2021, സെപ്റ്റംബർ 12, ഞായറാഴ്‌ച

പട്ടിണി ജിഹാദ്

 

അടഞ്ഞ വാതിലിന്റെ പിന്നിൽനിന്നും മരിച്ചവരുടെ ഗന്ധം വന്നു.!

അന്വേഷണ ഉദ്യോഗസ്ഥര്‍  ചീറിപാഞ്ഞെത്തി. വാതിൽ തുറന്നു, പരിശോധനകൾ കഴിഞ്ഞ് മരിച്ചവരെയും കൊണ്ട് ആംബുലൻസ് ഹോസ്പിറ്റലിലേക്ക് പോയി.

അന്വേഷണം കഴിഞ്ഞു ക്ഷീണിതനായി മുറിയിൽ നിന്നും പുറത്തേക്കു വന്ന ഉന്നത പോലീസ് ഉദ്യോഗസ്ഥന്റെ നേരെ മീഡിയക്കാരുടെ നീണ്ട വടികൾ ചെന്നു.

"സാർ സാർ, മരണകാരണം എന്താണ്..?"

"എന്തെങ്കിലും തെളിവുകൾ കിട്ടിയോ ..?"

"മരിച്ചവരിൽ പെൺകുട്ടിയും ഉണ്ടല്ലോ..?"  ലൗ ജിഹാദ് ആണോ..?"

സുമുഖനായ ഉദ്യോഗസ്ഥൻ എല്ലാവരോടുമായി പറഞ്ഞു; "പേടിക്കേണ്ടതില്ല; മരിച്ചവന്റെ കുറിപ്പടി കിട്ടിയിട്ടുണ്ട്.
മരണകാരണം 'പട്ടിണി ജിഹാദ്' മാത്രമാണ്."

വാർത്തയ്ക്കു വലിയ സ്കോപ് ഇല്ലാത്ത വിഷയം ആയതുകൊണ്ട് ചെറിയകോളം വാർത്ത തട്ടിക്കൂട്ടി മാധ്യമന്മാർ കളം വിട്ടു.

2021, ഓഗസ്റ്റ് 24, ചൊവ്വാഴ്ച

അന്ത്യചുംബനം

 

കുട്ടിക്കാലത്ത് കുഞ്ഞുങ്ങൾക്ക് വാരിക്കോരി കൊടുത്ത
ചക്കര ഉമ്മകൾക്ക് പകരമൊന്നു തിരിച്ചു കിട്ടാൻ
വാർദ്ധക്യം വരെ കാത്തിരിക്കേണ്ടിവരാറുണ്ട്
പല മാതാപിതാക്കൾക്കും.

2020, ഓഗസ്റ്റ് 31, തിങ്കളാഴ്‌ച

കസ്തൂരി

കുട്ടിക്കാലംതൊട്ടേ കസ്തൂരിക്ക് പാമ്പുകളെ വലിയ ഭയമായിരുന്നു.
പക്ഷേ, പതിവുപോലെ അന്നും ത്രിസന്ധ്യയ്ക്ക് കളപ്പുരയോട് ചേർന്നുള്ള  നാഗത്തറയിൽ വിളക്ക് വെക്കാൻ നേരം അവിചാരിതമായി കാൽപ്പാദത്തിൽ ദംശനമേൽപ്പിച്ച് ഇഴഞ്ഞുനീങ്ങുന്ന കരിനാഗത്തെ കണ്ടിട്ടും ഭയത്തിന്റെ നേരിയ നെരിപ്പോടുപോലും അവളുടെ മനസ്സിൽ പുകഞ്ഞില്ല. നിറയെ വയലറ്റ് പൂക്കൾ വിടർത്തി വയലിറമ്പിലേക്ക് ചാഞ്ഞുനിൽക്കുന്ന അതിരാണി ചെടികൾക്കിടയിലൂടെ ഇഴഞ്ഞിറങ്ങിപോകുന്ന ആ പാമ്പിനെ ഒരുതരം നിർവികാരതയോടുകൂടി തന്നെ അവൾ നോക്കിനിന്നു.

