2015, സെപ്റ്റംബർ 23, ബുധനാഴ്‌ച

ഓടാനറിയുന്നോരോടിക്കോ..

"എന്റെ മകൻ രോഹൻ..  വലിയ കുസൃതിക്കാരനാ..
എപ്പോളാണ് അവന് ഇൻസ്റ്റന്റ് എനർജിയുടെ ആവശ്യം വരികയെന്ന്  പറയാനാവില്ല.
അതിനാൽ പുതിയ ഗ്ലൂക്കോ വിറ്റ ബോൾസ്.. 
....."
ഇങ്ങിനൊരു പരസ്യം ടിവിയിൽ ഒരു പ്രാവശ്യമെങ്കിലും കാണാത്തവരായി  ആരെങ്കിലുമുണ്ടെന്ന് തോന്നുന്നില്ല..

എന്നാൽ ഇത്തരത്തിലുള്ള പരസ്യങ്ങളുടെയൊന്നും സ്വാധീനമില്ലാതിരുന്ന ഒരു ബാല്യകാലം നമ്മളിൽ പലരുടേയും ഓർമ്മകളിൽ നിറം മങ്ങാതെ കിടപ്പുണ്ട്..

ചെളിയിൽ കളിച്ചാൽ അണുക്കൾ ഉപദ്രവിക്കാത്ത, മാവിലയും ഉമ്മിക്കരിയും ഉപ്പുമൊക്കെ ഉപയോഗിച്ച് പല്ല് തേച്ചിരുന്ന, പട്ടി കടിക്കാൻ വന്നാൽ ഓടണോ അതോ ഉറക്കെ നിലവിളിക്കണോ എന്ന് തിരിച്ചറിയാൻ കഴിയാതെ പകച്ചുനിന്ന ഒരു ബാല്യം..

അന്നൊരു ആറുവയസ്സുകാരനോട്  അമ്മ പറഞ്ഞു:-
"മോനേ നീ കുഞ്ഞേട്ടന്റെ വീട്ടിച്ചെന്ന് ചാണകം അളന്ന് കൊടുക്കുന്ന പാട്ട മേടിച്ചോണ്ട് വാ..
പോയിട്ട് വേഗം വരണേ.. അവിടേമിവിടേം വായും പൊളിച്ചു നിക്കരുത്‌..."

ഇഞ്ചിനടുന്ന സമയമാകുമ്പോഴേക്കും ഉണങ്ങിയ ചാണകത്തിന് ആവശ്യകാര്  കൂടും.. പാട്ടയൊന്നിന് ഇത്രരൂപ എന്നതോതിൽ നൂറും ഇരുന്നൂറും അഞ്ഞൂറും പാട്ട ചാണകം വീട്ടിൽ വന്ന് മേടിച്ചുപോകുന്നവരുടെ എണ്ണം കൂടുതലായിരുന്നു  എന്ന് മാത്രമല്ല, അത് നല്ലൊരു വരുമാനമാർഗ്ഗവുമായിരുന്നു.

കേട്ടപാതി കേൾക്കാത്തപാതി നൂറേ നൂറിൽ ഒരു വിടലായിരുന്നു. (അന്നുമിന്നും വീട്ടിൽനിന്ന് പുറത്തുചാടാൻ കിട്ടുന്ന ഒരവസരവും ഞാൻ പാഴാക്കാറില്ല..)

കുറച്ചു ദൂരമുണ്ട് കുഞ്ഞേട്ടന്റെ വീട്ടിലേക്ക്.. പൊള്ളുന്ന വെയിലത്ത്‌ അത്രയും ദൂരം തനിയെ നടന്നും ഓടിയും പോകാനുള്ള കലശലായ മടികാരണം വണ്ടിയോടിച്ച് പോകാമെന്ന് ഞാൻ തീരുമാനിച്ചു..!!

അങ്ങിനെ ആളുയരമുള്ള തിണ്ടിന്റെ മുകളിൽ നെഞ്ചുരച്ച്  വലിഞ്ഞുകയറി, കൂട്ടമായ്‌ തിങ്ങിനില്ക്കുന്ന തെരുവപുല്ലിന്റെ  കൂട്ടത്തിൽനിന്ന് നല്ല മൂപ്പും വലിപ്പവുമുള്ള തെരുവക്കണ ഒരെണ്ണം ധൃതിയിൽ ഒടിച്ചെടുത്ത്‌ അതിന്റെ ഓലകളൊക്കെ കളഞ്ഞ് വൃത്തിയാക്കി അറ്റം മടക്കി വണ്ടിയുണ്ടാക്കി..

