2013, ഡിസംബർ 22, ഞായറാഴ്‌ച

ക്രിസ്മസ് കരോളും ചില ഓർമ്മകളും

വര: VR രാഗേഷ്, മാധ്യമം.

ടന്നുപോയ കാലഘട്ടങ്ങളിലേക്ക് വെറുതെ ഒന്ന് മനസ്സ് പായിച്ചാൽ ഒട്ടനേകം രസകരമായ കഥകൾ ചികഞ്ഞെടുക്കാൻ ഉണ്ടാകും... അപ്പോൾ സ്വാഭാവികമായും ചിലതൊക്കെ എഴുതിയിടണമെന്ന് തോന്നാറുണ്ടെങ്കിലും,  ചില ഓർമ്മകൾ എവിടെ എങ്ങിനെ തുടങ്ങണം എന്നറിയില്ല.. ഒരായിരം ഓർമ്മകൾ ഒരുമിച്ച് നൂലാമാല കെട്ടിക്കിടക്കുമ്പോൾ പലപ്പോഴും വേർതിരിച്ചെടുക്കുക അസാധ്യമായിതീരുന്നു. എങ്കിലും ചില ചികഞ്ഞെടുക്കലുകളും അടുക്കിവെക്കലുകളും കൂടിയേ തീരു.. 

ഡിസംബർ..
ഓർമ്മകളിലേക്ക് അസ്ഥിമരവിക്കുന്ന തണുപ്പുമായ് വീണ്ടും ഒരു ക്രിസ്തുമസ് കടന്നുവരുന്നു.. മഞ്ഞുമൂടിയ രാപ്പകലുകൾ.. ഉച്ചയാകുന്നതുവരെ സൂര്യരശ്മികളെ തടഞ്ഞുനിർത്താൻ മാത്രം നെഞ്ചുറപ്പുള്ള ഹിമകണങ്ങൾ മണ്ണിലും മരങ്ങളിലുമായി വെള്ളപുതച്ചു കിടക്കുന്നു..

പെയ്തിറങ്ങുന്ന മഞ്ഞുകണങ്ങൾക്കിടയിലൂടെ എന്റെ ഓർമ്മകൾ പഴയൊരു ക്രിസ്തുമസ് രാവിലേയ്ക്ക് മടങ്ങിപ്പോകുന്നു.. അവിടെ കാലിത്തൊഴുത്തിൽ പിറന്ന ഉണ്ണിയേശു അട്ടിടയന്മാരെയും അവർക്കു വഴികാട്ടിയായ്‌ വന്ന കിഴക്കുദിച്ച നക്ഷത്രത്തേയും നോക്കി പുഞ്ചിരി തൂവുന്നു..


"എല്ലാവർക്കും തിരുപ്പിറവിയുടെ മംഗളങ്ങൾ ഏറ്റം സ്നേഹത്തോടെ നേരുന്നു."

       രോൾ സമ്പ്രദായം ആരുടെ കാലഘട്ടത്തിലാണ് ആരംഭിച്ചത് എന്നെനിക്ക് നിശ്ചയം പോര.. പക്ഷേ ഒന്നറിയാം; എനിക്ക് ഓർമ്മവച്ച നാൾ മുതൽ കരോൾ ഉണ്ടായിരുന്നു.


കുട്ടിക്കാലത്ത് അമ്മയുടെ ഒക്കത്തിരുന്നും പിന്നെ പിന്നെ അമ്മയുടെ പിന്നിലൊളിച്ചും നിന്ന് അപരിചിതരായ കരോൾ സംഘത്തേയും ക്രിസ്മസ് പാപ്പയേയും പേടിയോടെ നോക്കിനിന്നതുമൊക്കെ എന്റെ ഓർമ്മകളിലേയ്ക്ക് പെട്രോൾ മാക്സും തെളിച്ച് വീണ്ടും കടന്നുവരുന്നു.
സത്യത്തിൽ ചുവന്ന മുഖവും വെളുത്തുനീണ്ട താടിയുമുള്ള ക്രിസ്മസ് പാപ്പയെ കുഞ്ഞുനാളിൽ എനിക്ക് ഭയമായിരുന്നു.

      വർഷങ്ങൾ പിന്നേയും കടന്നുപോയി.. കരോൾ സംഘത്തിനൊപ്പം ഞാനും പോയിത്തുടങ്ങി.. പക്ഷേ അപ്പോഴേക്കും ആദ്യകാലത്തെ കരോൾ സന്ദേശങ്ങൾ കരോൾ പിരുവുകളായി  രൂപാന്തരം പ്രാപിച്ചിരുന്നു.. വാർഡുകൾ തിരിച്ചായിരുന്നു ഇടവകയിൽ കരോൾ നടത്തിയിരുന്നത്. ഏറ്റവും  കൂടുതൽ പിരിവ് കാശ് കൊണ്ടുവരുന്ന വാർഡുകാർക്ക് പള്ളിവക സമ്മാനങ്ങളൊക്കെ ഉണ്ട്.

    ദ്യകാലങ്ങളിൽ ഉണ്ണിയുടെ പിറവി അറിയിച്ചതിന് ശേഷമായിരുന്നു കരോൾ നടത്തിയിരുന്നത്; ഇരുപത്തി അഞ്ചാം തീയ്യതി വൈകുന്നേരം. ഉണ്ണി പിറന്നതിന്റെ സന്തോഷം ലഹരിയായും മാംസമായും തലയിലും ഉദരത്തിൽ തുടിച്ചുകിടക്കുന്ന തലമുതിർന്ന കാരണവന്മാർ മുതൽ ഗോട്ടികളിയും കഴിഞ്ഞ് മൂട്ടിലെ പൊടിയുംതട്ടി വന്ന കൊച്ചുകുട്ടികൾ വരെ ആ സംഘത്തിൽ ഉണ്ടാവും.

വലിയ ചെണ്ടകൊട്ടിന്റെ അകമ്പടിയോടെ പെട്രോൾ മാക്സും തെളിച്ച് ഇടവഴികളും വയലുകളും താണ്ടി വീടുകളിൽ നിന്ന് വീടുകളിലേക്ക്  തണുത്ത് വിറച്ച്  നടന്നുനീങ്ങുന്നവർക്കൊപ്പം ക്രിസ്മസ് പാപ്പയും ഉണ്ടാവും.