ഒരുപക്ഷേ, കുട്ടിക്കാലത്ത് താൻ മുത്തശ്ശിയുടെ മടിയിൽ തലവച്ചുകിടന്ന് കേട്ടിട്ടുള്ള കഥകളിൽ നിന്നും ഇഴഞ്ഞിറങ്ങി വന്നതായിരിക്കാം  ആ നാഗമെന്ന് അവൾക്ക് തോന്നി. അന്നവർ അവൾക്കു പറഞ്ഞുകൊടുത്തിട്ടുള്ള കഥകളിൽ ഏറെയും ഫണം വിരിച്ചാടുന്ന വലിയ സർപ്പങ്ങളേയും  സർപ്പക്കാവുകളേയും ചുറ്റിപ്പറ്റിയുള്ള കഥകളായിരുന്നു.

"ആ കുട്ട്യേ പേടിപ്പിക്കാനായിട്ട് എന്തിനാ ന്റെ ലക്ഷ്മ്യേ ഇങ്ങിനുള്ള കഥകള് നീ  അവളോട് പറയണേ..?" മുത്തച്ഛൻ ദേഷ്യപ്പെടുമ്പോൾ പല്ലിളകിതീർന്ന മോണകാട്ടി മുത്തശ്ശി കുലുങ്ങിച്ചിരിക്കും.. മുത്തശ്ശിയുടെ ചിരിയും നീലക്കണ്ണുകളും നോക്കിയിരുന്ന് കഥകേൾക്കാൻ എന്തൊരു രസമായിരുന്നു..!

"കഥകള് കേട്ടുകേട്ട് ന്റെ കുട്ടീടെ പേടിയൊക്കെ പമ്പകടക്കും.. നിങ്ങള് കണ്ടോ.." ഇടതിങ്ങിയ തന്റെ മുടിയിഴകളിൽ വിരലോടിച്ച് മുത്തശ്ശി അഭിമാനത്തോടെ പറയും.

"പേടിയത്തറ്റം ണ്ട്.. ന്നാലും മുത്തശ്ശീടെ അടുത്തൂന്ന് കഥകള് കേട്ടില്ലാച്ചാ അവൾക്ക് ഉറക്കം വരത്തില്ലല്ലോ.. പിന്നെങ്ങിനാ ശരിയാവാ.." തെല്ലു നീരസം കലർത്തിയ അമ്മയുടെ വാക്കുകൾക്കോ മുത്തച്ഛന്റെ എതിർപ്പിനോ ഒരിക്കൽപോലും മുത്തശ്ശിയുടെ കഥകളെ കെട്ടിയിടാൻ കഴിഞ്ഞിരുന്നില്ല..

"ഇത്രയേറെ കഥകൾ മുത്തശ്ശിക്ക് എവിടുന്നാ കിട്ടണേ..?
ആരാ പറഞ്ഞു തരണേ..? മുത്തശ്ശിക്കും മുത്തശ്ശി ണ്ടായിരുന്നോ..? എന്നോട് പറ മുത്തശ്യേ.."
ഒരു കുലുങ്ങിച്ചിരിയിലേക്ക് മറുപടി ഒതുക്കി ഒളികണ്ണിട്ടു നോക്കി മുത്തശ്ശി മുറുക്കാനിടിക്കും.

മുത്തശ്ശി പറഞ്ഞുതരാറുള്ള കഥകളിൽ നിന്നൊക്കെ ഇറങ്ങിവരുന്ന വലിയ സർപ്പങ്ങൾ എത്രയോ രാത്രികളിൽ തന്റെ ഉറക്കം കെടുത്തിയിട്ടുണ്ടെന്ന് കസ്തൂരി ഓർത്തു..

പാവം മുത്തശ്ശി.., ഒരിക്കൽ വലിയ പാമ്പുകളെ സ്വപ്നം കണ്ടു പേടിച്ച്  തനിക്ക് പനിപിടിച്ചതിന്റെ പേരിൽ അച്ഛൻ മുത്തശ്ശിയെ വല്ലാതെ ശകാരിച്ചു;
"അമ്മയ്ക്ക് ഈ വയസ്സുകാലത്ത് ന്തിന്റെ കേടാ ഇത്..? കുട്ട്യോളോട് പേടിക്കണ കഥകളാ പറയ്യാ..?? കണ്ടില്ലേ ഓള് പനിച്ചു വിറയ്ക്കണത്.. ഓരോന്നും വരുത്തിവെക്കാ എളുപ്പാ.. ന്നെക്കൊണ്ടൊന്നും പറയിക്കണ്ടാ.. ഓരോരോ ഭ്രാന്തെന്നല്ലാതെ ന്താ പറയ്യാ.."

