2013, ഒക്‌ടോബർ 23, ബുധനാഴ്‌ച

ചില സദാചാര ദുഃഖങ്ങൾ

വെറുതേ പിഴച്ചുപോയ് നാവ്..
അവനെയും ഇവനെയും നിന്നേയുമൊക്കെ
തേജോവധം ചെയ്തു ചെയ്തങ്ങിനെ..

വെറുതേ പിഴച്ചുപോയ് മനം..
അവളെയും ഇവളെയും നിന്നേയുമൊക്കെ
അനുവാദം ആരായാതിണ-ചേർത്തുമങ്ങിനെ..

ദൃഷ്ടിയിൽ നിൻ നടപ്പും എടുപ്പും
മൃദുല ഭാഗങ്ങളും
നോക്കി  ഭോഗിച്ചെന്റെ കണ്ണും പിഴച്ചുപോയ്..

എങ്കിലും വേണ്ടില്ല,
കപട സദാചാര പൊയ്മുഖം പൂശിഞാൻ
നിന്നെ തറയ്ക്കുവാൻ മുന്നേ ഇറങ്ങട്ടെ.

2013, ഒക്‌ടോബർ 21, തിങ്കളാഴ്‌ച

ആവാം ചിലപ്പോൾ ജീവിതമിങ്ങിനെയൊക്കെ..

ഇന്നലെകളോടുള്ള കടം വീട്ടലാണ് ഇന്നെന്റെ ജീവിതം.
നാളെയോടുള്ള കടമയാണ് ഇന്നെന്റെ ജീവിതം.
എങ്കിലും വീഴ്ച്ചകൾ നിരവധി..
എത്രയൊക്കെ കരുതലെടുത്താലും
അതിങ്ങിനെ തുടർന്നുകൊണ്ടേ ഇരിക്കും; മരണം വരെ.

2013, ഒക്‌ടോബർ 20, ഞായറാഴ്‌ച

ജനനവും മരണവും

മരണത്തെകുറിച്ച് ഏറെ വാചാലനാവണമെന്നുണ്ട്. 
പക്ഷെ.. മരണത്തിന്റെ മരവിച്ച തണുപ്പിനെക്കുറിച്ച്
ഞാൻ അജ്ഞനാണ്..
ജനനത്തെക്കുറിച്ച് അതിലേറെ വാചാലത എന്നെ ഭ്രാന്തു പിടിപ്പിക്കുന്നു;
എന്നാൽ അവിടെയും ഞാൻ പരാജയം ഏറ്റുവാങ്ങുന്നു...
കുഞ്ഞിന്റെ കുരുന്നു കണ്ണുകൾ ശൂന്യതയിലേക്ക് തുറന്നിരിക്കുന്നു.. എന്നാൽ അവന്റെ മനസ്സിൽ ഒരായിരം സ്വപ്‌നങ്ങൾ ഉണർന്നിരിക്കുന്നു.. ഉറങ്ങുമ്പോൾ പോലും അവൻ (അവൾ)കൊഞ്ചി ചിരിക്കുന്നത് നിങ്ങൾ കാണാറില്ലേ..??
വാക്കുകൾ മനസ്സിൽ ശൂന്യത തീർക്കുന്ന അവസ്ഥയാണ് ജനനവും മരണവും.

2013, ഒക്‌ടോബർ 18, വെള്ളിയാഴ്‌ച

യക്ഷികൾ..

യക്ഷികൾ അന്തി മയങ്ങാത്തൊരാ-
ഒറ്റ പനച്ചുവട്ടിലായ്
ഇത്തിരിനേരം സ്വസ്ഥം മയങ്ങുവാൻ
എനിക്കേറെ - ഉണ്ടേറെ മോഹം..

ഇത്തിരി രക്തവും മാംസവും
ശേഷിപ്പൊരെൻ മേനിയിൽ,
ഊറ്റുവാൻ ഉള്ളോരു പ്രണയത്തെ
അറിയാതെ ഊറ്റയാണ് നീ
വീണ്ടുമെൻ രക്തവും മാംസവും.

ഇനി നീ ഊറ്റുക ഏറെയെൻ പ്രണയത്തെ..
ഉൾക്കൊൾക ഏറെയെൻ  ഹൃദയത്തെ..
മൃത്യു നീ നല്കിലും പ്രിയതേ
അറിയുക ഞാൻ നിനക്കാരായിരുന്നെന്ന്.