ചെറിയൊരു തളിക പാത്രത്തിൽ പട്ടുതുണി വിരിച്ച് ഉണ്ണിയെ അതിൽ കിടത്തി പൂക്കൾകൊണ്ട് അലങ്കരിച്ച് അതും വഹിച്ചാണ് വീടുകൾതോറും കയറിയിറങ്ങുക. ഉണ്ണീശോ വീട്ടിൽ വന്നതിന്റെ സന്തോഷം അറിയിക്കാൻ വീട്ടുകാർ ഓരോരുത്തരും ഉണ്ണിയെ വണങ്ങി നേർച്ചയും ഇടും. 

കരോളിന്റെ തുടക്കത്തിലുള്ള ആവേശം രാത്രി കനക്കും തോറും കുറഞ്ഞു കുറഞ്ഞുവരും. ഒരു വീട്ടിൽ ചെന്നുകയറുമ്പോഴുള്ള കരോൾ ഗാനാലാപനം- 'സന്തോഷ സൂചകമായ് തന്നതും സ്വീകരിച്ച് നന്ദി പറഞ്ഞു ഞങ്ങൾ പോകുന്നേ..' എന്ന ഒറ്റ ഗാനത്തിലേക്ക് ചുരുങ്ങും.
കരോളുകാർ വന്നതിലും വേഗത്തിൽ പോയതിലുള്ള സന്തോഷം വീട്ടുകാർക്കും, കുറച്ചു കാശുംകൂടി ബാഗിൽ കയറിയതിന്റെ സന്തോഷം കരോളുകാർക്കും കിട്ടുന്ന ചടങ്ങായി കരോൾ മാറിയത് എത്ര വേഗത്തിലാണ്!!

   കരോൾ കഴിയണമെങ്കിൽ നേരം വെളുക്കണം.. ഒരുപാട് വീടുകൾ ഇനിയുമുണ്ട്. നാട്ടിൻപുറം ആയതുകൊണ്ട് വീടുകൾ തമ്മിലുള്ള അകലവും ഒരുപാടുണ്ടായിരുന്നു. തണുപ്പും ഉറക്കവും ഒരുമിച്ച് ആക്രമിച്ചു തുടങ്ങിയപ്പോൾ ഓരോരുത്തരായി കനത്ത ഇരുട്ടിൽ അപ്രത്യക്ഷരായി കൊണ്ടിരുന്നു. പുറത്തെ കനത്ത തണുപ്പിനെ ഉള്ളിലുള്ള ലഹരികൊണ്ട് തടുത്തവർ ഇടയ്ക്കിടെ വീണ്ടും ലഹരി നുണഞ്ഞുകൊണ്ടിരുന്നു.
ക്രിസ്മസ് പാപ്പയായി വേഷമിട്ട കുട്ടി വസന്തപിടിച്ച കോഴിയെപ്പോലെ ഉറക്കം തൂങ്ങി തുടങ്ങിയപ്പോൾ കൂട്ടത്തിലുള്ള അവറാൻ ചേട്ടൻ ആ വേഷം ഏറ്റെടുത്തു; കക്ഷിയാണെങ്കിൽ നല്ല ഫിറ്റും. അങ്ങിനെ നാലിലും കൂടുതൽ കാലുമായി പാപ്പയും ഉണ്ണിയേശുവിനെ പിടിച്ച മത്തായി ചേട്ടനും കുഴഞ്ഞു കുഴഞ്ഞു നടക്കുകയാണ്.
കരോൾ പതിയെ മുന്നോട്ടു നീങ്ങി.. നാവുകുഴഞ്ഞ കരോൾ ഗാനങ്ങൾക്കൊപ്പം അപസ്വരങ്ങളും കേട്ടുതുടങ്ങി.. തമ്മിൽ തമ്മിൽ പഴിചാരൽ അവസാനം കയ്യേറ്റത്തിൽ എത്തി. പിടിവലിക്കിടയിൽ താഴെവീണ ഉണ്ണിയേശുവിനെ തിരിച്ചെടുക്കുമ്പോൾ കൈ വേറെ ഉണ്ണിയേശു വേറെ എന്ന സ്ഥിതിയിൽ ആയിരുന്നു.
'അവന്റെ അസ്ഥികളിൽ ഒന്നുപോലും തകർക്കപ്പെടുകയില്ല' (യോഹന്നാൻ-19:36) എന്ന തിരുവെഴുത്ത്  പലപ്പോഴായി തകർത്തെറിഞ്ഞ മഹാപാപികളോട് കർത്താവ്‌ തന്നെ പൊറുക്കട്ടെ.

തർക്കങ്ങൾ പരിഹരിച്ചും മുറിഞ്ഞുപോയ ഉണ്ണീശോയുടെ കൈ പൂ കൊണ്ട് മറച്ചും കരോൾ പിന്നെയും മുന്നോട്ടു നീങ്ങി..

ഇനിയൊരു പുഴ മുറിച്ചുകടന്നാൽ മാത്രമേ അക്കരെ എത്തുകയൊള്ളൂ.. പൊക്കിപ്പിടിച്ച പെട്രോൾ മാക്സുമായി മുന്നേ പോകുന്നവന്റെ പിന്നാലെ വരിവരിയായി പാപ്പയും സംഘവും ഉണ്ണിയേയും വഹിച്ചു നടന്നുനീങ്ങി. ഏകദേശം പുഴയുടെ നടുവിൽ എത്തിയതും ഉണ്ണീശോയും മത്തായി ചേട്ടനും ദാ കിടക്കുന്നു വെള്ളത്തിൽ.. നീന്തലറിയാതെ ഉണ്ണീശോ പുഴയിലൂടെ ഒഴുകിത്തുടങ്ങിയതും കൂട്ടത്തിലൊരാൾ പുഴയിൽ ചാടി ഉണ്ണിയേയും മത്തായി ചേട്ടനെയും പൊക്കിയെടുത്തു.