ആദ്യമായിട്ടാണ് അന്ന് മുത്തശ്ശിയുടെ കണ്ണുകൾ നിറയുന്നത് കണ്ടത്.. പനിച്ചു വിറയ്ക്കുന്ന തന്റെ കട്ടിലിനരുകിലിരുന്ന് ഏറെനേരം മുത്തശ്ശി തലയിൽ തലോടിക്കൊണ്ടിരുന്നു..
"ന്റെ കുട്ടി വല്ലാണ്ട് പേടിച്ചു ല്ലേ..? സാരല്ല്യാ ട്ടോ.... ഒന്ന് ഉറങ്ങിയെണീക്കുമ്പൾക്കും ഒക്കെ ഭേദാവും.."

ക്ഷീണം ബാധിച്ച കണ്ണുകൾ പതിയെ തുറന്ന് മുത്തശ്ശിയെ
നോക്കി 'എനിക്ക് ഒരു കഥകൂടി പറഞ്ഞുതാ മുത്തശ്ശിയേ..' എന്ന് പറയാൻ അവൾക്കു വല്ലാത്ത കൊതി തോന്നി.. പക്ഷേ വാക്കുകൾ എവിടെയൊക്കെയോ പനിച്ചു വിറച്ചു നിന്നതിനാൽ നന്നേ തളർന്ന ഒരു ചിരിമാത്രം ചുണ്ടിൽ വന്ന് വിളറിനിന്നു..

പിന്നെയും എത്രയോ കഥകൾ മുത്തശ്ശി തനിക്കു പറഞ്ഞുതന്നിരിക്കുന്നു.. പക്ഷേ അത് വേറെ ആരും കേൾക്കാതിരിക്കാൻ താനും മുത്തശ്ശിയും പ്രത്യേകം ശ്രദ്ധിച്ചിരുന്നു എന്നുമാത്രം..

അന്നൊരുദിവസം ഇളയച്ഛനൊപ്പം തൊടിയിലേക്ക് ഇറങ്ങിയ മുത്തച്ഛനെ  വിഷം തീണ്ടിയതിന് ശേഷം ഒരിക്കൽപോലും മുത്തശ്ശി തനിക്ക് കഥകൾ പറഞ്ഞുതന്നിട്ടില്ലല്ലോ എന്ന് അവൾ ഓർത്തു.. ആ സംഭവത്തിനു ശേഷം എന്തെന്നില്ലാത്ത ഒരു ഭയം മുത്തശ്ശിയെ വല്ലാതെ അലട്ടികൊണ്ടിരുന്നു..
'ഭാഗ്യംകൊണ്ടാ ജീവൻ തിരിച്ചുകിട്ടിയതെന്ന്' ഉമ്മറത്തിരുന്ന് അച്ഛൻ ആരോടോ അടക്കം പറയുന്നത് താനും കേട്ടിരുന്നു.

"അസത്ത്... വിളക്ക് കൊളുത്താൻ പോയിട്ട് നീ അവിടെ എന്തെടുക്കുവാ.. എടീ കസ്തൂരി..."

കസ്തൂരി ഓർമ്മകളിൽ നിന്ന് ഞെട്ടിയുണർന്നു..

കോലായിൽ തെളിഞ്ഞ നിലവിളക്കിന് മുന്നിൽ നിന്ന് നന്ദേട്ടന്റെ അമ്മ കണ്ണുകൾക്കു മീതെ കൈവിരിച്ച് നാഗത്തറയുടെ ഭാഗത്തേക്ക് സൂക്ഷ്മതയോടെ നോക്കി നിൽക്കുന്നത് ഒഴുകിയിറങ്ങുന്ന കണ്ണുനീരിനിടയിലൂടെ ഒരു മങ്ങിയ ചിത്രം പോലെ അവൾ കണ്ടു.

