2013, ഡിസംബർ 2, തിങ്കളാഴ്‌ച

സാക്ഷി

ലിയ മരങ്ങളിൽ അള്ളിപ്പിടിച്ചു കയറുന്നത് അപ്പുവിന് എന്നും വലിയ ഇഷ്ടമായിരുന്നു.
മധുരമൂറുന്ന ചക്ക പഴുത്തുകിടക്കുന്ന വലിയ പ്ലാവിൻ കൊമ്പിൽ.. ആഞ്ഞിലി ചക്ക വിളഞ്ഞു പഴുത്തുകിടക്കുന്ന ഉയരമുള്ള അയിനിമരത്തിൽ.. നിറയെ ഞാവൽപ്പഴം ചുവന്നു തുടുത്തു കിടക്കുന്ന ഞാറമരക്കൊമ്പിലുമൊക്കെ ഒരു അണ്ണാൻ കുഞ്ഞിനെപ്പോലെ അവൻ ഓടിച്ചാടി കയറും.

സ്കൂളില്ലാത്ത അവധി ദിവസങ്ങളിൽ മാത്രം നേരത്തേ ഉണരാറുള്ള അപ്പുവിന് ചെയ്തു തീർക്കാൻ ഒത്തിരി കാര്യങ്ങളുണ്ടാവും.
നിറയെ പ്ലാവുകളുള്ള തൊടിയിലൂടെ പഴുത്ത ചക്കയുടെ മണം തേടി നടക്കണം, അമ്മിണി ആടിനെയും കുഞ്ഞുങ്ങളെയും കാട്ടിൽ തീറ്റാൻ കൊണ്ടുപോണം, അവർക്കൊപ്പം കളിക്കണം.. മരത്തേൽ ഞാന്നുകിടക്കുന്ന കാട്ടുവള്ളികളിൽ ഊഞ്ഞാൽ ആടണം.. സത്യത്തിൽ അന്നവന് തിരക്കോട് തിരക്കുതന്നെയാണ്.

ചിലനേരങ്ങളിൽ പറമ്പിലെവിടെയെങ്കിലും നിന്ന് വലിയ ഒച്ച കേൾക്കുമ്പോൾ ആധിയോടെ അവന്റെ അമ്മ നീട്ടിവിളിക്കും. ''അപ്പൂ അപ്പൂ.."
''കൂയ്.. ഞാൻ ഇവിടെയുണ്ടേ....'' പറമ്പിലെ ഉയരമുള്ള ഏതെങ്കിലും മരക്കൊമ്പിലിരുന്ന് അവൻ നീട്ടിക്കൂവി വിളി കേൾക്കുമ്പോഴേ പാവം അവന്റെ അമ്മയുടെ ആധി മാറുകയുള്ളൂ..
"വീണു കയ്യോ കാലോ ഒടിച്ചിട്ട്‌ ഇങ്ങു വന്നേക്ക്.. ഞാൻ നോക്കില്ല.. പറഞ്ഞേക്കാം." അവനെ ശകാരിച്ചുകൊണ്ട് അവർ അകത്തേക്ക് പോകും.

മരകൊമ്പിലിരുന്നുതന്നെ ചക്കയും മാങ്ങയും പറിച്ചു തിന്ന് വിശപ്പടക്കി  വരാറുള്ള അപ്പുവിനെ തേച്ചു കുളിപ്പിച്ചെടുക്കുക അവർക്ക് നന്നേ പ്രയാസമുള്ള ജോലിയായിരുന്നു.

      തിവുപോലെ അന്നും ആടുകളെ തീറ്റാൻ വേണ്ടി അവൻ കാട്ടിലേക്ക് പോയി. വന്യമൃഗങ്ങൾ പതിയിരിക്കാത്ത തികച്ചും ശാന്തമായ കാട്. വള്ളിക്കെട്ടുകൾ നിറഞ്ഞ വലിയ മരങ്ങൾ.. തവളകൾ ബഹളം കൂട്ടുന്ന, തഴക്കാടുകൾ തിങ്ങിയ ചതുപ്പ്.. ചെറിയ അരുവി.. കാട്ടു ചെടികൾ പല വർണ്ണങ്ങളിൽ വിരിഞ്ഞു നില്ക്കുന്നു. ഇടയ്ക്കിടെ തെളിഞ്ഞ പുൽത്തകിടികൾ. അപ്പുവിനെ ഭയപ്പെടുത്തുന്ന യാതൊന്നും ആ കാട്ടിൽ ഉണ്ടായിരുന്നില്ല.