മൂക്കിലും വായിലും കയറിയ വെള്ളം വിക്കി ചുമച്ചും തണുത്തു വിറച്ചും മത്തായി ചേട്ടനും ഉണ്ണീശോയും വീണ്ടും പുഴ കടക്കവേ മുറിഞ്ഞുപോയ ഉണ്ണീശോയുടെ കൈ മാത്രം തണുത്ത കബനി പുഴയുടെ അടിത്തട്ടിലേക്ക് കുളിരുകൊള്ളാൻ പോയിരുന്നു.
പുഴയ്ക്കക്കരെ ആഴികൂട്ടി തണുപ്പകറ്റി വീണ്ടും കരോൾ പുനരാരംഭിച്ചു.
മുറിഞ്ഞുപോയ കൈ കാണാതിരിക്കാൻ വേണ്ടി ചുവന്ന പട്ടെടുത്ത് ഉണ്ണീശോയെ പുതപ്പിച്ചു.
'ഇതെന്നാ ഇങ്ങിനെ' എന്ന് സംശയം ചോദിച്ചവരോട്, 'നല്ല തണുപ്പല്ലേ.. ഒരു പുതപ്പ് ഉണ്ണിക്കും കിടക്കട്ടെ' എന്ന് വീമ്പു പറഞ്ഞു..
ഇടയ്ക്കിടെ ചില വീടുകളിൽനിന്ന് കിട്ടുന്ന കട്ടനും റെസ്ക്കും കഴിച്ച്, ഇടവഴികളും കുറുക്കുവഴികളും കടന്ന് വീടുകളിൽ നിന്ന് വീടുകളിലേക്ക് കരോൾ നീങ്ങികൊണ്ടിരുന്നു..
ചില നേരങ്ങളിൽ റോഡുകൾ വിട്ട് യാത്ര വയലിറമ്പിൽ കൂടിയായി.. വയലിറമ്പിലെ തവളകൾ പെട്രോൾ മാക്സിന്റെ വെട്ടം കണ്ടപ്പോൾ ഞെട്ടിയുണർന്ന് പോക്രോം പോക്രോം വച്ചു..

ആഘോഷപൂർവ്വം കരോൾ മുന്നേറിക്കൊണ്ടിരുന്നു.. വീടുകളിൽ നിന്ന് വീടുകളിലേക്ക് കരോൾ പുരോഗമിക്കവേ പെട്ടന്ന് ക്രിസ്മസ് പാപ്പയെ കാണാനില്ല..!!
കയ്യിലുള്ള ലൈറ്റ് തെളിച്ച് ആരൊക്കെയോ ചുറ്റിനും നോക്കി വിളിച്ചു.
"അവറാൻ ചേട്ടാ.. അവറാൻ ചേട്ടാ.."

കനത്ത ഇരുട്ടിൽ പറമ്പിൽ എവിടെയോ നിന്ന് ദയനീയമായ ഒരു വിളികേട്ടു.. "ഞാനൊന്നു വീണെടാ.. ഒന്നു വന്ന് പിടിക്കെടാ.."
ആരൊക്കയൊ പിന്നോക്കം ഓടിയകൂട്ടത്തിൽ ഞാനും ഓടി.. ചലനമറ്റ ചാണകക്കുഴിയിൽ പുതിയ കുമിളകൾ.. തല മാത്രം പുറത്തു കാണിച്ചു അവറാൻ ചേട്ടൻ ചാണകക്കുഴിയിൽ വീണു  കിടക്കുന്നു. പാവം.
കരോൾ കഴിഞ്ഞ് ഉറക്ക ക്ഷീണത്തോടെ തിരിച്ച് വീട് എത്തിയപ്പോഴും മൂക്കിൻ തുമ്പിൽ ചാണകത്തിന്റെയും മൂത്രത്തിന്റെയും ഗന്ധം പറ്റിപ്പിടിച്ചു നിന്നു... ഉറക്കത്തിനിടയിൽ എപ്പോഴോ പള്ളിയിൽ നാണയത്തുട്ടുകൾ എണ്ണുന്ന ഒച്ച കേട്ടപോലെ..
എങ്ങിനെ ആയാലും വേണ്ടില്ല.. പത്തു കാശ് കിട്ടിയാൽ മതിയല്ലോ..!!!

ചില ഓർമ്മകൾ ഇങ്ങിനെയൊക്കെയാണ്.. എങ്കിലും ഓർത്തിരിക്കാൻ ഒരു രസം.. രസച്ചരടുകൾ മുറിച്ചുകളയാതെ ഓർമ്മകൾ രസം പിടിച്ചു കിടക്കട്ടെ..  നമുക്കെന്താ ല്ലേ..??

2013, ഡിസംബർ 14, ശനിയാഴ്‌ച

എന്റെ ആദ്യത്തെ രക്തദാനം; അഥവാ ഒരു പേരുദോഷം ഉണ്ടാക്കിയ കഥ


എത്ര കിതച്ചാലും ചില ഓട്ടങ്ങൾക്ക് ഒരു സുഖമുണ്ട്.. അത് അവനവനുവേണ്ടിയുള്ള ഓട്ടമല്ലെങ്കിൽ പ്രത്യേകിച്ചും.
അങ്ങിനെ ചെറിയൊരു ഓട്ടവും കഴിഞ്ഞ് ആശ്വാസത്തോടെ ഇരിക്കുമ്പോഴാണ് എന്റെ ആദ്യരക്തദാനത്തിന്റെ കഥ ഓർമ്മ വന്നത്.

ഓർമ്മ ശരിയാണെങ്കിൽ 2007 -08 ലാണ് സംഭവം.
'AB+ve-രക്ത ഗ്രൂപ്പിലുള്ള ആരെങ്കിലും ഉണ്ടോ' എന്ന അന്വേഷണവുമായി ഹോസ്റ്റൽ മേറ്റായ നീലേട്ടൻ മുറിയിലേക്ക് കടന്നുവന്നപ്പോൾ ചാടിപ്പുറപ്പെടാൻ തയ്യാറായി ഞാൻ മാത്രമേ ഉണ്ടായിരുന്നുള്ളൂ ആ ഒരു ഗ്രൂപ്പിൽ..

