2015, ജൂലൈ 18, ശനിയാഴ്‌ച

വാക്ക്

"ഇനിയൊരു ജന്മമതുണ്ടെങ്കിൽ തീർച്ചയായും നമുക്കൊന്നിക്കണം..."

തന്റെ കല്ല്യാണക്കുറി അവന്റെ കയ്യിൽ കൊടുത്തിട്ട് വളരെ നിസ്സഹായതയോടെ അവൾ പറഞ്ഞു.
അവൻ വിഷമത്തോടെ നീട്ടി മൂളി..

അന്തിവെയിലിന്റെ സ്വർണ്ണ വർണ്ണങ്ങളിൽ മുത്തുപോലെ ഉരുണ്ടുകൂടിയ കണ്ണുനീർ തുള്ളികളെ പുറം കയ്യാൽ തുടച്ച് ഒരേങ്ങലോടെ പാർക്കിൽ നിന്നും അവൾ തിരിഞ്ഞു നടക്കുമ്പോൾ അയാൾ ആകെ ആശയക്കുഴപ്പത്തിൽപ്പെട്ട് നില്ക്കുകയായിരുന്നു.

'അടുത്ത ജന്മത്തിൽ ഒന്നിക്കാം' എന്ന് താൻ പലപ്പോഴായി വാക്ക് കൊടുത്തിട്ടുള്ള പെണ്‍കുട്ടികളിൽ ആദ്യ പരിഗണന ആർക്കാണ് നല്കുക എന്നതായിരുന്നു അയാളെ അലട്ടിക്കൊണ്ടിരുന്ന ആ വലിയ പ്രശ്നം.

2015, ജൂലൈ 9, വ്യാഴാഴ്‌ച

ശരമൊഴി

പിന്നിൽനിന്നും
തൊടുത്തു വിട്ടവന്റെ
ക്രൂരതയ്ക്ക് മുന്നിൽ,
നിസ്സഹായതയോടെ
നിന്നുകൊടുക്കുക
മാത്രമായിരുന്നു താനെന്ന്
ക്രൗഞ്ച മിഥുനങ്ങളിൽ ഒന്നിനെ
എയ്തുവീഴ്ത്തിയ ശരം..