2014, ജനുവരി 30, വ്യാഴാഴ്‌ച

കൊച്ചുവരികൾ..

ചെറുകാറ്റിലുലയാതിരിക്കലാണേറെ യുക്തം;
കൊടുങ്കാറ്റു വന്നാലെന്തുചെയ്യും..!!

2014, ജനുവരി 29, ബുധനാഴ്‌ച

എന്റെ നഷ്ടബാല്യത്തിന്റെ ഓർമ്മയ്ക്ക്‌..


















ഓലചീന്തി മെടഞ്ഞൊരാ കളിപ്പന്ത്‌
കാൽച്ചുവട്ടിലേക്കിട്ടുതാ കാലമേ..
ബാല്യമിത്ര-വലുതായിരുന്നെന്നറിയുവാൻ
കാലമിത്രയേറെ എടുത്തു ഞാൻ..

2014, ജനുവരി 25, ശനിയാഴ്‌ച

വിശുദ്ധ മദർ തെരേസ പുണ്യവതി..
















അമ്മേ..
രോഗികൾക്കായ്
കൈവെള്ള തൊട്ടിലാക്കി
ഭൂമിയിൽ പിറന്ന  കാരുണ്യമേ..
വിശുദ്ധ മദർ തെരേസ പുണ്യവതി..

ഞങ്ങളുടെ രോഗപീഢകളുടെ
നോവും നിലവിളിയും
നിന്നിൽ  സമർപ്പിക്കുന്നു..
കാരുണ്യ പൂർവ്വമെൻ രോഗശാന്തിക്കായ്‌
സ്വർഗസ്ഥനായ പിതാവിനോട്
മാദ്ധ്യസ്ഥ്യം അപേക്ഷിക്കേണമേ..

2014, ജനുവരി 23, വ്യാഴാഴ്‌ച

കുട്ടിക്കാലം

ചെറുബാല്യം വിട്ടകന്നതിൻ-
ചെറുതല്ലെൻ ദു:ഖമിപ്പോൾ..

ചെറുകല്ലിൽ തട്ടിവീണതും,
ചുടുചോര ഇറ്റുവീണതും,
*ചുടുചോറ് വിട്ടമ്മ
ശരവേഗം വന്നെന്നെ-
ഇരുകയ്യാൽ പുണർന്നതും,
ചെറുബാല്യം തന്നൊരോർമ്മയായ്
മിഴിനീര് നിറയ്ക്കുന്നു..
 ------------------------------------
*ചുടുചോറ് -(വാർത്തുകൊണ്ടിരുന്ന ചോറ് ഇട്ടിട്ട് ഓടി വരുക)

2014, ജനുവരി 18, ശനിയാഴ്‌ച

ബാലൻ

ന്നും കുളിച്ച്  കുറിതൊട്ട് ടിപ് ടോപ്പിൽ മാത്രം സ്കൂളിൽ വരാറുള്ള പവിത്രൻ സാറിന് അന്നുമാത്രം കുളിക്കാൻ പറ്റിയില്ല..
കാരണം, സ്കൂളിൽ അതിക്രമിച്ചു കയറിയ കള്ളനെ 'അതിസാഹസികമായി' കീഴ്പ്പെടുത്തി സ്കൂൾ വരാന്തയിലെ വലിയ തൂണിൽ പിടിച്ചു കെട്ടിയത് സാറെന്നും കുളിക്കാൻ ഉപയോഗിക്കുന്ന വെള്ള തോർത്തു കൊണ്ടാണ്.

വാർത്ത കാട്ടുതീ പോലെ പടർന്നു..
കേട്ടവർ കേട്ടവർ സ്കൂളിലേക്ക് കുതിച്ചു പാഞ്ഞു...
വന്നവരിൽ ചിലർ സ്വന്തം സങ്കൽപ്പങ്ങളിൽ നിന്ന് മെനഞ്ഞ  അഭിപ്രായങ്ങൾ പറഞ്ഞ് സ്കൂൾ മുറ്റത്ത്‌ നിന്ന് പല്ല് തേച്ചു.. നീട്ടി തുപ്പി..

ഏര് പൂട്ടികൊണ്ടിരുന്ന പോത്തുകളെ പാടത്തു വിട്ട് ചെളിപുരണ്ട ശരീരവുമായി ഓടിവന്ന *അപ്പു പിട്ടനും *കേളു പിട്ടനുമൊക്കെ ആദ്യമായി അക്ഷരമുറ്റം ചവുട്ടിയ നിർവൃതിയിൽ അല്പ്പനേരം തരിച്ചു നിന്നു..