ശാരീരികമായി 'നല്ല' തടിയുള്ളതുകൊണ്ട് 'പോകണ്ടാ പോകണ്ടാ' എന്ന് കൂട്ടുകാർ നിരുത്സാഹപ്പെടുത്തിയിട്ടും പോകാൻ തന്നെ ഞാൻ തീരുമാനിച്ചു. എന്തായാലും ഒരു നേരം രക്തം ഊറ്റി എന്നുകരുതി ചത്തുപോകില്ലെന്ന് ഉറപ്പുള്ളതുകൊണ്ട് കൂട്ടുകാരനൊപ്പം ഞാനും ഹോസ്പിറ്റലിലേക്ക് പുറപ്പെട്ടു.

രക്തദാനം നടത്തി തിരികെ ഹോസ്റ്റലിൽ എത്തുമ്പോൾ കിട്ടുന്ന വീരപരിവേഷത്തിന്റെ നിറമുള്ള ചിത്രങ്ങൾ ഒരു വെള്ളിത്തിരയിലെന്നപോലെ എന്റെ മനസ്സിലും ഓടിത്തുടങ്ങി.

എവിടെനിന്നൊക്കയോ പ്രവഹിക്കുന്ന ആശംസകൾ.. തോളിൽ തട്ടിയുള്ള അഭിനന്ദനങ്ങൾ... ഓ.. എന്ത് രസമായിരിക്കും അത്.. ആത്മാഭിമാനം കൊണ്ട് തുള്ളിച്ചാടാൻ തോന്നിപോയി..

ഹോസ്പിറ്റൽ മുറ്റത്ത്‌ ബൈക്കിൽ ചെന്നിറങ്ങിയപ്പോൾ തന്നെ അപരിചിതനായ ഒരാൾ ഓടിവന്ന് ഞാൻ രോഗിയുടെ ബന്ധുവാണെന്നു സ്വയം പരിചയപ്പെടുത്തുകയും ഞങ്ങൾക്ക് രണ്ടുപേർക്കും മൂസമ്പി ജ്യൂസ് വാങ്ങിത്തരികയും ചെയ്തു.

ആവശ്യക്കാർ പലപ്പോഴും വിനയാന്വിതരായിപ്പോകുന്നത് ഇങ്ങിനെയുള്ള അവസരങ്ങളിലാണെന്ന് പലപ്പോഴും എനിക്ക് തോന്നാറുണ്ട്. കാരണം, ഒരു രാജാവിനെ എന്നപോലെ PVS ഹോസ്പിറ്റലിന്റെ  ഇടനാഴിയിൾക്കൂടി എന്നെ ആനയിക്കുമ്പോൾ ആവശ്യത്തിൽക്കൂടുതൽ വിനയം ആ പാവം മനുഷ്യൻ എന്നോട് കാണിച്ചിരുന്നു.

വെയിറ്റ് നോക്കുമ്പോൾ എന്റെ ഭാരം അമ്പതിന്റെ താഴേക്ക്‌ പോകുന്നതും നോക്കി നേഴ്സുമാർ വാപൊത്തി ചിരിക്കുമോ..??
ഊറ്റിയെടുക്കാനുള്ള ചോരയൊക്കെ എന്റെ ശരീരത്തിൽ ഉണ്ടാകുമോ..??
തല കറങ്ങുമോ..?
ഊറ്റിയതിന്റെ ഇരട്ടി ശരീരത്തിലേക്ക് തിരിച്ചു കയറ്റേണ്ടിവരുമോ..?
ഒരുപക്ഷേ രക്തം എടുക്കാതെ മടങ്ങേണ്ടിവന്നാൽ കൂട്ടുകാരുടെ വകയുള്ള ഗോസിപ്പും കളിയാക്കലുകളും ഏതറ്റം വരെ പോകും..(??) തുടങ്ങി ഒരായിരം സംശയങ്ങൾ ബ്ലഡ്‌ ബാങ്കിന്റെ മുൻപിൽ ഊഴവും കാത്തിരിക്കുമ്പോൾ എന്റെ മനസ്സിൽ വട്ടം ചുറ്റുന്നുണ്ടായിരുന്നു.

രക്തദാനത്തിന് ഞാൻ യോഗ്യനാണെന്നുള്ള അറിയിപ്പ് കിട്ടിയതോടെ സംശയങ്ങളൊക്കെ അസ്ഥാനത്തായി..
ശരീരത്തിൽനിന്നും ബ്ലഡ്‌ബാഗിലേക്ക് എന്റെ രക്തം പതിയേ ഒഴുകിതുടങ്ങിയപ്പോൾ മനസ്സ് പൂത്തിരി കത്തിച്ച് കളിക്കുകയായിരുന്നു.

ഇതാ ആദ്യമായി മറ്റൊരാളുടെ ഞരമ്പുകളിലേക്ക് എന്റെ രക്തവും ഒഴുകിച്ചേരാൻ പോകുന്നു.. എന്റെ ശക്തമായ ഞെരിച്ചിലിൽ കൈവെള്ളയ്ക്കുള്ളിലിരുന്ന് പാവം ബോള് നിലവിളിച്ചു.

കടലാസുപോലെ ഒന്ന് വിളറി എന്നല്ലാതെ കാര്യമായി യാതൊരു ക്ഷീണവും അനുഭവപ്പെട്ടില്ല. (അനുഭവപ്പെട്ടാലും അറിയിക്കില്ല. അതല്ലേ അതിന്റെ ഒരു ഇത്.. യേത്..??)
മാനസികമായി ഒരു ഭാരക്കുറവ്.. ഒരാശ്വാസം.. ഒരു നല്ല കുമ്പസാരത്തിന്റെ സുഖമുണ്ട് ഒരുതവണ രക്തദാനം നടത്തിയാൽ എന്നുവരെ തോന്നിപ്പോയി.
ഭക്ഷണം കഴിക്കാം എന്നുള്ള അവരുടെ സ്നേഹനിർബന്ധത്തെ തല വെട്ടിച്ച് നിഷേധിച്ച് നല്ല നമസ്ക്കാരവും പറഞ്ഞു തിരിച്ചു പോരുമ്പോൾ നീലേട്ടനൊരു മോഹം; എനിക്കൊരു ബിരിയാണി മേടിച്ചുതരണം. എന്നാൽ ആയിക്കോട്ടെ എന്ന് ഞാനും.