ബാലൻസ് തെറ്റിയ കുട്ടിക്കുരങ്ങൻ മരത്തേന്ന് വീണപോലെ തിണ്ടിന്റെ മുകളീന്ന്  വീണ്ടും വഴിയിലേക്ക് ഊർന്നുവീണു..
മൂട്ടിലെ പൊടിയും തട്ടി വണ്ടിയോടിച്ച് കാൽവീതിയുള്ള ഇടവഴിയിലൂടെ എന്റെ സാഹസികയാത്ര കുഞ്ഞേട്ടന്റെ വീട്ടുമുറ്റത്ത് എത്തി.
പീ പീ.... കീ.. കീ.... ക്രിം... ക്രിം...

നട്ടുച്ചയ്ക്ക് പോലും ഒരുതരി വെളിച്ചം കേറാത്ത വലിയ മരങ്ങൾ തിങ്ങിനില്ക്കുന്ന കാപ്പിതോട്ടത്തിന് നടുവിൽ ഒറ്റപ്പെട്ട വീട്.. പരിസരത്തെങ്ങും ആരുടേയും ഒച്ചയനക്കങ്ങൾ കേൾക്കാനില്ല..
അടഞ്ഞ വാതിലിലേക്ക് കുറച്ചുനേരം പ്രതീക്ഷയോടെ നോക്കി നിന്നു..

വെറുംകയ്യോടെ മടങ്ങേണ്ടിവരുമെന്ന് തീർച്ച.

അവിടെ ആരുമില്ലെന്ന് അമ്മയോട് പറയണമെങ്കിൽ ഉറക്കെ വിളിച്ച് മറുപടികിട്ടാതെ മടങ്ങിചെല്ലണം.. ഇല്ലെങ്കി അമ്മ വീണ്ടും പറഞ്ഞുവിടും, 'അവരവിടെയെവിടെയെങ്കിലും കാണുമെടാ ചെറുക്കാ.. പോ.. പോയി പാട്ട വാങ്ങിവാ..'

"കുഞ്ഞേട്ടാ.. ട്ടാ...
ചേച്ചീ..... കൂയ്..."

എവിടെയോ നിന്ന് ഒരു മുരൾച്ച കേട്ടു ..
ആശ്വാസം...അപ്പോ ചേട്ടൻ അകത്തുണ്ട്..

"കുഞ്ഞേട്ടാ..." അടഞ്ഞ വാതിൽക്കലേക്ക് നോക്കി ഒന്നൂടെ നീട്ടിവിളിച്ചു..

വീണ്ടും മുരൾച്ച... പുറകിൽ  അതിശക്തമായ കുരയും..

മുരണ്ടതും കുരച്ചതും ചേട്ടനല്ല, ഭീകരന്മാരായ രണ്ട് പട്ടികളാണെന്ന തിരിച്ചറിവ് എന്റെ സകല നാഡികളെയും ഒരു നിമിഷം കൊണ്ട് തളർത്തിക്കളഞ്ഞു..

മട്ടന്നൂർ ശങ്കരൻകുട്ടിമാരാരെ പോലും തോൽപ്പിക്കുന്ന താളബോധത്തോടെ കാൽമുട്ടുകൾ തമ്മിൽ ചെണ്ടമേളം തുടങ്ങി..

എന്റെ കയ്യിലിരിക്കുന്ന വണ്ടി പ്രത്യാക്രമണതിനുള്ള  വടിയാണെന്ന് അവറ്റകൾ കണ്ണിൽ കണ്ണിൽ നോക്കി വിധിയെഴുതി..