ആട്ടിൻ കുട്ടികൾ പുൽമേടിൽ തുള്ളിക്കളിക്കുവാനും അമ്മിണിയാട് പച്ചില തിന്നുവാനും തിരക്കിട്ടു. ചില സമയങ്ങളിൽ അമ്മയെ അനുകരിച്ച് കുഞ്ഞാടുകൾ പച്ചില കൂമ്പിന്റെ രുചിനോക്കി.
അപ്പുവാകട്ടെ ഉയരമുള്ള മരക്കൊമ്പിലിരുന്നു കാലാട്ടി രസിച്ചു. പിന്നെ കാട്ടുവള്ളികൾ മെത്തകെട്ടിയ മരക്കൊമ്പിൽ കേറിക്കിടന്ന് കൗതുകത്തോടെ അകലങ്ങളിലേക്ക് കണ്ണെറിഞ്ഞു.

കൂവിയാൽ തിരിച്ചു കൂവുന്ന വലിയ കുന്നുകൾ തമ്മിൽ തമ്മിൽ തോളോട് തോൾ ചാരിനില്ക്കുന്നു... അതിനും മേലെ ഉയരത്തിൽ പറക്കുന്ന പക്ഷികൾ.. ഒരു കുഞ്ഞുചിറക് തനിക്കും കിട്ടിയിരുന്നെങ്കിൽ.. അവൻ വെറുതേ ആശിച്ചു.

വലിയ കുന്നുകളെ നോക്കി ഒന്ന് ഉറക്കെ കൂവാൻ അവന്റെ മനസ്സ് മന്ത്രിച്ചു. ആവേശത്തോടെ കൂവാൻ തയാറെടുപ്പ് നടത്തവെയാണ് പെട്ടന്ന് അവന്റെ കണ്ണുകൾ അത് കണ്ടത്; കളിക്കൂട്ടുകാരനായ കിട്ടുവിന്റെ അമ്മയും സർവ്വോപരി തന്റെ അയൽക്കാരിയുമായ സുലേച്ചി അൽപ്പമകലെ മലയിടുക്കിൽ നിന്ന് വിറക് പെറുക്കുന്നു.

'സുലേച്ചീ..' എന്ന് അവരെ ഉറക്കെ വിളിക്കാനും, താനിവിടെ ഇരിപ്പുണ്ടെന്ന് അറിയിക്കാനും ഒരുവേള അവൻ ശ്രമിച്ചെങ്കിലും പിന്നീട്  മൗനം പാലിക്കുകയും അവരുടെ ചെയ്തികൾ കൗതുകത്തോടെ വീക്ഷിക്കുകയും ചെയ്തുകൊണ്ടിരുന്നു..

വള്ളിക്കെട്ടുകൾക്കിടയിൽ നിന്ന് വിറകുകൾ ആയാസപ്പെട്ട്‌ വലിച്ചെടുക്കുമ്പോൾ കാട് മുഴുവനായും അവരുടെ ശരീരത്തിനൊപ്പം കുലുങ്ങി ചിരിക്കുന്നുണ്ടായിരുന്നു.. കാട്ടുചെടികൾ അവരുടെ മുടിയിഴകളിലേക്ക് പല വർണ്ണത്തിലുള്ള പൂവുകൾ പൊഴിച്ചിട്ട് അവരെ കൂടുതൽ സുന്ദരിയാക്കി.

ഇടയ്ക്കിടെ അവർ നിന്നുകിതച്ചു.. മുണ്ടിന്റെ തലയുയർത്തി മുഖവും കഴുത്തും തുടച്ചു.. ഉഷ്ണം നിറഞ്ഞ ശരീരം സ്വയം ഊതി തണുപ്പിച്ചു.. എങ്കിലും അവരുടെ മഞ്ഞനിറമുള്ള ജമ്പർ വിയർപ്പിൽ നനഞ്ഞു കുതിർന്നുകൊണ്ടേയിരുന്നു..

അവരെത്തന്നെ നോക്കിയിരിക്കെ വീടിനടുത്തുള്ള മണിയേട്ടൻ സുലേച്ചിയുടെ അടുത്തേക്ക് നടന്നടുക്കുന്നത് അവൻ കണ്ടു.
അയാൾ എന്തിനാണ് അവിടെ വന്നത്..? അവൻ ആലോചിച്ചു.
അപ്രതീക്ഷിതമായ അയാളുടെ സാമിപ്യം അവരുടെ മുഖത്ത് ആശ്ചര്യം നിറച്ചിരുന്നു. കാട്ടുവള്ളികൾ നിശബ്ദരായി നോക്കിനിന്നു..
അവർ തമ്മിൽതമ്മിൽ നോക്കി നില്ക്കുന്നതും സുലേച്ചി കൂടുതലായി കിതയ്ക്കുന്നതും അവൻ കണ്ടു. അവന്റെയുള്ളിൽ എന്തോ അരുതായ്ക സംഭവിക്കാൻ പോകുന്നു എന്നൊരു തോന്നൽ..