പണ്ടുമുതൽക്കേ നല്ല ഭക്ഷണ പെരുമയുള്ള നാടാണ് കോഴിക്കോട്. ഇവിടെ ഏത് ഹോട്ടലിൽ കയറിയാലും നല്ല ഭക്ഷണം കിട്ടും. അങ്ങിനെ  ആവിപറക്കുന്ന കോഴിബിരിയാണിയുടെ സ്വാദും ആസ്വദിച്ച് കോഴിക്കാലും കടിച്ചിരിക്കേ പുള്ളിയുടെ ഫോണിലേക്ക് ഒരു കാൾ വന്നു.
"ഹലോ.. അതെ..
............? .......!!
ശരി.. ഓക്കേ.." ഫോണ്‍ കട്ടായി.
"നീലേട്ടാ.. ആരാ വിളിച്ചേ..?" ഞാൻ ചോദിച്ചു.
"എടാ അയാള് മരിച്ചുപോയി.."
...............
സൂ..... സൂ.....സൂ.....
വീർപ്പിച്ച് പിടിച്ച നെഞ്ചിൻകൂട് തകർത്ത് ശ്വാസം പുറത്തേക്കു പാഞ്ഞു..

കടിച്ച കോഴിക്കാൽ അതുപോലെ വായിൽത്തന്നെ ഇരുന്നു.. പാത്രത്തിൽ അവശേഷിച്ച ഭക്ഷണം കൈതൊടാതെ തണുത്തുപോയി. അതിലും വലിയ തണുപ്പ് മനസ്സിലേക്ക് അരിച്ചുകയറി..
ദൈവമേ.. ഹോസ്റ്റലിലേക്ക് ഇനി എങ്ങിനെ പോകും..??
ആരുടെയൊക്കയോ കളിയാക്കി ചിരികൾ കേൾക്കുന്നു..
ആശംസകൾ.. പൂച്ചെണ്ടുകൾ.. കിരീടം.. എല്ലാം ഇതാ, ഇവിടെ തീർന്നിരിക്കുന്നു.
ആരോഗ്യവാനായ ഒരു മനുഷ്യനെ രക്തം കൊടുത്ത് പരലോകത്തേക്ക് നേരത്തേ പറഞ്ഞുവിട്ടവൻ എന്നൊരു പേരുദോഷം അല്ലാതെ മറ്റൊന്നും ഈ രക്തദാനം കൊണ്ട്  ഇനിയെനിക്ക് കിട്ടില്ലെന്ന് ഉറപ്പായി.
സത്യം.. ആ ഒരു പേരുദോഷമല്ലാതെ മറ്റൊന്നും എന്നെ സ്വീകരിക്കാൻ അന്ന് ഹോസ്റ്റലിൽ ഉണ്ടായിരുന്നില്ല.

2013, ഡിസംബർ 5, വ്യാഴാഴ്‌ച

ഋഷിരാജ് സിംഗിനെ പേടിക്കാതെ സിനിമ എടുക്കാൻ ചില കുറുക്കു വഴികൾ

(തിരക്കഥയിൽ വരുത്തേണ്ട മാറ്റങ്ങൾ)

സീൻ 1:
ഹെൽമറ്റ് ധരിക്കാതെ നായികയേയും കൊണ്ട് ബൈക്കിൽ പറന്നു വരുന്ന നായകൻ.. പ്രണയ ഗാനത്തിന്റെ അകമ്പടി..
ദൂരെ നിന്ന് വരുന്ന പോലീസ് വണ്ടി..
പോലീസ് വാഹനം ബൈക്കിനരുകിൽ നിർത്തുന്നു. ചാടിയിറങ്ങുന്ന പോലീസ് സംഘം.
പോലീസുകാരൻ: "നിർത്തെടാ വണ്ടി.. "
നായിക:"അയ്യോ ചേട്ടാ പോലീസ്.."
നായകൻ: "ഡോണ്ട് വെറി ഡിയർ.... ഞാൻ ഇതെങ്ങിനെയാ മാനേജ് ചെയ്യുന്നതെന്ന് നീ കണ്ടുപടിച്ചോ.. ഹ ഹ.."
കൂളിംഗ്‌ ഗ്ലാസ് കറക്കി ഇറങ്ങുന്ന നായകൻ.. (സന്തോഷ്‌ പണ്ഡിറ്റ്‌ സ്റ്റൈൽ ) പേടിയോടെ നില്ക്കുന്ന നായിക.
"ലൈസൻസ് ഉണ്ടോടാ.."
"യെസ് സാർ.." ലൈസൻസ് എടുത്തു കൊടുക്കുന്ന നായകൻ.. നായികയെ നോക്കി കണ്ണിറുക്കുന്നു..
"ഹെൽമറ്റ് എന്തിയേടാ..? ബൈക്ക് ഓടിക്കുമ്പോ ഹെൽമറ്റ് വയ്ക്കണമെന്ന് നിനക്ക് അറിയത്തില്ലേ..?" പോലീസുകാരൻ മീശ പിരിക്കുന്നു.

"മനപൂർവ്വം അല്ല സാർ.. ബൈക്ക് ടൌണിൽ വച്ച് ഒരു കോഫി കുടിക്കാൻ പോയതാ.. തിരിച്ചുവന്നു നോക്കിയപ്പോൾ ഹെൽമ്മറ്റ് ഏതോ $^%!^&(*(..  മക്കൾ അടിച്ചു മാറ്റിയിരിക്കുന്നു സാർ.. ഞാൻ പുതിയത് വാങ്ങിച്ചോളാം സാർ.. ഇത്തവണ ഒന്ന്.. പ്ലീസ് സാർ.. "
"നീ തത്ക്കാലം ഫൈൻ അടച്ചിട്ടു പൊയ്ക്കോ.." പോലീസുകാരൻ ഫൈൻ എഴുതുന്നു.
കാലിയായ പോക്കറ്റ് തപ്പുന്ന നായകൻ അവസാനം ദയാപരവശനായി നായികയെ നോക്കുന്നു. കാര്യം മനസ്സിലാക്കിയ നായിക നായകനെ നോക്കി പുച്ഛം വാരിയെറിയുന്നു. പിന്നെ ബാഗ്‌ തുറന്നു കാശെടുത്തു കൊടുത്ത് നായകനെ രക്ഷിക്കുന്നു.
നായകൻറെ ചമ്മിയ മുഖത്തിന്റെ ക്ലോസ്‌ അപ്.. ദൂരെ മറയുന്ന പോലീസ് വാഹനം.
(നായകൻ പിഴയടച്ചതുകൊണ്ട് ഇനിയിപ്പോൾ പുതിയ കേസ് എടുക്കേണ്ട കാര്യമില്ലല്ലോ..)
ശുഭം.