സ്കൂൾ കുട്ടികൾ 'കള്ളനു' ചുറ്റും കൂട്ടം കൂടിനിന്ന് കൂക്കി വിളിച്ചും പരിഹസിച്ചും രസിച്ചു.. പലപ്പോഴും വടിയുടെ ശീല്ക്കാരം കേട്ട് കുട്ടികൾ ചിതറി ഓടുകയും വീണ്ടും വീണ്ടും കൂട്ടം കൂടുകയും ചെയ്തുകൊണ്ടിരുന്നു...
അന്ന് ആദ്യമായിട്ടായിരുന്നു അവരെല്ലാവരും  ജീവനോടെ ഒരു 'കള്ളനെ' കാണുന്നത്.

നഷ്ടങ്ങളുടെ കണക്കെടുപ്പിന് ഓഫീസ് മുറിയിലും മറ്റും പരിശോധനകൾ നടന്നെങ്കിലും കാര്യമായ തെളിവുകൾ ഒന്നും കിട്ടിയില്ല. കള്ളൻ കയറിയത് ലാബിൽ മാത്രമാണെന്നും, പണമായിട്ട് ഒന്നും നഷ്ടപ്പെട്ടിട്ടില്ലെന്നും ലാബിലെ ഭിത്തിയിൽ നിന്ന് പൊട്ടിവീണ് ചിതറിയ അസ്ഥികൂടങ്ങൾ സാക്ഷ്യം പറഞ്ഞു.

കള്ളൻ ലാബിൽ കയറിയതിന്റെ ഫലമായി വല്ല രാസമാറ്റവും വന്നിട്ടുണ്ടാകുമോ എന്ന് കെമിസ്ട്രി സാർ ആശങ്കപ്പെട്ടു.!!

ഇരുപതു കിലോമീറ്റർ ദൂരെയുള്ള പോലിസ് സ്റ്റേഷനിൽ വിവരം അറിയിക്കാൻ ആരൊക്കയൊ കുതിച്ചുകഴിഞ്ഞു.. ഇന്നത്തെ പോലെ ഫോണ്‍ സൗകര്യം അന്നില്ല.

അടച്ചുറപ്പില്ലാത്ത ജനൽ 'കുത്തിതുറന്നാണ്' കള്ളൻ അകത്തു കയറിയത് എന്ന നിഗമനത്തിൽ എല്ലാവരും എത്തിച്ചേർന്നു.. അതുതന്നെയായിരുന്നു സംഭവിച്ചതും.

കയിലിമുണ്ടും ബനിയനും ധരിച്ച് ഒരു സാഹസികനെപ്പോലെ നെഞ്ചും വിരിച്ചു 'കള്ളനു' ചുറ്റും നടക്കുന്ന പവിത്രൻ സാറിനെ കുട്ടികൾ ആരാധനാ ഭാവത്തിൽ നോക്കിനിന്നു..
ഒരു പക്ഷേ ഇന്ന് സ്കൂളിന് അവധി പ്രഖ്യാപിക്കുമെന്ന് ഹോം വർക്ക് ചെയ്യാത്ത (ഞാനടക്കമുള്ള) കുട്ടികൾ പ്രതീക്ഷിച്ചു.

"എങ്ങിനെയാ കള്ളനെ പിടിച്ചേ..??"
"പിടിക്കാൻ ചെന്നപ്പോ കള്ളൻ ഓടിയോ..?"
"കള്ളൻ ഉപദ്രവിക്കാൻ നോക്കിയോ..? അവന്റെ കയ്യിൽ മാരകായുധങ്ങൾ വല്ലതും ഉണ്ടായിരുന്നോ..?"
"എന്നാലും സാറിനെ സമ്മതിക്കണം.. ഒറ്റയ്ക്ക്.. ഹോ... ഓർക്കുമ്പോൾ തന്നെ..."

നൂറു ചോദ്യങ്ങൾക്കും അഭിപ്രായ പ്രകടനങ്ങൾക്കും നടുവിൽ പുളകിതനായി നിന്ന പവിത്രൻസാർ അഞ്ചാമത്തെയോ അറാമത്തെയോ തവണകൂടി ഒരു മടിയും കൂടാതെ സംഭവം വിവരിച്ചു..
നേരത്തേ കേട്ടവരും പുതുതായി കേൾക്കുന്നവരും ഒരുപോലെ ചെവി കൂർപ്പിച്ചു പിടിച്ചു..
ഇനി പറയുമ്പോൾ, പഴയതിൽ പെടാത്ത വല്ലതും പുതുതായി പറഞ്ഞാലോ..!!
പവിത്രൻ സാർ വീണ്ടും പറഞ്ഞുതുടങ്ങി:
"രാവിലെ ഞാനും *ഗങ്ങാരൻ മാഷും കൂടിയാണ് കക്കൂസിൽ പോവാനും പല്ല് തേച്ച് കുളിക്കാനും വേണ്ടി ഇങ്ങോട്ട് വന്നത്. ഗങ്ങാരൻ മാഷ്‌ വന്നപടി കാര്യം സാധിക്കാൻ വേണ്ടി കയറി.. ഞാൻ പല്ലുതേച്ചു മുഖം കഴുകിക്കൊണ്ട് നിക്കുമ്പോ...ണ്ട് ലാബിന്റെ ജനാല തുറന്നു കിടക്കുന്നെ കാണുന്നു.."