2013, ഒക്‌ടോബർ 16, ബുധനാഴ്‌ച

തള്ളയും പിള്ളയും

അഞ്ചുതെങ്ങുള്ളോരു-
കുഞ്ചന്റെ വീട്ടിൽ
അഞ്ചാമനായ് ഞാൻ പിറന്നു.
അഞ്ചിൽപ്പരം നേരം വാരിയൂട്ടി,
അമ്മ കൊഞ്ചിച്ചു കൊഞ്ചിച്ച് പോറ്റി..

തഞ്ചത്തിലങ്ങനെ കൊഞ്ചി വളരവേ
വീട്ടിൽ ആറാമതൊന്നുകൂടായി..
മൊഞ്ചത്തിയായൊരു വാവയെ കണ്ടപ്പോൾ
തള്ള തഞ്ചത്തിലെന്നേ മറന്നു. :-/

2013, ഒക്‌ടോബർ 14, തിങ്കളാഴ്‌ച

ഒരു വാർദ്ധക്യ ചരിതം

ഒറ്റപ്പാലത്തുള്ളൊരു ചിറ്റപ്പൻ
ആളൊരു ഒറ്റതടിക്കാരൻ വല്യപ്പൻ.
ഒറ്റമുണ്ടിൻ തല പൊക്കി,
എന്നും ചുറ്റിയടിക്കാൻ ഇറങ്ങും.
ഒറ്റനിരപല്ലുകാട്ടി, കക്ഷി
പഞ്ചാര പുഞ്ചിരി തൂവും.

നല്ല തരുണീ മണികളേറെ,
ഒത്തുകൂടും നാൽ കവലയ്-
ക്കൊത്തവശം നോക്കി എന്നും
അങ്ങേർ ഒറ്റയിരുപ്പങ്ങിരിക്കും.

കവലയിലങ്ങിനെയെന്നും
നീണ്ട ശകടങ്ങൾ എത്തും..
ഒറ്റബെല്ലിൽ അവ നില്ക്കെ,
ഏറെ തരുണികൾ കേറും;
അതിലേറെ തരുണികൾ എത്തും.

ബീഡി പുക വലിച്ചാശാൻ- 
എല്ലാം മറന്നങ്ങിരിക്കും..
ഏറെ പണിപ്പെട്ടു കണ്ണ്
തള്ളി തുറിച്ചങ്ങിരിക്കും.

ഒത്ത രസമുള്ള ചന്തം-
മന്ദം നടന്നുപോകുമ്പോൾ,
ഒറ്റ ശ്വാസം പിടിച്ചാശാൻ-
ഒറ്റയിരുപ്പങ്ങിരിക്കും.

അങ്ങിനെ അന്നൊരു തിങ്കൾ..
കവലയിൽ ശകടവും കാത്ത്
ഏറെ തരുണികൾ എത്തി..

ലാസ്യവതികളെ നോക്കി,  
അങ്ങേർ ആഞ്ഞു പുകച്ചുരുൾ ഊതി
ആനന്ദം കൊണ്ടങ്ങ്‌ നില്ക്കെ,
തൊണ്ടയിൽ കെട്ടിയ കുത്തൽ
വില്ലൻ ചുമച്ചങ്ങ് ചാടി.

അഞ്ചെട്ടു വട്ടം ചുമയ്ക്കെ
ആശ്വാസം തെല്ലുള്ളിൽ തോന്നി.
മെല്ലെ കിതച്ചും പകച്ചും
ചുറ്റും തിരിഞ്ഞയാൾ നോക്കി..

അമ്പിളി അംബിക രാജി,
ഷാപ്പിലെ രാമന്റെ രാധ..
കൂടെ കുലുങ്ങി ചിരിപ്പൂ
കൂട്ടത്തിൽ ഉള്ളവർ എല്ലാം..

കാര്യമറിയാതെ പാവം
ആദ്യം പകച്ചങ്ങു നിന്നു..
പിന്നെ തിരച്ചറിഞ്ഞയ്യോ കഷ്ടം,
റോഡിൽ കിടന്നു ചിരിപ്പൂ-
നാളികേര പൂള് പോലെ
ഒരു സെറ്റ് പല്ലിന്റെ കൂട്ടം.

ഇത്തിരി സങ്കടം തോന്നി..
കണ്ണുകൾ ഈറനണിഞ്ഞു..
പിന്നെ ശങ്ക മറന്നാ പാവം
പല്ലുകൾ തപ്പിയെടുത്തു;
തന്റെ നിക്കറിൻ കീശയിലിട്ടു.