അയാൾ അവ്യെക്തമായി അവരോട് എന്തോ സംസാരിക്കുന്നതും, നിഷേധ രീതിയിൽ തലയാട്ടി സുലേച്ചി പിന്നോട്ട് മാറുന്നതും അവൻ കണ്ടു.
ബീഡി ഒന്നുകൂടി ആഞ്ഞുവലിച്ച് അയാൾ അവരിലേക്ക്‌ കൂടുതൽ അടുക്കുകയും കയ്യിൽ പിടിക്കുകയും ചെയ്യുന്നതുകണ്ട് അവൻ ഞെട്ടി.
കുതറി മാറാനുള്ള അവരുടെ പാഴ്ശ്രമത്തെ അയാളുടെ കൈക്കരുത്ത് കീഴടക്കികളഞ്ഞു. എന്നിട്ടും സുലേച്ചി ഉറക്കെ നിലവിളിക്കുന്നതോ ഒച്ചവയ്ക്കുന്നതോ അപ്പു കേട്ടില്ല. പിടിവലികൾക്കിടയിൽ അവരുടെ കയ്യിലിരുന്ന കത്തി എവിടെയോ വീണുപോയിരുന്നു.

എന്തിനായിരിക്കും  അയാൾ സുലേച്ചിയെ ആക്രമിക്കുന്നത്..?
അവന്റെയുള്ളിൽ വല്ലാത്ത ഭീതിനിറഞ്ഞു..
ഉറക്കെ നിലവിളിക്കണമെന്ന് അവന് തോന്നി.. പക്ഷേ ഒച്ച ഒരിത്തിരിപോലും പുറത്തേക്ക് വന്നില്ല. ഒരുപക്ഷേ ഒച്ചയുണ്ടാക്കിയാൽ അയാൾ തന്നെയും കൊല്ലുമെന്ന് അവൻ ഭയപ്പെട്ടു.
പേടിയോടെ കണ്ണുകൾ ഇറുക്കിയടച്ച് കാട്ടുവള്ളികൾക്കിടയിൽ മുഖം ഒളിപ്പിച്ച് അവൻ അനങ്ങാതെയിരുന്നു. അവന്റെ ശരീരത്തിന്റെ വിറയൽ കാട്ടുവള്ളികൾ ഏറ്റെടുത്തു..

അവന്റെ മനസ്സിലേക്ക്‌ പഴയ ചില ചിത്രങ്ങൾ ഓടിയെത്തി.. പലപ്പോഴും വേലിക്കൽ നിന്ന് സുലേച്ചിയും മണിയേട്ടന്റെ  അമ്മുവേച്ചിയും വഴക്ക് കൂടുന്നത് അവൻ കണ്ടിട്ടുണ്ട്. പക്ഷേ എന്തിനാണ് അവർ തമ്മിൽ വഴക്ക് കൂടുന്നതെന്ന് അവന് നിശ്ചയമില്ലായിരുന്നു. സുലേച്ചിയുടെ വാസുവേട്ടൻ കുറച്ചു വർഷങ്ങൾക്ക്  മുന്നേ അപസ്മാരം ഇളകി വെള്ളത്തിൽ വീണു ചത്തുപോയതാണെന്ന് അമ്മ പറഞ്ഞിട്ടുള്ളത് അവൻ ഓർത്തു.

'സുലേച്ചിയും മണിയേട്ടനും തമ്മിൽ എന്തോ ഉണ്ടെന്ന്' അമ്മ അച്ഛനോട് അടക്കം പറയുന്നതും 'നിനക്ക് വേറെ പണിയൊന്നും ഇല്ലെടി' എന്ന് അച്ഛൻ അമ്മയോട് ചോദിക്കുന്നതും അവൻ കേട്ടിട്ടുണ്ടെങ്കിലും അതിന്റെ അർത്ഥം തിരിച്ചറിയാനുള്ള പ്രായം അപ്പുവിന് ആയിട്ടില്ലായിരുന്നു.