മാഷ്‌ എല്ലാരും കേൾക്കുന്നില്ലേ എന്ന ഭാവത്തിൽ തലയുയർത്തി ചുറ്റിനും ഒന്ന് നോക്കി.. സൂചി വീണാൽ കേൾക്കുന്ന നിശബ്ദത..

".... ഇന്നലെ വൈകുന്നേരം ഞാൻ തന്നെയാണേ അത് അടച്ചത്.. ഇതെങ്ങിനിപ്പോ തുറന്നെ എന്ന് നോക്കാനായിട്ട് ഞാൻ ചെന്ന് നോക്കുമ്പോ...ണ്ട് ഈ കക്ഷി അതിന്റകത്ത്‌ കിടന്നു നല്ല ഉറക്കം.. ഒച്ചയുണ്ടാക്കാതെ ഞാൻ തിരിച്ചോടിച്ചെന്നു ഗങ്ങാരൻ മാഷ്നെ വിളിച്ചു.. എനിക്ക് കാര്യം സാധിക്കാൻ വേണ്ടിയാണ് വിളിക്കുന്നതെന്ന് കരുതി മാഷ്‌ മിണ്ടാതെ ഇരുന്നു.. ഉറക്കെ വിളിക്കാൻ പറ്റ്വോ... ഇവൻ ഒച്ചകേട്ട് എണീറ്റ്‌ ഓടിയാലോ..??
ഞാൻ പിന്നെ ഒന്നും നോക്കിയില്ല..  വരണത് വരട്ടെ എന്നുകരുതി രണ്ടും കല്പ്പിച്ചു പൂണ്ടടക്കം ഇവനെ ഒരൊറ്റ പിടുത്തം.. ഇവനൊന്ന് കുതറാൻ പോലും പറ്റിയില്ല.. തൂണേൽ പിടിച്ചു കെട്ടാൻ നേരത്തും ഇവൻ കൂർക്കം വലിക്കുന്നുണ്ടായിരുന്നു... ഹ ഹ ഹ.." പവിത്രൻ സാർ കുടവയർ കുലുക്കി ചിരിച്ചു.

കൂടിനിന്നവർ ഉറക്കെ ചിരിച്ചു; കൂട്ടത്തിൽ മുറുക്കാൻ കറപുരണ്ട പല്ലു കാണിച്ച് 'കള്ളനും'..

"ങേ..!! ഇവന് രണ്ടെണ്ണം കൊടുത്താലോ..  ഇരുന്ന് ചിരിക്കുന്ന കണ്ടില്ലേ..??" ആരൊക്കയോ ആവേശം കൊണ്ടു..

"വേണ്ട.. കണ്ടിട്ട് തലയ്ക്കു സ്ഥിരതയുള്ള ആളല്ല എന്ന് തോന്നുന്നു.." ആൾക്കൂട്ടത്തിനിടയിൽ നിന്ന് ആരുടെയോ ശബ്ദം ഉയർന്നു.

വായുവിൽ ഉയർന്ന കൈകൾ സാവകാശം  താഴ്ന്നു.. ഒരു നിമിഷംകൊണ്ട് പവിത്രൻ സാറിന്റെ ആവേശം കെട്ടടങ്ങി..ഒരുനിമിഷം മുകളിലേക്ക് നോക്കി 'ഈശ്വരാ.. ഇയാൾ സ്വബോധം ഉള്ള ആളായിരിക്കണേ..' എന്ന് സാറ്  പ്രാർത്ഥിച്ചുവോ..!!

അത് ബാലനായിരുന്നു... എന്റെ നാട്ടുകാരാനായ ഒരു ആദിവാസി യുവാവ്. ചെറുപ്പത്തിലെന്നോ ദുർമരണം കണ്ട് പേടിച്ചു മനോനില തെറ്റുന്നതുവരെ ബാലൻ മിടുക്കനായി പഠിച്ചുകൊണ്ടിരുന്ന ഒരു ബാലനായിരുന്നെന്ന് പറഞ്ഞുകേട്ടിട്ടുണ്ട്. പക്ഷേ.. നാലു കിലോമീറ്ററോളം ദൂരെയുള്ള ഈ സ്കൂളിൽ, ബാലൻ എങ്ങിനെ എത്തിയെന്നുള്ളത് മാത്രം ഇന്നുമൊരു ചോദ്യചിഹ്നം!!