പിന്നെ പല്ലുകൾ ഇല്ലാതെ പാവം
തന്റെ മോണകൾ  കാട്ടി ചിരിച്ചു;
കൈകുഞ്ഞിനെ പോലെ ചിരിച്ചു.

2013, ഒക്‌ടോബർ 12, ശനിയാഴ്‌ച

തൊട്ടിലുകൾ ആട്ടുമ്പോൾ..

-കഥ-
അവന്റെ എല്ലാ ഉയർച്ചകൾക്ക് പിന്നിലും അവളായിരുന്നു.. എന്നിട്ടും അവൾക്ക് അവൻ, സമൂഹമധ്യത്തിലേക്ക് പിഴച്ച് പെറ്റുവീണ ഒരോമന കുഞ്ഞിന്റെ ആരാരും അറിയാത്ത ഒരച്ഛൻ മാത്രമായി അവശേഷിച്ചു.

തമ്മിലകലങ്ങൾ

കഥ-
"നിന്റെ ശരീരത്തിലും കുറേശെ ചുളിവുകൾ വീണു തുടങ്ങിയിരിക്കുന്നു."
അവളെ തന്നിലേക്ക് ചേർത്ത് പിടിച്ച്, മുടിയിഴകളിൽ കൂടി പതിയെ വിരലോടിക്കവേ അയാൾ അവളുടെ കാതുകളിൽ പതിയെ ഒന്ന് കടിച്ചിട്ട് പറഞ്ഞു.

"ഉം.. എനിക്കിപ്പോഴും പതിനെട്ട് ആണെന്നാ നിങ്ങടെ വിചാരം..?" പ്രാവിനെപ്പോലെ അവളൊന്നു കുറുകി. തെല്ലു പരിഭവത്തോടെ അയാളുടെ കരവലയത്തിൽ നിന്ന് ചിണുങ്ങി.
അവളുടെ പരിഭവങ്ങളെ ഒരു ചുംബനം കൊണ്ട് അയാൾ ഒപ്പിയെടുത്തു. നാണത്തിൽ കുതിർന്ന അവളുടെ മന്ദഹാസം അയാൾക്ക്‌ വീണ്ടും വീണ്ടും യുവത്വം നല്കികൊണ്ടിരുന്നു..
കാലമങ്ങിനെ നരയായും ചുളിവായും അവരിൽ രൂപമാറ്റം വരുത്തിയിട്ടും അവർ കാമുകീ കാമുകന്മാരെ പോലെ അന്യോനം പ്രണയിച്ചുകൊണ്ടേയിരുന്നു..

അപ്പോൾ അതേ വീടിന്റെ മേൽക്കൂരയ്ക്കു കീഴിൽ  മറ്റു രണ്ടുപേർ അസ്വസ്ഥരായി  ഉറങ്ങാതെ ഇരിക്കുകയായിരുന്നു.ഒത്തിരിക്കാലം പ്രണയിച്ച് ഇത്തിരി നാൾ മുൻപേ ഒരുമിച്ചവർ  എങ്ങിനെ പരസ്പ്പരം പിരിയാം എന്നതിനെ കുറിച്ച് തലപുകഞ്ഞ് ആലോചിക്കുകയായിരുന്നു. മനസ്സുകൊണ്ട് പിരിഞ്ഞവർക്കിടയിൽ ശരീരങ്ങളുടെ അകലം മാത്രമിനി ബാക്കി.

2013, ഒക്‌ടോബർ 3, വ്യാഴാഴ്‌ച

ചിന്താക്ഷരങ്ങൾ..

എന്നെക്കുറിച്ചെന്ത്‌ ചിന്തിപ്പിലും നന്ന്,
നിന്നെക്കുറിച്ചൊന്ന് ചിന്തിപ്പതല്ലേ..?
--------------------------------------------------------------
NB: സ്വയം വിലയിരുത്തുക

2013, ഒക്‌ടോബർ 2, ബുധനാഴ്‌ച

ബന്ധനം

ഒരു കൂട് കൂട്ടേണം..
അതിലെനിക്കേകനായ് കാലമേറെ കഴിയേണം..
ഒടുവിലെന്നെങ്കിലും എത്തുമേതോ-
കരുണ പൂത്ത കയ്യാലെന്നെ
കൊളുത്തകത്തി പറഞ്ഞയക്കവേ, 
നിത്യ സ്വാതന്ത്ര്യം നുകരേണം.
അങ്ങിനെ ഞാനുമറിയട്ടെ
നിൻ ബന്ധനത്തിന്റെ വേദന.