നന്ദേട്ടൻ അവധികഴിഞ്ഞു പോയതിനുശേഷം ഒരിക്കൽപോലും അമ്മ  തന്നോട് സ്നേഹത്തോടുകൂടി പെരുമാറിയിട്ടില്ലല്ലോ എന്നവൾ സങ്കടത്തോടെ ഓർത്തു... എത്ര സ്നേഹത്തോടെ പെരുമാറിയാലും തന്നോട് പറയാൻ അമ്മയ്ക്ക് എന്നും പരുഷമായ വാക്കുകൾ മാത്രേ ഉണ്ടായിരുന്നുള്ളൂ. എന്തേ തന്നോടിത്ര വിരോധം എന്ന് എത്ര ആലോചിച്ചിട്ടും പിടികിട്ടണില്ല..

"നന്ദേട്ടാ.. എന്നെയും ഒപ്പം കൊണ്ടോകുമോ അങ്ങട്... എനിക്ക് നന്ദേട്ടനൊപ്പം നിന്നാൽ മതി.." ഫോൺ വിളിക്കാൻ നേരം വിതുമ്പലടക്കി എത്രതവണ പറഞ്ഞിരിക്കുന്നു... അപ്പോഴൊക്കെ തടസ്സം പറയാൻ നന്ദേട്ടന് നൂറു നൂറ് കാരണങ്ങൾ കാണും..
ഒരിക്കൽ തന്റെ പിടിവാശിക്ക് മുന്നിൽ നന്ദേട്ടൻ അരസമ്മതം മൂളിയതായിരുന്നു.. "അമ്മേ കസ്തൂരിയെ ഞാൻ എന്റെകൂടെ ബാംഗ്ലൂർക്ക് കൊണ്ടുവന്നാലോ എന്ന് ആലോചിക്കുവാ.. കുറച്ചുനാൾ  അവൾ ഇവ്ടെ എന്റെകൂടെ വന്നു നിക്കട്ടെ.."

"കൂലിയും വേലയും ഇല്ലാണ്ട് ഇവളെ അവിടെ കൊണ്ടോയിട്ട് നിനക്ക് എന്ത് കിട്ടാനാ.. അവൾ ഇവ്ടെ നിക്കട്ടെ... നിക്കൊരു കൈ സഹായത്തിനെങ്കിലും ഉപകാരം ണ്ടാവൂല്ലോ.. വെറുതേ അവിടെ വന്നിരുന്ന് മൂന്നുനേരം വച്ചുവിളമ്പി തിന്നോണ്ടിരുന്നിട്ട് എന്താ പുണ്യം...? എനിക്കാണെങ്കി ദിവസം ചെല്ലുന്തോറും ശരീരത്തിന്റെ ബലം കുറഞ്ഞുകുറഞ്ഞു വരാ.."

"അമ്മ അംബികേച്ചിയോട് കുറച്ചീസം അവിടെ വന്നു നിക്കാൻ പറ.."

"നല്ല കഥന്നെ... അതിന്റൊന്നും ആവശ്യം ഇപ്പോ ഇവിടില്ല്യ... ഇവളിപ്പം നിന്റെകൂടെ  എങ്ങോട്ടും വരണില്ല.. അത്രന്നെ."

അമ്മയെ എതിർക്കാനുള്ള മടികൊണ്ടാണോ അതോ വീണ്ടും താൻ ഈ ആവശ്യം ഉന്നയിക്കുമെന്ന് വിചാരിച്ചിട്ടാണോ എന്നറിയില്ല, നന്ദേട്ടൻ നാട്ടിലേക്ക് വന്നിട്ടിപ്പോൾ മാസങ്ങൾ ഏറെയായിരിക്കുന്നു..
'അവധി കിട്ടണില്ല.. ഇപ്പോ വരാൻ പറ്റുന്ന അവസ്ഥയിലല്ല..'
എത്രയെത്ര കാരണങ്ങൾ..!!
വല്ലപ്പോഴുമുള്ള നന്ദേട്ടന്റെ ഫോൺവിളികളായിരുന്നു ഏക ആശ്വാസം.. അതുമിപ്പോൾ ചുരുങ്ങി ആഴ്ചയിൽ ഒന്ന് വിളിച്ചാലായി.