കൂട്ട മണിയുടെ ഒച്ചയിൽ കുട്ടികൾ എല്ലാവരും അവരവരുടെ ക്ലാസ്സുകളിലേക്ക് ഓടിക്കയറി..

എ പ്ലസ് ബി ഓൾ സ്ക്വയർ സമം എ സ്ക്വയർ പ്ലസ് ടു എ ബി പ്ലസ് ബി സ്ക്വയറും, എ മൈനസ് ബി ഓൾ സ്ക്വയർ സമം എ സ്ക്വയർ പ്ലസ് ടു എ ബി മൈനസ് ബി സ്ക്വയറും, ചൂരൽ വടിയുടെ ശീല്ക്കാരവും ചേർന്ന് സമാസമം ക്ലാസ്മുറിയെ പ്രകമ്പനം കൊള്ളിച്ചുകൊണ്ടിരിക്കവേ പൊടിപടലങ്ങൾ പടർത്തി ചെമ്മണ്‍ പാതയിൽക്കൂടി ഞെളിപിരി കൊണ്ടുവരുന്ന പോലീസ് ജീപ്പ് സ്കൂൾ മുറ്റത്ത്‌ സഡൻ ബ്രേക്ക് ഇട്ടു.

കാക്കി കുപ്പായങ്ങൾ ഹെഡ് മാസ്റ്ററുടെ പിന്നാലെ ഓഫീസ് റൂമിലേക്ക്‌ വരിവരിയായി കയറിപ്പോയി. അവരെ നോക്കിയും ബാലൻ ചിരി തുടർന്നു..

പവിത്രൻ സാറിന്റെ മൊഴിയും ലാബിലെ പരിശോധനയും കഴിഞ്ഞ് ബാലനെയും കൊണ്ട്‌ പോലീസ് ജീപ്പ് ചെമ്മണ്‍ പാതയിലെ പൊടിപടലങ്ങൾക്കിടയിൽ പോയ്‌ മറഞ്ഞു..

പിന്നീട് ബാലൻ കള്ളനല്ലെന്നും മനോനിലയുടെ തകരാറുകൊണ്ട് സംഭാവിച്ചതാണെന്നുമുള്ള നാട്ടുകാരുടെ മൊഴിയുടെ അടിസ്ഥാനത്തിൽ ബാലനെ പോലീസ് വെറുതെ വിട്ടു.

പവിത്രൻ സാർ ആകട്ടെ കുറച്ചുകാലത്തേക്കെങ്കിലും താൻ ശരിക്കിനും കള്ളനെ തന്നെയാണ് പിടിച്ചതെന്ന് സ്വയം വിശ്വസിച്ചും മറ്റുള്ളവരെ വിശ്വസിപ്പിച്ചും തലയുയർത്തി നടന്നു.

പിന്നീട് വർഷങ്ങൾക്കു ശേഷമാണ് പേടിക്കേണ്ട മനുഷ്യനല്ല ബാലൻ എന്ന തിരിച്ചറിവ് എനിക്കും ഉണ്ടായത്..
ബാലൻ ഒരു പാവമായിരുന്നു.. നോട്ടംകൊണ്ടുപോലും ആരെയും ഭയപ്പെടുത്താത്ത, പേരുപോലെ  നിഷ്ക്കളങ്കനായ ബാലൻ..

വായിൽ നിറയെ ഇട്ടു ചവയ്ക്കാനുള്ള മുറുക്കാനു  വേണ്ടി അവൻ പണിയെടുത്തു.. ആരെയും അവൻ പറ്റിച്ചില്ല.. ഒരുപക്ഷേ പലപ്പോഴായിട്ട് അവൻ പറ്റിക്കപ്പെട്ടിരിക്കാം.. എണ്ണിവാങ്ങാത്ത കൂലിക്ക് മുമ്പിൽ അവൻ ആരോട് കണക്കു പറയാൻ.. വിലപേശാൻ...??

നാട്ടുകാർക്ക് അവൻ ചൂടൻ ബാലനാണ്.. വലം കയ്യിലേയും ഇടം കയ്യിലേയും ചൂണ്ടുവിരൽ തുമ്പിൽ  ചുണ്ണാമ്പ് തേച്ചു നടക്കുന്നവൻ.. കാരണങ്ങൾ ഉണ്ടായിരുന്നിട്ടും കൂടി ചിരിക്കാൻ മടിക്കുന്നവർക്കിടയിൽനിന്ന് കാരണങ്ങൾ ഒന്നും തന്നെ ഇല്ലാതെ ബാലാൻ ചിരിച്ചുകൊണ്ടിരുന്നു.. അവന്റെ മുറുക്കാൻ കറപുരണ്ട ചിരിക്കുപോലും ഇത്രയധികം നിഷ്ക്കളങ്കത നല്കിയത് ആരാണ്..!!