ശ്വാസം എടുക്കാനോ വിടാനോ കഴിയാതെ ഒരു ശിലപോലെ ഞാനങ്ങിനെ നില്ക്കുകയാണ്.. ഒരു സഹായത്തിന് ആരെങ്കിലും ഓടിവരുമെന്ന് ഞാൻ വെറുതേ സ്വപ്നം കണ്ടു.. തലയനക്കാതെ  കണ്ണുകൾ മാത്രം കഴിയുന്നത്ര വിശാലതയിലേക്ക്‌ വട്ടം കറക്കിനോക്കി .. തൊഴുത്തിൽ കെട്ടിയിട്ട ഒന്നുരണ്ടു പശുക്കളും കുറച്ചാടുകളും കൊടിച്ചോട്ടിൽ കുഞ്ഞുങ്ങൾക്കൊപ്പം നിരങ്ങുന്ന ഒരു കോഴിയുമല്ലാതെ എന്നെ സഹായിക്കാൻ കെൽപ്പുള്ള മറ്റൊരു ജീവിയേയും ഞാനാപരിസരത്തെങ്ങും കണ്ടില്ല.

പട്ടികളുടെ മുരൾച്ച കൂടിക്കൂടി വന്നു.. മുട്ടുകൾ തമ്മിൽ കൂട്ടിയിടിക്കാനുള്ള ആരോഗ്യം പോലും നഷ്ടമായ അവസ്ഥ..
ചില സാഹചര്യങ്ങൾ മനുഷ്യന്റെ വിവേകബുദ്ധിയെ കീഴടക്കും എന്നുപറയുന്നത് എത്ര സത്യമാണ്.. അവസാനം ഞാനും കാണിച്ചു അങ്ങിനൊരു സാഹസിക മണ്ടത്തരം..

"ചേട്ടാ...........!!! രക്ഷിക്കണേ....!!!!
പട്ടി കടിക്കുന്നേ!!!!! അയ്യോ!!!! ഓടിവായോ !!! "

അതൊരു ഭീകരമായ അലർച്ചയായിരുന്നു.. പട്ടികളെ ഒരുനിമിഷനേരത്തേക്കെങ്കിലും ഭയപ്പെടുത്താൻ തക്കവണ്ണം ഭീകരമായ അലർച്ച..

എന്നാൽ അടുത്ത സെക്കൻഡിൽ  തന്നെ അവറ്റകൾ പണിതുടങ്ങി..
ചന്ദനമഴ സീരിയലിലെ  ഊർമ്മിള ദേവി  കമ്മലിട്ടപോലെ അവറ്റകൾ രണ്ടും എന്റെ പിന്നാമ്പുറത്ത് കടിച്ച് തൂങ്ങി..

എന്റെ നിലവിളി കേട്ടിട്ടാണോ അതോ കോഴിയെ കുറുക്കൻ പിടിച്ചൂന്ന് കരുതിയിട്ടാണോന്നറിയില്ല, ചേട്ടനും ചേച്ചിയും കാപ്പിതോട്ടത്തിലെ കനത്ത ഇരുട്ടിനെ വകഞ്ഞുമാറ്റി ദൂരെനിന്നും ഓടിവന്നു..

കല്ലും വടിയും  ഒപ്പം ഒച്ചയുമെടുത്ത് അവറ്റകളെ തുരത്തിയപ്പോഴേക്കും എനിക്കുള്ള പണിയൊക്കെ അവറ്റകൾ തന്നുകഴിഞ്ഞിരുന്നു..
എന്നിട്ട് പിന്നെയും തക്കംപാർത്ത പട്ടികൾ അൽപ്പമകലെ മാറിയിരുന്ന് എന്നെ സാകൂതം വിക്ഷിച്ചുകൊണ്ടിരുന്നു.., വീണ്ടുമൊരു അവസരത്തിനായി..

പിന്നാമ്പുറത്തെ ചോരച്ചാലുകൾ കാലിലൂടെ ഒലിച്ചിറങ്ങി മണ്ണിൽ പടർന്നു..
ഏങ്ങലടിച്ചു ഭയന്ന് കരയുന്ന എന്നെ മാറോടണച്ച് ആശ്വസിപ്പിക്കാൻ അവർ നടത്തിയ ശ്രമം വിഫലമായി..

ചുവപ്പ് നിറം പടർന്ന നിക്കറും ഷർട്ടും എന്റെ കുഞ്ഞു ശരീരം വിട്ട് തറയിൽ വിശ്രമിച്ചു..
കടിച്ചെടുക്കാൻ ഇങ്ങനൊരു 'ഉമ്മറം' കൂടി ഉണ്ടായിരുന്നല്ലേ എന്ന നഷ്ടബോധത്തോടെ പട്ടികൾ തമ്മിൽ തമ്മിൽ  നോക്കിയപ്പോഴേക്കും രണ്ട് കൈകൊണ്ടും സുരക്ഷിതമായ ഒരു മറ ഞാൻ 'അവിടെയും' തീർത്തു..