അമ്മുവേച്ചിയോട് സുലേച്ചി വഴക്ക് കൂടുന്നത് കൊണ്ടായിരിക്കും അയാൾ അവരെ ഉപദ്രവിക്കുന്നതെന്നും, ചിലപ്പോൾ അയാൾ സുലേച്ചിയെ കൊന്നിട്ടുണ്ടാകുമെന്നും അവൻ ഭയപ്പെട്ടു.

എത്രനേരം ആ ഇരുപ്പിരുന്നുവെന്ന് അവന് നിശ്ചയമില്ല..
തെല്ലു ഭയപ്പാടോടെ കണ്ണുതുറന്നു നോക്കിയ അപ്പുവിന് ഒരുകാര്യം മാത്രം മനസിലായി;
സുലേച്ചിയെ അയാൾ കൊന്നിട്ടില്ല.!!
കൊന്നിട്ടില്ല..!!
കാലുകൾ ഒരുവശത്തേക്ക്‌ മടക്കി നിലത്തിരുന്ന് മുടി വാരികെട്ടുകയും വിയർപ്പ് നിറഞ്ഞ  ജമ്പറിന്റെ കൊളുത്തിടുകയും കുത്തഴിഞ്ഞ മുണ്ട് നേരെയാക്കുകയും ചെയ്യുന്ന സുലേച്ചിയെ അത്ഭുതത്തോടെ അവൻ നോക്കിയിരുന്നു.. അവരുടെ ചുണ്ടുകളിൽ ഒരു ഗൂഢസ്മിതം ഒളിഞ്ഞിരിപ്പുണ്ടായിരുന്നു.

ചുണ്ടത്ത് എരിയുന്ന ബീഡിക്കൊപ്പം മറ്റെന്തൊക്കയോ കൂടി അയാളിൽ എരിഞ്ഞു തീർന്നതും സത്യത്തിൽ അപ്പുവും അമ്മിണിയാടും അറിഞ്ഞതേയില്ല..
അല്പ്പനേരം കഴിഞ്ഞ് മുണ്ട് മാടിയുടുത്ത് ഒരു വിജയിയെപ്പോലെ അയാൾ നടന്നകന്നു..
ഒന്നും സംഭാവിക്കാത്തതുപോലെ സുലേച്ചി വീണ്ടും കാട്ടുവള്ളികളെ കുലുക്കിചിരിപ്പിച്ചു..

ശരീരത്തിലെ വിറയലും നിക്കറിലെ നനവും ഒരു ഭയപ്പാടിന്റെ ബാക്കിപത്രമായ് അവനിൽ അവശേഷിച്ചു. എങ്കിലും അവന് ആശ്വസിക്കാനുള്ള വകയുണ്ട്; പാവം സുലേച്ചിയെ അയാൾ കൊന്നില്ലല്ലോ..!!

8 അഭിപ്രായങ്ങൾ:

  1. മോളിരിക്കുന്നവന്‍ എല്ലാം കാണുന്നു...!!

    മറുപടിഇല്ലാതാക്കൂ
    മറുപടികൾ
    1. കാണേണ്ടതൊന്നും അവൻ കണ്ടില്ല.. അവൻ കുട്ടിയല്ലേ ..ഹ ഹ

      ഇല്ലാതാക്കൂ
  2. ഓരോ ദിവസവും ഓരോ കഥകള്‍ ഇതെന്താ അക്ഷയപത്രമോ :) . മൂകസാക്ഷി

    മറുപടിഇല്ലാതാക്കൂ
  3. അപ്പുവിന്‍റെ സാക്ഷിമൊഴികള്‍ രേഖപ്പെടുത്തേണ്ടി വരുമോ...

    മറുപടിഇല്ലാതാക്കൂ
    മറുപടികൾ
    1. പാവം.. അതിന് അവൻ ഒന്നും കണ്ടിട്ടില്ല ഉണ്ണ്യെട്ടാ.. :)

      ഇല്ലാതാക്കൂ
  4. പാവം അപ്പു.. ഒന്നും മനസ്സിലായില്ല ല്ലേ.. :)

    മറുപടിഇല്ലാതാക്കൂ

നിങ്ങളുടെ അഭിപ്രായ സ്വാതന്ത്ര്യം പൂർണ്ണമായും ഇവിടെ വിനിയോഗിക്കുക.
തെറ്റുകൾ ചൂണ്ടിക്കാണിക്കുക. നിങ്ങളുടെ വായനയാണ് എന്റെ അക്ഷരങ്ങൾക്ക് കരുത്ത് നല്കുന്നത്.
നന്ദി.