ബാലനെ അറിയുന്നവരേക്കാൾ  ബാലന് അറിയുന്നവർ ആയിരുന്നു അവിടെ കൂടുതലും.. പൊതുവേ മൗനം ധരിച്ചു നടക്കുന്നവനെങ്കിലും എന്തൊക്കയോ ബാലനും അറിയുന്നുണ്ടായിരുന്നു.

വർഷങ്ങൾക്കു മുൻപ് കോളേജ് മഗസിനുവേണ്ടി ഒരു കഥ എഴുതിത്തരാൻ എന്റെ കൂട്ടുകാരി ആവശ്യപ്പെട്ടപ്പോൾ ഞാൻ തിരഞ്ഞെടുത്ത വിഷയം ബാലന്റെ കഥയായിരുന്നു.. അതുപക്ഷേ എന്റെ സങ്കല്പ്പങ്ങളിൽനിന്നു മെനഞ്ഞെടുത്ത കുറേ ഊഹാപോഹങ്ങൾ മാത്രമായിരുന്നു എന്ന തിരിച്ചറിവ് എനിക്കുണ്ടായത് ബാലനെ കൂടുതൽ അടുത്തറിഞ്ഞപ്പോൾ ആയിരുന്നു.

ആ കഥയും ബാലനും ഇന്നില്ല..
ഏകദേശം ഒരുവർഷം മുന്നേ ബാലൻ മരിച്ചു.. അവന്റെ ആരോഗ്യത്തെയും കാഴ്ച്ചയേയും കവർന്നെടുത്ത രോഗം ഒടുവിൽ  അവനെയും (ബാലനേയും)  കൊണ്ടുപോയി.. നല്ലവരായ നാട്ടുകാരുടെ സഹായങ്ങൾക്കൊന്നും ബാലന്റെ ജീവൻ പിടിച്ചുനിർത്താനും  കഴിഞ്ഞില്ല..  

ബാലൻ നടന്ന വഴികളും ചുണ്ണാമ്പ് പുരണ്ട ചൂണ്ടു വിരലുകളും എല്ലാം മനസ്സിലൊരു നീറ്റൽ ഇന്നും അവശേഷിപ്പിക്കുന്നു...


സ്കൂൾ വരാന്തയിലെ വലിയ തൂണിന്റെ ചുവട്ടിലിരുന്ന് ബാലന്റെ ആത്മാവ് ഇനിയും ഉറക്കെയുറക്കെ ചിരിക്കട്ടെ..
ആ ചിരി കേട്ട് അസ്വസ്ഥരായി പവിത്രൻ സാറിന്റെയും ഗങ്ങാരൻ മാഷിന്റെയും കുളികൾ ഇനിയും ഇനിയും മുടങ്ങട്ടെ..
കാരണം, ബാലൻ കള്ളനല്ല.. ഭ്രാന്തനുമല്ല. ബോധമുള്ള മനുഷ്യനായിരുന്നു.
-----------------------------------------------------------------------
നിത്യശാന്തി പുല്കി മയങ്ങുക.. 
നിത്യതയിലേക്ക് നീ ഉയർത്തപ്പെടും.
-----------------------------------------------------------------------
*ഗംഗാധരൻ

* പിട്ടൻ (കുറിച്ച്യ സമുദായത്തിലെ പഴയ ആളുകളെ വിളിച്ചിരുന്ന പേര്.) 

2014, ജനുവരി 12, ഞായറാഴ്‌ച

യവനിക

വനിക താഴ്ത്തി ഞാൻ
മടങ്ങുകയാണ് അണിയറയിലേക്ക്..
കെട്ടിയാടി മടുത്തോരാ വേഷങ്ങൾ
വേദിയിൽ തന്നെ ഉപേക്ഷിക്കുന്നു.

കയ്യടിച്ചും ചിരിച്ചും വിമർശിച്ചും
നിങ്ങൾ വളർത്തിയ എന്റെ സ്വപ്നങ്ങളെ
വേദിയിൽ തന്നെ വിട്ടു പോകുമ്പോഴും,
നോവുകൾ മാത്രം ഞാൻ കൊണ്ടുപോകുന്നു;
നാളെ അവ നിങ്ങളെയും വേദനിപ്പിക്കാതിരിക്കാൻ..

2014, ജനുവരി 9, വ്യാഴാഴ്‌ച

കടൽതീരത്തെ പെണ്‍കുട്ടി

 ചരിത്രത്തിൽ ആദ്യമായി "എന്റെ കൊച്ചിനെ കാണുന്നില്ലേ.." എന്നുള്ള നിലവിളി ശബ്ദം കേട്ടത് രണ്ടായിരം വർഷങ്ങൾക്കു മുൻപ്  ജറുസലെമിൽ നിന്ന് നസ്രത്തിലേക്കുള്ള വീഥിയിൽ വച്ചായിരുന്നു. 
(പരിമിതമായ  എന്റെ ഈ അറിവ് തെറ്റാണെങ്കിൽ ചരിത്രാന്വേഷികൾ പൊറുക്കുക.)