മനസാക്ഷിയില്ലാതെ സൂര്യൻ എന്റെ വാരിയെല്ലുകളിൽ കണ്ണാടി നോക്കി കളിച്ചു.. ഒട്ടിയുണങ്ങി നട്ടെല്ലിനോട് ചേർന്ന വയർ ഓരോ ഏങ്ങലിനുമൊപ്പം പുറത്തേക്ക് തള്ളിവന്നുകൊണ്ടിരുന്നു..
(കർത്താവ്‌ കുരിശിൽ കിടന്നപ്പോൾ പോലും അത്രയധികം വയർ ഒട്ടിയട്ടുണ്ടായിരുന്നില്ല എന്ന് തോന്നുന്നു..)

"പാവം കൊച്ച് ... യ്യോ.. കരയല്ലെടാ..  സാരമില്ലെടാ..
ഇന്ന് തന്നെ ഈ പട്ടികളെ കൊന്നുകളയണം..  നാശങ്ങള്.."

എന്റെ മുടിയിഴകളിൽ തലോടി, പട്ടികൾക്ക് നേരെ ചേച്ചി രോഷം കൊണ്ടു.. (പട്ടികൾ പിന്നേയും പൂർണ്ണാരോഗ്യത്തോടെ വർഷങ്ങളോളം അവിടെ ജീവിച്ചിരുന്നു എന്നത് മറ്റൊരു വാസ്തവം..)


അന്ന് പുക്കിളിന് ചുറ്റും സൂചികുത്തുന്ന ഏർപ്പാട് തുടങ്ങിയിരുന്നില്ല എന്ന് തോന്നുന്നു.. എന്തായാലും പാവലിന്റെ ഇല ഉപ്പുകൂട്ടി അരച്ച്  കടികൊണ്ട ഭാഗങ്ങളിൽ തേച്ചുതന്നു..
എന്ത് രസമാണെന്നോ പച്ചമാംസത്തിൽ ഉപ്പ് തേച്ചങ്ങിനെ നിക്കാൻ.. ആഹഹ..  
സ്വർഗ്ഗമല്ലേ സ്വർഗ്ഗം.. ഹോ!!

അന്ന്, ചാണകം മെഴുകിയ വീടിന്റെ തിണ്ണയിലിരുന്ന്, അരഭിത്തിക്കിപ്പുറം തലമാത്രം വെളിയിൽ കാണിച്ച് ഒരാഴ്ചയോളം അനുഭവിച്ചു വേദനനിറഞ്ഞ ആ നഗ്നജീവിതം..

നിത്യേന പത്രങ്ങളിൽ തെരുവുനായ്ക്കൾ കടിച്ചുകുടഞ്ഞ വാർത്തകൾ വായിക്കുമ്പോൾ വല്ലാത്തൊരു ഭയം എന്നെ ബാധിക്കാറുണ്ട്.. 

ഇതൊരു നിസ്സാര പ്രശ്നമല്ല.. പട്ടികടിക്കാൻ വരുമ്പോൾ ഓടി മരത്തേൽ കേറാൻ പോയിട്ട് അങ്ങിനെ ചിന്തിക്കാൻ പോലും സമയവും സാവകാശവും കിട്ടില്ല എന്നതാണ് വാസ്തവം.

തെരുവ് നായ്ക്കളെ സ്വന്തം കൂടപ്പിറപ്പുകളേപ്പോലെ കണ്ട്, അവറ്റകൾക്ക് വേണ്ടി വാദിക്കുന്ന മോഡേണ്‍ കൊച്ചമ്മമാരുടെ പിന്നാമ്പുറത്തും ഇതുപോലുള്ള ഓരോ കടികൾ കിട്ടേണ്ട സമയം അതിക്രമിച്ചിരിക്കുന്നു എന്ന് പറയാതെ തരമില്ല.

'പിൻ'കുറിപ്പ്: ചില പ്രത്യേക കാരണങ്ങളാൽ കടികിട്ടിയതിന്റെ തെളിവായി ചിത്രങ്ങൾ പ്രസിദ്ധീകരിക്കുന്നതായിരിക്കില്ല..;)