2013, ഡിസംബർ 22, ഞായറാഴ്‌ച

ക്രിസ്മസ് കരോളും ചില ഓർമ്മകളും

വര: VR രാഗേഷ്, മാധ്യമം.

ടന്നുപോയ കാലഘട്ടങ്ങളിലേക്ക് വെറുതെ ഒന്ന് മനസ്സ് പായിച്ചാൽ ഒട്ടനേകം രസകരമായ കഥകൾ ചികഞ്ഞെടുക്കാൻ ഉണ്ടാകും... അപ്പോൾ സ്വാഭാവികമായും ചിലതൊക്കെ എഴുതിയിടണമെന്ന് തോന്നാറുണ്ടെങ്കിലും,  ചില ഓർമ്മകൾ എവിടെ എങ്ങിനെ തുടങ്ങണം എന്നറിയില്ല.. ഒരായിരം ഓർമ്മകൾ ഒരുമിച്ച് നൂലാമാല കെട്ടിക്കിടക്കുമ്പോൾ പലപ്പോഴും വേർതിരിച്ചെടുക്കുക അസാധ്യമായിതീരുന്നു. എങ്കിലും ചില ചികഞ്ഞെടുക്കലുകളും അടുക്കിവെക്കലുകളും കൂടിയേ തീരു.. 

ഡിസംബർ..
ഓർമ്മകളിലേക്ക് അസ്ഥിമരവിക്കുന്ന തണുപ്പുമായ് വീണ്ടും ഒരു ക്രിസ്തുമസ് കടന്നുവരുന്നു.. മഞ്ഞുമൂടിയ രാപ്പകലുകൾ.. ഉച്ചയാകുന്നതുവരെ സൂര്യരശ്മികളെ തടഞ്ഞുനിർത്താൻ മാത്രം നെഞ്ചുറപ്പുള്ള ഹിമകണങ്ങൾ മണ്ണിലും മരങ്ങളിലുമായി വെള്ളപുതച്ചു കിടക്കുന്നു..

പെയ്തിറങ്ങുന്ന മഞ്ഞുകണങ്ങൾക്കിടയിലൂടെ എന്റെ ഓർമ്മകൾ പഴയൊരു ക്രിസ്തുമസ് രാവിലേയ്ക്ക് മടങ്ങിപ്പോകുന്നു.. അവിടെ കാലിത്തൊഴുത്തിൽ പിറന്ന ഉണ്ണിയേശു അട്ടിടയന്മാരെയും അവർക്കു വഴികാട്ടിയായ്‌ വന്ന കിഴക്കുദിച്ച നക്ഷത്രത്തേയും നോക്കി പുഞ്ചിരി തൂവുന്നു..


"എല്ലാവർക്കും തിരുപ്പിറവിയുടെ മംഗളങ്ങൾ ഏറ്റം സ്നേഹത്തോടെ നേരുന്നു."

       രോൾ സമ്പ്രദായം ആരുടെ കാലഘട്ടത്തിലാണ് ആരംഭിച്ചത് എന്നെനിക്ക് നിശ്ചയം പോര.. പക്ഷേ ഒന്നറിയാം; എനിക്ക് ഓർമ്മവച്ച നാൾ മുതൽ കരോൾ ഉണ്ടായിരുന്നു.


കുട്ടിക്കാലത്ത് അമ്മയുടെ ഒക്കത്തിരുന്നും പിന്നെ പിന്നെ അമ്മയുടെ പിന്നിലൊളിച്ചും നിന്ന് അപരിചിതരായ കരോൾ സംഘത്തേയും ക്രിസ്മസ് പാപ്പയേയും പേടിയോടെ നോക്കിനിന്നതുമൊക്കെ എന്റെ ഓർമ്മകളിലേയ്ക്ക് പെട്രോൾ മാക്സും തെളിച്ച് വീണ്ടും കടന്നുവരുന്നു.
സത്യത്തിൽ ചുവന്ന മുഖവും വെളുത്തുനീണ്ട താടിയുമുള്ള ക്രിസ്മസ് പാപ്പയെ കുഞ്ഞുനാളിൽ എനിക്ക് ഭയമായിരുന്നു.