നന്ദേട്ടന് അവിടെ ഏതോ അടുപ്പക്കാരി ഉണ്ടെന്നും, അവർ ഒരുമിച്ചാണ് ഇപ്പോൾ താമസമെന്നുമൊക്കെയുള്ള നിറം ചേർത്ത കഥകൾ ഒരിക്കൽ ദേവിക അമ്മായി വന്നപ്പോൾ അമ്മയോട് പറയുന്നത് കുറച്ചൊക്കെ താനും കേട്ടിരിക്കുന്നു. അമ്മായിയുടെ മോൻ കൃഷ്ണകുമാറും ബാംഗ്ലൂർ ആണുള്ളത്. പക്ഷേ ഒരിക്കൽപോലും നന്ദേട്ടനോട് അതേക്കുറിച്ചൊന്നും താൻ ചോദിച്ചിട്ടില്ല. ചോദിച്ചിട്ടിപ്പോൾ എന്തിനാണ്..? തന്നോടുള്ള അകൽച്ച ഒന്നുകൂടി കൂടുമെന്നല്ലാതെ മറ്റൊരു ഗുണവും അതുകൊണ്ടു കിട്ടാനില്ലെന്ന് അവൾക്കു നിശ്ചയം ഉണ്ടായിരുന്നു.

താൻ അനുഭവിക്കുന്നതൊക്കെ ഒരു  പാഴ്ജന്മത്തിന്റെ അനന്തിര ഫലങ്ങളാണെന്ന്  അവൾക്കു തോന്നി.
ഒറ്റപ്പെടാതിരിക്കാനും കൊതിതീരെ ഒമാനിക്കാനും ഒരു കുഞ്ഞിനെ പോലും ഈശ്വരൻ തനിക്കു തന്നിട്ടില്ലല്ലോ എന്നവൾ ദുഃഖത്തോടെ ഓർത്തു.
അവസാനിക്കട്ടെ എല്ലാം... കാലിലെ മുറിപ്പാടിൽനിന്നും ഒഴുകിയിറങ്ങിയ രക്തം കട്ടപിടിച്ചിരുന്നു.. ശരീരത്തിന് ആകെയൊരു വിറയൽ..
അവൾ പതിയെ ഭിത്തിച്ചാരി തറയിലേക്ക് ഊർന്നിരുന്നു.. ആകെ ഒരു പരവേശം.. തൊണ്ട നനയ്ക്കാൻ ഇത്തിരി വെള്ളം കിട്ടിയാൽ നന്നായിരുന്നെന്ന്‌ അവൾക്കു തോന്നി..
നാഗത്തറയിൽ തെളിയിച്ച മങ്ങിയ വെളിച്ചത്തിൽ ശരീരത്തിൽ പടരുന്ന നീലനിറം അവൾകണ്ടു.

അച്ഛൻ അമ്മ എന്നും സ്നേഹത്തോടെ കുട്ട്യേച്ചി എന്ന് വിളിക്കുന്ന അനിയൻ കിഷോർ, മുത്തശ്ശൻ, മുത്തശ്ശി, കുഞ്ഞിമാമ എല്ലാവരും അവളുടെ ഓർമ്മയിലേക്ക് ഒരുനിമിഷം ഓടിയണഞ്ഞു. നന്ദേട്ടന് ഇനിയും വരാതിരിക്കാൻ കഴിയില്ലല്ലോ എന്ന് ഒരു വിതുമ്പലോടെ അവൾ ഓർത്തു..
 
ഏതൊക്കെയോ അവ്യക്ത രൂപങ്ങൾ തന്റെ മുന്നിൽ ഉറഞ്ഞു തുള്ളുന്നതായി അവൾക്കു തോന്നി. പറമ്പിലെ വവ്വാൽ മരത്തിൽനിന്നും  കൂട്ടമായി ചിറകടിശബ്ദം ഉയരുന്നതും ആ ശബ്ദം കലപിലകൂട്ടി അകന്നുപോകുന്നതും അവൾ അറിഞ്ഞു. ആ ശബ്ദത്തിനൊപ്പം നാഗത്തറയിലെ വെളിച്ചവും കസ്തൂരിയുടെ ആത്മാവും ശൂന്യതയിൽ അഭയം പ്രാപിച്ചു; എന്നന്നേക്കുമായി.