സീൻ 2:
ഹെൽമ്മറ്റ് ഇല്ലാതെ പാഞ്ഞുവരുന്ന നായകൻ..
സാഹചര്യം: നായികയുടെ അച്ഛനോ അമ്മയോ ഹോസ്പിറ്റലിൽ, അല്ലെങ്കിൽ നായിക അപകടത്തിൽ പെട്ടിരിക്കുന്നു. അപ്പോൾ ആര് കൈ കാണിച്ചാലും നിർത്തേണ്ട ആവശ്യമില്ല.
വഴിയരുകിൽ ഒളിച്ചു നില്ക്കുന്ന പോലീസ് സംഘം ചാടി വീഴുന്നു.. നിർത്താതെ വെട്ടിച്ചു പോകുന്ന നായകൻ..
വിസിൽ അടിക്കുന്ന പോലീസുകാരൻ... ബൈക്കിന്റെ നമ്പർ നോട്ട് ചെയ്യുന്ന വേറൊരു പോലീസുകാരൻ.
"റാസ്ക്കൽ.." വേറൊരു പോലീസുകാരന് അമർഷം.. രംഗം അടിപൊളി..
ഇനി സമയംപോലെ അവർ സമൻസ് അയക്കുകയും നായകൻ സമയം പോലെ പിഴ കോടതിയിൽ അടയ്ക്കുകയും ചെയ്തോളും.
ശുഭം.

(ഇങ്ങിനെ ഹെൽമറ്റും സീറ്റ് ബെൽറ്റും ഇല്ലാത്ത സീനുകളിൽ പോലീസുകാരുടെ സാന്നിധ്യം കൂടി സിനിമയിൽ ഉൾപ്പെടുത്തി സിനിമയ്ക്ക് പുറത്തുള്ള കേസുകളിൽ നിന്ന് നിർമ്മാതാവിനും സംവിധായകനും നായകനുമൊക്കെ നിഷ്പ്രയാസം ഊരാൻ സാധിക്കുന്നതാണ്.)


വീണ്ടും ശുഭം!!

2013, ഡിസംബർ 2, തിങ്കളാഴ്‌ച

സാക്ഷി

ലിയ മരങ്ങളിൽ അള്ളിപ്പിടിച്ചു കയറുന്നത് അപ്പുവിന് എന്നും വലിയ ഇഷ്ടമായിരുന്നു.
മധുരമൂറുന്ന ചക്ക പഴുത്തുകിടക്കുന്ന വലിയ പ്ലാവിൻ കൊമ്പിൽ.. ആഞ്ഞിലി ചക്ക വിളഞ്ഞു പഴുത്തുകിടക്കുന്ന ഉയരമുള്ള അയിനിമരത്തിൽ.. നിറയെ ഞാവൽപ്പഴം ചുവന്നു തുടുത്തു കിടക്കുന്ന ഞാറമരക്കൊമ്പിലുമൊക്കെ ഒരു അണ്ണാൻ കുഞ്ഞിനെപ്പോലെ അവൻ ഓടിച്ചാടി കയറും.

സ്കൂളില്ലാത്ത അവധി ദിവസങ്ങളിൽ മാത്രം നേരത്തേ ഉണരാറുള്ള അപ്പുവിന് ചെയ്തു തീർക്കാൻ ഒത്തിരി കാര്യങ്ങളുണ്ടാവും.
നിറയെ പ്ലാവുകളുള്ള തൊടിയിലൂടെ പഴുത്ത ചക്കയുടെ മണം തേടി നടക്കണം, അമ്മിണി ആടിനെയും കുഞ്ഞുങ്ങളെയും കാട്ടിൽ തീറ്റാൻ കൊണ്ടുപോണം, അവർക്കൊപ്പം കളിക്കണം.. മരത്തേൽ ഞാന്നുകിടക്കുന്ന കാട്ടുവള്ളികളിൽ ഊഞ്ഞാൽ ആടണം.. സത്യത്തിൽ അന്നവന് തിരക്കോട് തിരക്കുതന്നെയാണ്.

ചിലനേരങ്ങളിൽ പറമ്പിലെവിടെയെങ്കിലും നിന്ന് വലിയ ഒച്ച കേൾക്കുമ്പോൾ ആധിയോടെ അവന്റെ അമ്മ നീട്ടിവിളിക്കും. ''അപ്പൂ അപ്പൂ.."
''കൂയ്.. ഞാൻ ഇവിടെയുണ്ടേ....'' പറമ്പിലെ ഉയരമുള്ള ഏതെങ്കിലും മരക്കൊമ്പിലിരുന്ന് അവൻ നീട്ടിക്കൂവി വിളി കേൾക്കുമ്പോഴേ പാവം അവന്റെ അമ്മയുടെ ആധി മാറുകയുള്ളൂ..
"വീണു കയ്യോ കാലോ ഒടിച്ചിട്ട്‌ ഇങ്ങു വന്നേക്ക്.. ഞാൻ നോക്കില്ല.. പറഞ്ഞേക്കാം." അവനെ ശകാരിച്ചുകൊണ്ട് അവർ അകത്തേക്ക് പോകും.

മരകൊമ്പിലിരുന്നുതന്നെ ചക്കയും മാങ്ങയും പറിച്ചു തിന്ന് വിശപ്പടക്കി  വരാറുള്ള അപ്പുവിനെ തേച്ചു കുളിപ്പിച്ചെടുക്കുക അവർക്ക് നന്നേ പ്രയാസമുള്ള ജോലിയായിരുന്നു.