      വർഷങ്ങൾ പിന്നേയും കടന്നുപോയി.. കരോൾ സംഘത്തിനൊപ്പം ഞാനും പോയിത്തുടങ്ങി.. പക്ഷേ അപ്പോഴേക്കും ആദ്യകാലത്തെ കരോൾ സന്ദേശങ്ങൾ കരോൾ പിരുവുകളായി  രൂപാന്തരം പ്രാപിച്ചിരുന്നു.. വാർഡുകൾ തിരിച്ചായിരുന്നു ഇടവകയിൽ കരോൾ നടത്തിയിരുന്നത്. ഏറ്റവും  കൂടുതൽ പിരിവ് കാശ് കൊണ്ടുവരുന്ന വാർഡുകാർക്ക് പള്ളിവക സമ്മാനങ്ങളൊക്കെ ഉണ്ട്.

    ദ്യകാലങ്ങളിൽ ഉണ്ണിയുടെ പിറവി അറിയിച്ചതിന് ശേഷമായിരുന്നു കരോൾ നടത്തിയിരുന്നത്; ഇരുപത്തി അഞ്ചാം തീയ്യതി വൈകുന്നേരം. ഉണ്ണി പിറന്നതിന്റെ സന്തോഷം ലഹരിയായും മാംസമായും തലയിലും ഉദരത്തിൽ തുടിച്ചുകിടക്കുന്ന തലമുതിർന്ന കാരണവന്മാർ മുതൽ ഗോട്ടികളിയും കഴിഞ്ഞ് മൂട്ടിലെ പൊടിയുംതട്ടി വന്ന കൊച്ചുകുട്ടികൾ വരെ ആ സംഘത്തിൽ ഉണ്ടാവും.

വലിയ ചെണ്ടകൊട്ടിന്റെ അകമ്പടിയോടെ പെട്രോൾ മാക്സും തെളിച്ച് ഇടവഴികളും വയലുകളും താണ്ടി വീടുകളിൽ നിന്ന് വീടുകളിലേക്ക്  തണുത്ത് വിറച്ച്  നടന്നുനീങ്ങുന്നവർക്കൊപ്പം ക്രിസ്മസ് പാപ്പയും ഉണ്ടാവും.

ചെറിയൊരു തളിക പാത്രത്തിൽ പട്ടുതുണി വിരിച്ച് ഉണ്ണിയെ അതിൽ കിടത്തി പൂക്കൾകൊണ്ട് അലങ്കരിച്ച് അതും വഹിച്ചാണ് വീടുകൾതോറും കയറിയിറങ്ങുക. ഉണ്ണീശോ വീട്ടിൽ വന്നതിന്റെ സന്തോഷം അറിയിക്കാൻ വീട്ടുകാർ ഓരോരുത്തരും ഉണ്ണിയെ വണങ്ങി നേർച്ചയും ഇടും. 

കരോളിന്റെ തുടക്കത്തിലുള്ള ആവേശം രാത്രി കനക്കും തോറും കുറഞ്ഞു കുറഞ്ഞുവരും. ഒരു വീട്ടിൽ ചെന്നുകയറുമ്പോഴുള്ള കരോൾ ഗാനാലാപനം- 'സന്തോഷ സൂചകമായ് തന്നതും സ്വീകരിച്ച് നന്ദി പറഞ്ഞു ഞങ്ങൾ പോകുന്നേ..' എന്ന ഒറ്റ ഗാനത്തിലേക്ക് ചുരുങ്ങും.
കരോളുകാർ വന്നതിലും വേഗത്തിൽ പോയതിലുള്ള സന്തോഷം വീട്ടുകാർക്കും, കുറച്ചു കാശുംകൂടി ബാഗിൽ കയറിയതിന്റെ സന്തോഷം കരോളുകാർക്കും കിട്ടുന്ന ചടങ്ങായി കരോൾ മാറിയത് എത്ര വേഗത്തിലാണ്!!