അന്ന്, പന്ത്രണ്ടാമത്തെ വയസ്സിൽ അപ്പന്റെയും അമ്മയുടെയും കണ്ണുവെട്ടിച്ചു മുങ്ങിയ ആ കുട്ടിയുടെ പേരാണ് യേശു.

പെസഹാത്തിരുന്നാൾ ആഘോഷിക്കാൻ ജറുസലെമിലേക്ക് മാതാപിതാക്കളും ബന്ധുജനങ്ങളും പരിചയക്കാരും അടങ്ങുന്ന വലിയ സംഘത്തിനൊപ്പം തുള്ളിച്ചാടി യാത്രപോയ ആ ബാലൻ തിരികെയുള്ള യാത്രയിൽ ആരോടും പറയാതെ ഒറ്റമുങ്ങൽ..

നൊന്തുപെറ്റ വയറിന് മകനെ കാണാതെ പോയാൽ സഹിക്കാൻ കഴിയുമോ...?  
വഴിയിൽ കിടന്ന് ആ അമ്മ നിലവിളിച്ചു..
"എന്റെ മോനെ കണ്ടോ.. എന്റെ മോനെ ആരെങ്കിലും കണ്ടോ.." എന്ന് കൂടെയുള്ള സാറാമ്മയോടും ഏലിയാമ്മയോടും മറ്റും ചോദിച്ചുനോക്കിയെങ്കിലും 'ഞങ്ങളാരും കണ്ടില്ലല്ലോ..' എന്ന ഭാവത്തിൽ കൈ മലർമലർത്തി അവരും സഹതാപം പ്രകടിപ്പിച്ചു.

"നീയൊന്നു സമാധാനിക്കു മേരി.. നമുക്ക് അവനെ എങ്ങിനെയെങ്കിലും കണ്ടുപിടിക്കാം" എന്ന് ജോസഫ്‌ ആശ്വസിപ്പിക്കാൻ ശ്രമിച്ചു.. പക്ഷേ മേരിയുടെ നിലവിളി ഒന്നും കൂടെ കൂടിയതേ ഒള്ളു..
എങ്ങിനെ നിലവിളിക്കാതിരിക്കും എന്നുപറ.. ആകപ്പാടെയുള്ള ഒരു ആണ്‍തരി.. മോനേ.. കുട്ടാ.. എന്നൊക്കെ വിളിച്ച് ഓമനിച്ചു വളർത്തിയ നല്ല അനുസരണയുള്ള മോൻ..

യാത്ര ഒന്നുരണ്ടു  ദിവസം പിന്നിട്ടിരിക്കുന്നു... അവസാനം അവർ രണ്ടുപേരുംകൂടി യേശുവിനെ അന്വേഷിച്ചു തിരികെ ജറുസലെമിലെക്ക് പോയി.. ഒടുവിൽ മൂന്നു ദിവസത്തെ അന്വേഷണത്തിന് ശേഷം ജറുസലെം ദേവാലയത്തിൽ വച്ച് അവർ യേശുവിനെ കണ്ടെത്തി.

അപ്പോൾ യേശുവാകട്ടെ ഈ കോലാഹലങ്ങൾ ഒന്നും അറിയാതെ ഉപാധ്യയന്മാരുടെ ഇടയിലിരുന്നു അവർ പറയുന്നത് കേൾക്കുകയും, അവരുടെ ചോദ്യങ്ങൾക്ക് ഉത്തരം നല്കുകയും, അവരോടു ഉത്തരം മുട്ടിക്കുന്ന ചോദ്യങ്ങൾ ചോദിച്ചും എല്ലാവരെയും ആശ്ച്ചര്യപ്പെടുത്തുകയും ആയിരുന്നു.
"മോനെ നീ എന്നാ പണിയാ ഈ കാണിച്ചേ.. ഞങ്ങളെ വെറുതെ തീ തീറ്റിച്ചു കളഞ്ഞല്ലോ.." എന്ന് അമ്മയുടെ വക സ്നേഹപൂർവ്വമായ ശാസന..

"ആ സാരമില്ലെടീ.. എന്നതാണേലും അവനെ നമുക്ക് തിരിച്ചു കിട്ടിയില്ലേ.. ഇനി അവനെ വഴക്കൊന്നും പറയാൻ നിക്കണ്ട.. എത്രയും വേഗം നമുക്ക് നാട്ടിലേക്ക് തിരിച്ചു പോകാം.." സ്നേഹപൂർവ്വം അവന്റെ നീണ്ട മുടിയിഴകളിൽ വിരലോടിച്ച് പിതാവിന്റെ ആശ്വാസ വാക്കുകൾ..
നല്ല കുട്ടിയായി അവർക്കൊപ്പം യേശു എന്ന ബാലൻ നസ്രത്തിലേക്ക് മടങ്ങിയതോടെ ആ മാതാപിതാക്കളുടെ നഷ്ടപ്പെടലിന്റെ വേദനയും മാറി.