      തിവുപോലെ അന്നും ആടുകളെ തീറ്റാൻ വേണ്ടി അവൻ കാട്ടിലേക്ക് പോയി. വന്യമൃഗങ്ങൾ പതിയിരിക്കാത്ത തികച്ചും ശാന്തമായ കാട്. വള്ളിക്കെട്ടുകൾ നിറഞ്ഞ വലിയ മരങ്ങൾ.. തവളകൾ ബഹളം കൂട്ടുന്ന, തഴക്കാടുകൾ തിങ്ങിയ ചതുപ്പ്.. ചെറിയ അരുവി.. കാട്ടു ചെടികൾ പല വർണ്ണങ്ങളിൽ വിരിഞ്ഞു നില്ക്കുന്നു. ഇടയ്ക്കിടെ തെളിഞ്ഞ പുൽത്തകിടികൾ. അപ്പുവിനെ ഭയപ്പെടുത്തുന്ന യാതൊന്നും ആ കാട്ടിൽ ഉണ്ടായിരുന്നില്ല.

ആട്ടിൻ കുട്ടികൾ പുൽമേടിൽ തുള്ളിക്കളിക്കുവാനും അമ്മിണിയാട് പച്ചില തിന്നുവാനും തിരക്കിട്ടു. ചില സമയങ്ങളിൽ അമ്മയെ അനുകരിച്ച് കുഞ്ഞാടുകൾ പച്ചില കൂമ്പിന്റെ രുചിനോക്കി.
അപ്പുവാകട്ടെ ഉയരമുള്ള മരക്കൊമ്പിലിരുന്നു കാലാട്ടി രസിച്ചു. പിന്നെ കാട്ടുവള്ളികൾ മെത്തകെട്ടിയ മരക്കൊമ്പിൽ കേറിക്കിടന്ന് കൗതുകത്തോടെ അകലങ്ങളിലേക്ക് കണ്ണെറിഞ്ഞു.

കൂവിയാൽ തിരിച്ചു കൂവുന്ന വലിയ കുന്നുകൾ തമ്മിൽ തമ്മിൽ തോളോട് തോൾ ചാരിനില്ക്കുന്നു... അതിനും മേലെ ഉയരത്തിൽ പറക്കുന്ന പക്ഷികൾ.. ഒരു കുഞ്ഞുചിറക് തനിക്കും കിട്ടിയിരുന്നെങ്കിൽ.. അവൻ വെറുതേ ആശിച്ചു.

വലിയ കുന്നുകളെ നോക്കി ഒന്ന് ഉറക്കെ കൂവാൻ അവന്റെ മനസ്സ് മന്ത്രിച്ചു. ആവേശത്തോടെ കൂവാൻ തയാറെടുപ്പ് നടത്തവെയാണ് പെട്ടന്ന് അവന്റെ കണ്ണുകൾ അത് കണ്ടത്; കളിക്കൂട്ടുകാരനായ കിട്ടുവിന്റെ അമ്മയും സർവ്വോപരി തന്റെ അയൽക്കാരിയുമായ സുലേച്ചി അൽപ്പമകലെ മലയിടുക്കിൽ നിന്ന് വിറക് പെറുക്കുന്നു.

'സുലേച്ചീ..' എന്ന് അവരെ ഉറക്കെ വിളിക്കാനും, താനിവിടെ ഇരിപ്പുണ്ടെന്ന് അറിയിക്കാനും ഒരുവേള അവൻ ശ്രമിച്ചെങ്കിലും പിന്നീട്  മൗനം പാലിക്കുകയും അവരുടെ ചെയ്തികൾ കൗതുകത്തോടെ വീക്ഷിക്കുകയും ചെയ്തുകൊണ്ടിരുന്നു..

വള്ളിക്കെട്ടുകൾക്കിടയിൽ നിന്ന് വിറകുകൾ ആയാസപ്പെട്ട്‌ വലിച്ചെടുക്കുമ്പോൾ കാട് മുഴുവനായും അവരുടെ ശരീരത്തിനൊപ്പം കുലുങ്ങി ചിരിക്കുന്നുണ്ടായിരുന്നു.. കാട്ടുചെടികൾ അവരുടെ മുടിയിഴകളിലേക്ക് പല വർണ്ണത്തിലുള്ള പൂവുകൾ പൊഴിച്ചിട്ട് അവരെ കൂടുതൽ സുന്ദരിയാക്കി.

ഇടയ്ക്കിടെ അവർ നിന്നുകിതച്ചു.. മുണ്ടിന്റെ തലയുയർത്തി മുഖവും കഴുത്തും തുടച്ചു.. ഉഷ്ണം നിറഞ്ഞ ശരീരം സ്വയം ഊതി തണുപ്പിച്ചു.. എങ്കിലും അവരുടെ മഞ്ഞനിറമുള്ള ജമ്പർ വിയർപ്പിൽ നനഞ്ഞു കുതിർന്നുകൊണ്ടേയിരുന്നു..

അവരെത്തന്നെ നോക്കിയിരിക്കെ വീടിനടുത്തുള്ള മണിയേട്ടൻ സുലേച്ചിയുടെ അടുത്തേക്ക് നടന്നടുക്കുന്നത് അവൻ കണ്ടു.
അയാൾ എന്തിനാണ് അവിടെ വന്നത്..? അവൻ ആലോചിച്ചു.
അപ്രതീക്ഷിതമായ അയാളുടെ സാമിപ്യം അവരുടെ മുഖത്ത് ആശ്ചര്യം നിറച്ചിരുന്നു. കാട്ടുവള്ളികൾ നിശബ്ദരായി നോക്കിനിന്നു..
അവർ തമ്മിൽതമ്മിൽ നോക്കി നില്ക്കുന്നതും സുലേച്ചി കൂടുതലായി കിതയ്ക്കുന്നതും അവൻ കണ്ടു. അവന്റെയുള്ളിൽ എന്തോ അരുതായ്ക സംഭവിക്കാൻ പോകുന്നു എന്നൊരു തോന്നൽ..