   കരോൾ കഴിയണമെങ്കിൽ നേരം വെളുക്കണം.. ഒരുപാട് വീടുകൾ ഇനിയുമുണ്ട്. നാട്ടിൻപുറം ആയതുകൊണ്ട് വീടുകൾ തമ്മിലുള്ള അകലവും ഒരുപാടുണ്ടായിരുന്നു. തണുപ്പും ഉറക്കവും ഒരുമിച്ച് ആക്രമിച്ചു തുടങ്ങിയപ്പോൾ ഓരോരുത്തരായി കനത്ത ഇരുട്ടിൽ അപ്രത്യക്ഷരായി കൊണ്ടിരുന്നു. പുറത്തെ കനത്ത തണുപ്പിനെ ഉള്ളിലുള്ള ലഹരികൊണ്ട് തടുത്തവർ ഇടയ്ക്കിടെ വീണ്ടും ലഹരി നുണഞ്ഞുകൊണ്ടിരുന്നു.
ക്രിസ്മസ് പാപ്പയായി വേഷമിട്ട കുട്ടി വസന്തപിടിച്ച കോഴിയെപ്പോലെ ഉറക്കം തൂങ്ങി തുടങ്ങിയപ്പോൾ കൂട്ടത്തിലുള്ള അവറാൻ ചേട്ടൻ ആ വേഷം ഏറ്റെടുത്തു; കക്ഷിയാണെങ്കിൽ നല്ല ഫിറ്റും. അങ്ങിനെ നാലിലും കൂടുതൽ കാലുമായി പാപ്പയും ഉണ്ണിയേശുവിനെ പിടിച്ച മത്തായി ചേട്ടനും കുഴഞ്ഞു കുഴഞ്ഞു നടക്കുകയാണ്.
കരോൾ പതിയെ മുന്നോട്ടു നീങ്ങി.. നാവുകുഴഞ്ഞ കരോൾ ഗാനങ്ങൾക്കൊപ്പം അപസ്വരങ്ങളും കേട്ടുതുടങ്ങി.. തമ്മിൽ തമ്മിൽ പഴിചാരൽ അവസാനം കയ്യേറ്റത്തിൽ എത്തി. പിടിവലിക്കിടയിൽ താഴെവീണ ഉണ്ണിയേശുവിനെ തിരിച്ചെടുക്കുമ്പോൾ കൈ വേറെ ഉണ്ണിയേശു വേറെ എന്ന സ്ഥിതിയിൽ ആയിരുന്നു.
'അവന്റെ അസ്ഥികളിൽ ഒന്നുപോലും തകർക്കപ്പെടുകയില്ല' (യോഹന്നാൻ-19:36) എന്ന തിരുവെഴുത്ത്  പലപ്പോഴായി തകർത്തെറിഞ്ഞ മഹാപാപികളോട് കർത്താവ്‌ തന്നെ പൊറുക്കട്ടെ.

തർക്കങ്ങൾ പരിഹരിച്ചും മുറിഞ്ഞുപോയ ഉണ്ണീശോയുടെ കൈ പൂ കൊണ്ട് മറച്ചും കരോൾ പിന്നെയും മുന്നോട്ടു നീങ്ങി..

ഇനിയൊരു പുഴ മുറിച്ചുകടന്നാൽ മാത്രമേ അക്കരെ എത്തുകയൊള്ളൂ.. പൊക്കിപ്പിടിച്ച പെട്രോൾ മാക്സുമായി മുന്നേ പോകുന്നവന്റെ പിന്നാലെ വരിവരിയായി പാപ്പയും സംഘവും ഉണ്ണിയേയും വഹിച്ചു നടന്നുനീങ്ങി. ഏകദേശം പുഴയുടെ നടുവിൽ എത്തിയതും ഉണ്ണീശോയും മത്തായി ചേട്ടനും ദാ കിടക്കുന്നു വെള്ളത്തിൽ.. നീന്തലറിയാതെ ഉണ്ണീശോ പുഴയിലൂടെ ഒഴുകിത്തുടങ്ങിയതും കൂട്ടത്തിലൊരാൾ പുഴയിൽ ചാടി ഉണ്ണിയേയും മത്തായി ചേട്ടനെയും പൊക്കിയെടുത്തു.

