവളെന്നെ ചോദ്യചിഹ്നം പോലെ നോക്കി.
"നമ്മുടെ പ്രധാനമന്ത്രി ഇപ്പോൾ എതു രാജ്യത്താണെന്ന് അറിയോ..??"

ശരിക്കിനും അവൾ ഞെട്ടി!!
ഉത്തരം അറിയാൻ മേലാഞ്ഞിട്ടാണോ, അതോ നാണം വന്നിട്ടാണോന്നറിയില്ല. അകത്തേക്ക് ഒറ്റ ഓട്ടം വച്ചുകൊടുത്തു.
അല്ല പിന്നെ.. എന്റെ അടുത്താ കളി!!

NB :- അല്ല.. സത്യത്തിൽ നമ്മുടെ പ്രധാനമന്ത്രി ഇപ്പോൾ ഏതു രാജ്യത്താ..!!??

2015, നവംബർ 12, വ്യാഴാഴ്‌ച

തടവിലാക്കപ്പെട്ട ദൈവങ്ങൾ

ചില്ലുകൂടുകളിൽ അടയ്ക്കപ്പെട്ട
എല്ലാ ദൈവങ്ങളേയും
മോചിപ്പിക്കണം..
ഇനി അവർ,
അഗതികൾക്കും അശരണർക്കുമൊപ്പം
തെരുവിൽ കഴിയട്ടെ...

നമുക്കവരെ അവിടെപ്പോയി കാണാം.

2015, നവംബർ 7, ശനിയാഴ്‌ച