ഒരുപക്ഷേ അതിനു മുന്പും അതിനു ശേഷവും ഇതുപോലെയുള്ള ഒത്തിരി അധികം നഷ്ടപ്പെടലുകൾ നടന്നിട്ടുണ്ടാവാം.. ചരിത്രത്തിൽ കോറിയിടാതെ പോയ വേർപാടിന്റെ നൊമ്പരങ്ങൾ... തിരിച്ചുകിട്ടിയതും ആൾക്കൂട്ടത്തിൽ എന്നന്നേക്കുമായി നഷ്ടപെട്ടുപോയതുമായ ബന്ധങ്ങൾ..

"എന്റെ മോനെ.."
"എന്റെ മോളെ.."
"അമ്മേ... അച്ഛാ..." തുടങ്ങിയ നിലവിളികൾ ആൾക്കൂട്ടത്തിന്റെ ആരവങ്ങൾക്കിടയിൽ, അവനവന്റെ തിരക്കുകൾക്കിടയിൽ ആരാരും കേൾക്കാതെ, ശ്രദ്ധിക്കാതെ എത്രയോ തവണ മുങ്ങിപോയിരിക്കും..??

തികച്ചും അവിചാരിതമായ ഒരു സന്ദർഭത്തിലാണ് ഇതൊക്കെ ഓർമ്മയിലേക്ക് വീണ്ടും ഓടിയെത്തിയത്..

 കോഴിക്കോടൻ സായാഹ്നത്തിന്റെ സൗന്ദര്യം മുഴുവനും അറബിക്കടലിലേയ്ക്ക്‌ മുഖം താഴ്ത്തി തുടങ്ങിയ സമയം..
യാത്ര പറയാൻ വെമ്പൽ കൊള്ളുന്ന ഡിസംബറിലെ അവസാനത്തെ ഞായർ...

സുഹൃത്തുക്കൾക്കൊപ്പം കടപ്പുറത്തെ ജനാരവങ്ങൾക്കിടയിലേക്ക് പതുക്കെ അലിഞ്ഞുചേരാൻ തുടങ്ങിയപ്പോൾ തന്നെ കേട്ടു പോലീസുകാരുടെ ഉച്ചത്തിലുള്ള അനൗണ്‍സ്മെന്റ്..

"ബീച്ചിൽ എത്തിയിട്ടുള്ള സന്ദർശകരുടെ ശ്രദ്ധയ്ക്ക്..
രക്ഷിതാക്കളുടെ  കയ്യിൽനിന്നും വേർപെട്ടുപോയ നിലയിൽ മൂന്നു വയസ്സ് പ്രായമുള്ള ഒരു പെണ്‍കുട്ടിയെ കണ്ടു കിട്ടിയിട്ടുണ്ട്.
കുട്ടിയുടെ രക്ഷിതാക്കൾ ആരെങ്കിലും ഇവിടെ ഉണ്ടെങ്കിൽ പോലീസ് വാഹനത്തിന്റെ സമീപത്തേക്ക് വരേണ്ടതാണ്.."

ഒരുപക്ഷേ  ആ കുട്ടിയെ അന്വേഷിച്ച് മാതാപിതാക്കൾ എത്തിയിരിക്കാം.. അങ്ങിനെ ആശിക്കാം. കാരണം, അതിൽ കൂടുതൽ മറ്റൊന്നും ഞാൻ അറിഞ്ഞില്ല; അറിയാൻ ശ്രമിച്ചില്ല.

മസാല പുരട്ടിയ കത്തിരിയും പൈനാപ്പിൾ കഷ്ണവും രുചിയോടെ തിന്നും, കടപ്പുറത്തെ പലതരം കാഴ്ച്ചകളെ കണ്ണുകളാൽ ആലിംഗനം ചെയ്തും , മനസ്സുകൊണ്ട് പട്ടത്തിനൊപ്പം ഉയരെ പറന്നും സ്വന്തം ലോകത്തേക്ക് സ്വയം ചുരുങ്ങുമ്പോൾ കാണാതെ പോകുന്ന കാഴ്ച്ചകളും ഉണ്ടെന്നുള്ളത് സത്യമാണ്.

അങ്ങിനെയാണ് കൂടിനില്ക്കുന്ന ഒരുകൂട്ടം ആളുകൾക്കിടയിലേക്ക് എന്റെ കണ്ണുകളും ചെന്നെത്തിയത്. അവിടെ ആൾക്കൂട്ടങ്ങൾക്കു നടുവിൽ അടിവസ്ത്രം മാത്രം ധരിച്ച് പകച്ചു നില്ക്കുന്ന ഒരു അഞ്ചുവയസ്സുകാരി  പെണ്‍കുട്ടി..