മൂക്കിലും വായിലും കയറിയ വെള്ളം വിക്കി ചുമച്ചും തണുത്തു വിറച്ചും മത്തായി ചേട്ടനും ഉണ്ണീശോയും വീണ്ടും പുഴ കടക്കവേ മുറിഞ്ഞുപോയ ഉണ്ണീശോയുടെ കൈ മാത്രം തണുത്ത കബനി പുഴയുടെ അടിത്തട്ടിലേക്ക് കുളിരുകൊള്ളാൻ പോയിരുന്നു.
പുഴയ്ക്കക്കരെ ആഴികൂട്ടി തണുപ്പകറ്റി വീണ്ടും കരോൾ പുനരാരംഭിച്ചു.
മുറിഞ്ഞുപോയ കൈ കാണാതിരിക്കാൻ വേണ്ടി ചുവന്ന പട്ടെടുത്ത് ഉണ്ണീശോയെ പുതപ്പിച്ചു.
'ഇതെന്നാ ഇങ്ങിനെ' എന്ന് സംശയം ചോദിച്ചവരോട്, 'നല്ല തണുപ്പല്ലേ.. ഒരു പുതപ്പ് ഉണ്ണിക്കും കിടക്കട്ടെ' എന്ന് വീമ്പു പറഞ്ഞു..
ഇടയ്ക്കിടെ ചില വീടുകളിൽനിന്ന് കിട്ടുന്ന കട്ടനും റെസ്ക്കും കഴിച്ച്, ഇടവഴികളും കുറുക്കുവഴികളും കടന്ന് വീടുകളിൽ നിന്ന് വീടുകളിലേക്ക് കരോൾ നീങ്ങികൊണ്ടിരുന്നു..
ചില നേരങ്ങളിൽ റോഡുകൾ വിട്ട് യാത്ര വയലിറമ്പിൽ കൂടിയായി.. വയലിറമ്പിലെ തവളകൾ പെട്രോൾ മാക്സിന്റെ വെട്ടം കണ്ടപ്പോൾ ഞെട്ടിയുണർന്ന് പോക്രോം പോക്രോം വച്ചു..

ആഘോഷപൂർവ്വം കരോൾ മുന്നേറിക്കൊണ്ടിരുന്നു.. വീടുകളിൽ നിന്ന് വീടുകളിലേക്ക് കരോൾ പുരോഗമിക്കവേ പെട്ടന്ന് ക്രിസ്മസ് പാപ്പയെ കാണാനില്ല..!!
കയ്യിലുള്ള ലൈറ്റ് തെളിച്ച് ആരൊക്കെയോ ചുറ്റിനും നോക്കി വിളിച്ചു.
"അവറാൻ ചേട്ടാ.. അവറാൻ ചേട്ടാ.."

കനത്ത ഇരുട്ടിൽ പറമ്പിൽ എവിടെയോ നിന്ന് ദയനീയമായ ഒരു വിളികേട്ടു.. "ഞാനൊന്നു വീണെടാ.. ഒന്നു വന്ന് പിടിക്കെടാ.."
ആരൊക്കയൊ പിന്നോക്കം ഓടിയകൂട്ടത്തിൽ ഞാനും ഓടി.. ചലനമറ്റ ചാണകക്കുഴിയിൽ പുതിയ കുമിളകൾ.. തല മാത്രം പുറത്തു കാണിച്ചു അവറാൻ ചേട്ടൻ ചാണകക്കുഴിയിൽ വീണു  കിടക്കുന്നു. പാവം.
കരോൾ കഴിഞ്ഞ് ഉറക്ക ക്ഷീണത്തോടെ തിരിച്ച് വീട് എത്തിയപ്പോഴും മൂക്കിൻ തുമ്പിൽ ചാണകത്തിന്റെയും മൂത്രത്തിന്റെയും ഗന്ധം പറ്റിപ്പിടിച്ചു നിന്നു... ഉറക്കത്തിനിടയിൽ എപ്പോഴോ പള്ളിയിൽ നാണയത്തുട്ടുകൾ എണ്ണുന്ന ഒച്ച കേട്ടപോലെ..
എങ്ങിനെ ആയാലും വേണ്ടില്ല.. പത്തു കാശ് കിട്ടിയാൽ മതിയല്ലോ..!!!

ചില ഓർമ്മകൾ ഇങ്ങിനെയൊക്കെയാണ്.. എങ്കിലും ഓർത്തിരിക്കാൻ ഒരു രസം.. രസച്ചരടുകൾ മുറിച്ചുകളയാതെ ഓർമ്മകൾ രസം പിടിച്ചു കിടക്കട്ടെ..  നമുക്കെന്താ ല്ലേ..??

6 അഭിപ്രായങ്ങൾ:

നിങ്ങളുടെ അഭിപ്രായ സ്വാതന്ത്ര്യം പൂർണ്ണമായും ഇവിടെ വിനിയോഗിക്കുക.
തെറ്റുകൾ ചൂണ്ടിക്കാണിക്കുക. നിങ്ങളുടെ വായനയാണ് എന്റെ അക്ഷരങ്ങൾക്ക് കരുത്ത് നല്കുന്നത്.
നന്ദി.