അയാൾ അവ്യെക്തമായി അവരോട് എന്തോ സംസാരിക്കുന്നതും, നിഷേധ രീതിയിൽ തലയാട്ടി സുലേച്ചി പിന്നോട്ട് മാറുന്നതും അവൻ കണ്ടു.
ബീഡി ഒന്നുകൂടി ആഞ്ഞുവലിച്ച് അയാൾ അവരിലേക്ക്‌ കൂടുതൽ അടുക്കുകയും കയ്യിൽ പിടിക്കുകയും ചെയ്യുന്നതുകണ്ട് അവൻ ഞെട്ടി.
കുതറി മാറാനുള്ള അവരുടെ പാഴ്ശ്രമത്തെ അയാളുടെ കൈക്കരുത്ത് കീഴടക്കികളഞ്ഞു. എന്നിട്ടും സുലേച്ചി ഉറക്കെ നിലവിളിക്കുന്നതോ ഒച്ചവയ്ക്കുന്നതോ അപ്പു കേട്ടില്ല. പിടിവലികൾക്കിടയിൽ അവരുടെ കയ്യിലിരുന്ന കത്തി എവിടെയോ വീണുപോയിരുന്നു.

എന്തിനായിരിക്കും  അയാൾ സുലേച്ചിയെ ആക്രമിക്കുന്നത്..?
അവന്റെയുള്ളിൽ വല്ലാത്ത ഭീതിനിറഞ്ഞു..
ഉറക്കെ നിലവിളിക്കണമെന്ന് അവന് തോന്നി.. പക്ഷേ ഒച്ച ഒരിത്തിരിപോലും പുറത്തേക്ക് വന്നില്ല. ഒരുപക്ഷേ ഒച്ചയുണ്ടാക്കിയാൽ അയാൾ തന്നെയും കൊല്ലുമെന്ന് അവൻ ഭയപ്പെട്ടു.
പേടിയോടെ കണ്ണുകൾ ഇറുക്കിയടച്ച് കാട്ടുവള്ളികൾക്കിടയിൽ മുഖം ഒളിപ്പിച്ച് അവൻ അനങ്ങാതെയിരുന്നു. അവന്റെ ശരീരത്തിന്റെ വിറയൽ കാട്ടുവള്ളികൾ ഏറ്റെടുത്തു..

അവന്റെ മനസ്സിലേക്ക്‌ പഴയ ചില ചിത്രങ്ങൾ ഓടിയെത്തി.. പലപ്പോഴും വേലിക്കൽ നിന്ന് സുലേച്ചിയും മണിയേട്ടന്റെ  അമ്മുവേച്ചിയും വഴക്ക് കൂടുന്നത് അവൻ കണ്ടിട്ടുണ്ട്. പക്ഷേ എന്തിനാണ് അവർ തമ്മിൽ വഴക്ക് കൂടുന്നതെന്ന് അവന് നിശ്ചയമില്ലായിരുന്നു. സുലേച്ചിയുടെ വാസുവേട്ടൻ കുറച്ചു വർഷങ്ങൾക്ക്  മുന്നേ അപസ്മാരം ഇളകി വെള്ളത്തിൽ വീണു ചത്തുപോയതാണെന്ന് അമ്മ പറഞ്ഞിട്ടുള്ളത് അവൻ ഓർത്തു.

'സുലേച്ചിയും മണിയേട്ടനും തമ്മിൽ എന്തോ ഉണ്ടെന്ന്' അമ്മ അച്ഛനോട് അടക്കം പറയുന്നതും 'നിനക്ക് വേറെ പണിയൊന്നും ഇല്ലെടി' എന്ന് അച്ഛൻ അമ്മയോട് ചോദിക്കുന്നതും അവൻ കേട്ടിട്ടുണ്ടെങ്കിലും അതിന്റെ അർത്ഥം തിരിച്ചറിയാനുള്ള പ്രായം അപ്പുവിന് ആയിട്ടില്ലായിരുന്നു.

അമ്മുവേച്ചിയോട് സുലേച്ചി വഴക്ക് കൂടുന്നത് കൊണ്ടായിരിക്കും അയാൾ അവരെ ഉപദ്രവിക്കുന്നതെന്നും, ചിലപ്പോൾ അയാൾ സുലേച്ചിയെ കൊന്നിട്ടുണ്ടാകുമെന്നും അവൻ ഭയപ്പെട്ടു.

എത്രനേരം ആ ഇരുപ്പിരുന്നുവെന്ന് അവന് നിശ്ചയമില്ല..
തെല്ലു ഭയപ്പാടോടെ കണ്ണുതുറന്നു നോക്കിയ അപ്പുവിന് ഒരുകാര്യം മാത്രം മനസിലായി;
സുലേച്ചിയെ അയാൾ കൊന്നിട്ടില്ല.!!
കൊന്നിട്ടില്ല..!!
കാലുകൾ ഒരുവശത്തേക്ക്‌ മടക്കി നിലത്തിരുന്ന് മുടി വാരികെട്ടുകയും വിയർപ്പ് നിറഞ്ഞ  ജമ്പറിന്റെ കൊളുത്തിടുകയും കുത്തഴിഞ്ഞ മുണ്ട് നേരെയാക്കുകയും ചെയ്യുന്ന സുലേച്ചിയെ അത്ഭുതത്തോടെ അവൻ നോക്കിയിരുന്നു.. അവരുടെ ചുണ്ടുകളിൽ ഒരു ഗൂഢസ്മിതം ഒളിഞ്ഞിരിപ്പുണ്ടായിരുന്നു.

ചുണ്ടത്ത് എരിയുന്ന ബീഡിക്കൊപ്പം മറ്റെന്തൊക്കയോ കൂടി അയാളിൽ എരിഞ്ഞു തീർന്നതും സത്യത്തിൽ അപ്പുവും അമ്മിണിയാടും അറിഞ്ഞതേയില്ല..
അല്പ്പനേരം കഴിഞ്ഞ് മുണ്ട് മാടിയുടുത്ത് ഒരു വിജയിയെപ്പോലെ അയാൾ നടന്നകന്നു..
ഒന്നും സംഭാവിക്കാത്തതുപോലെ സുലേച്ചി വീണ്ടും കാട്ടുവള്ളികളെ കുലുക്കിചിരിപ്പിച്ചു..

ശരീരത്തിലെ വിറയലും നിക്കറിലെ നനവും ഒരു ഭയപ്പാടിന്റെ ബാക്കിപത്രമായ് അവനിൽ അവശേഷിച്ചു. എങ്കിലും അവന് ആശ്വസിക്കാനുള്ള വകയുണ്ട്; പാവം സുലേച്ചിയെ അയാൾ കൊന്നില്ലല്ലോ..!!