കടലിൽ കളിച്ച് ഈറനണിഞ്ഞ ശരീരം, വെള്ളം ഇറ്റുവീഴുന്ന മണലു പറ്റിപിടിച്ച മുടിയിഴകൾ.. നിസ്സഹായത വിളിച്ചോതുന്ന മുഖഭാവം..

ഓമനത്വം തുളുമ്പുന്ന ആ കണ്ണുകളിലേക്കു നോക്കവേ അറിയാതെ ഒരുനിമിഷം വീട്ടിലെ കിളി കൊഞ്ചലുകളെ ഓർത്തുപോയി. അവരിലാരോ ഒരാൾ എവിടെയോ ഒറ്റപ്പെട്ടുനില്ക്കുന്നു എന്നോരു തോന്നൽ.. ചില സങ്കടപ്പെടലുകൾ എത്ര വേഗത്തിലാണ് മനസ്സ് കീഴടക്കിക്കളയുന്നത്..

ആരൊക്കയോ ആ പെണ്‍കുട്ടിയോട് പേരും നാടുമൊക്കെ ചോദിക്കുന്നുണ്ട്..
അറിയാവുന്ന കാര്യങ്ങൾ അവൾ പറഞ്ഞുകൊടുത്തു.
വലിയ തിരമാലകൾ തീരത്ത് വന്നു ബഹളം കൂട്ടിമടങ്ങുന്ന കടലിലേക്ക്‌ കൈചൂണ്ടി "ഞാൻ അവിടെയാ നിന്നത്" എന്നവൾ പറഞ്ഞു..

സത്യത്തിൽ ആ പാവം പെണ്‍കുട്ടിക്കും നിശ്ചയം ഉണ്ടായിരുന്നില്ല താൻ എവിടെനിന്നാണ് കടൽവെള്ളം കോരി കളിച്ചതെന്ന്..

ഉപ്പയും ഉമ്മയും കുഞ്ഞനുജനും എവിടെയെന്ന് അവൾ ചുറ്റിനും പകച്ചുനോക്കി..
"ഒരു കുട്ടിയെ കിട്ടിയിട്ടുണ്ടേ.." എന്ന് ആരൊക്കയൊ വിളിച്ചുകൂവി..
ദൂരെനിന്നും ഓടിക്കിതച്ചുവന്ന ഒരാൾ "ഇതല്ല.. ഇതല്ല.. എന്റേത് ആണ്‍കുട്ടിയാണ്" എന്നും പറഞ്ഞ് മറ്റെവിടെയൊക്കയോ അവന്റെ പേരും വിളിച്ച്  തിരഞ്ഞു നടന്നു..

എത്രയും വേഗം അവൾക്ക് അവളുടെ ഉപ്പയേയും ഉമ്മയേയും കുഞ്ഞനുജനെയും കണ്ടെത്താൻ കഴിഞ്ഞിരുന്നെങ്കിലെന്ന് മനസ്സ് കൊതിച്ചു..

മനസ്സിലെവിടെയോ ഒരു നൊമ്പരമായി അവളുടെ ഒറ്റപ്പെടൽ കൂട് കൂട്ടിയിരിക്കുന്നു..

അവളെയും കൂട്ടി ആളുകൾക്കിടയിലൂടെ "ഒരു കുട്ടിയെ കിട്ടിയിട്ടുണ്ടേ.." എന്നുറക്കെ വിളിച്ച് ആരൊക്കയോ നടന്ന കൂട്ടത്തിൽ  ഞങ്ങളും പോയി.

ഒടുവിൽ ആകാംക്ഷയെ ഇരുട്ടിൽ ഉപേക്ഷിച്ച് അവളുടെ ഉപ്പയും ഉമ്മയും കുഞ്ഞനുജനും എവിടെനിന്നോ പ്രത്യക്ഷപ്പെട്ടു..

വീണ്ടുമൊരു കണ്ടുമുട്ടൽ കണ്ണുകൾ നനയിക്കും.. ഹൃദയത്തിൽ സ്നേഹം ജനിപ്പിക്കും.

അവരുടെ കൈകളിൽ ഇനിയൊരിക്കലും വിട്ടുപോകാത്ത വിധം  മുറുകെ പിടിച്ച്, അവൾ ഇരുട്ടിലേക്ക് നടന്നകന്നപ്പോൾ നിറഞ്ഞ ഹൃദയത്തോടെ എത്രയേറെ കണ്ണുകൾ ആ കടപ്പുറത്ത് അത് നോക്കി നിന്നിട്ടുണ്ടാവും..!!