2020, ഓഗസ്റ്റ് 19, ബുധനാഴ്‌ച

ഉപേക്ഷിക്കപ്പെട്ട നിഴലുകൾ

ഒരിക്കൽ കുറേ നിഴലുകൾ കണ്ടുമുട്ടി.
അവർ പരസ്പ്പരം ചോദിച്ചു; 'നിങ്ങളുടെ സ്വരൂപങ്ങൾ എവിടെ.!!?'
അവർ നോക്കിയപ്പോൾ തങ്ങളിൽ ആർക്കും സ്വരൂപങ്ങൾ ഉള്ളതായി കണ്ടില്ല. അവരിൽ ഒരാൾ പറഞ്ഞു; സ്നേഹിതരേ നമുക്ക് രൂപങ്ങൾ ഇല്ല. കാരണം, നമ്മൾ മരിച്ചവരുടെ നിഴലുകൾആണ്; ഉപേക്ഷിക്കപ്പെട്ട നിഴലുകൾ.

2019, ഡിസംബർ 13, വെള്ളിയാഴ്‌ച

സിദ്ധനല്ല ഞാൻ ബുദ്ധനുമല്ല.,
കേവലം പച്ചയായൊരു മർത്യനല്ലോ..
------------------------------------------------------------------

മരിച്ചവർക്കിടയിൽ ഇപ്പോഴും ജീവിച്ചിരിക്കുന്നവർ ഉണ്ട്; ജീവിച്ചിരിക്കുന്നവർക്കിടയിൽ മരിച്ചവരും.

2019, ഒക്‌ടോബർ 17, വ്യാഴാഴ്‌ച

വിശുദ്ധ മുഖങ്ങൾ

കൊല്ലം റെയിൽവേ സ്റ്റേഷനിൽ തീവണ്ടി എത്തുമ്പോൾ നേരം വെളുത്തുവരുന്നതേ ഉണ്ടായിരുന്നുള്ളൂ. പഴയ ഓർമ്മയിൽ പരതിയാൽ ഏകദേശം 5.45 എന്നാണ് മനസ്സ് പറയുന്നത്.യാത്രയിലുടനീളം കൈവിട്ടുപോകാൻ സാധ്യതയുള്ള ബാഗ് അടുക്കിപ്പിടിച്ചും, ഉറക്കച്ചടവുള്ള കണ്ണുകളെ മയക്കത്തിലേക്ക് കൂപ്പുകുത്താതെ മനസ്സുകൊണ്ട് നിയന്ത്രിച്ചും ഇവിടം വരെ എത്തിയതിന്റെ ആശ്വാസത്തോടെ യാത്രക്കാർക്കൊപ്പം ഫ്ലാറ്റുഫോമിലേക്ക് ഇറങ്ങുമ്പോൾ മനസ്സാകെ അസ്വസ്ഥമായിരുന്നു. കാരണം, തെക്കൻ കേരളവുമായി, പ്രത്യേകിച്ച് കൊല്ലം തിരുവനന്തപുരം  തുടങ്ങിയ പ്രദേശങ്ങളുമായി അധികം യാത്രാ ബന്ധങ്ങൾ ഒന്നുംതന്നെ ഇല്ലാത്ത എനിക്ക് ഞാൻ എത്തിപ്പെടേണ്ട സ്ഥലത്തെക്കുറിച്ച്  വലിയ ധാരണയൊന്നും ഉണ്ടായിരുന്നില്ല. ആകെയുള്ളത് ബാഗിൽ സൂക്ഷിച്ചിരുന്ന അഡ്രസ്സും ഫോൺ നമ്പറും മാത്രമായിരുന്നു.

നഗരപ്രദേശത്തുനിന്നും ഏകദേശം പതിനഞ്ച് കിലോമീറ്റർ പരിധിയിലുള്ള ഒരു ഗ്രാമമായിരുന്നു എന്റെ യാത്രയുടെ ലക്‌ഷ്യം. ദീർഘകാലമായി എന്നെ അലട്ടികൊണ്ടിരിക്കുന്ന അലർജി സംബന്ധമായ അസുഖത്തിന് ഒറ്റമൂലി തേടിയുള്ള യാത്ര..

വിജനമായ ആ ഫ്‌ളാറ്റുഫോമിലൂടെ അലക്ഷ്യമായി ഞാൻ കുറച്ചുദൂരം നടന്നു. ഒരു തുടക്കം എന്നത് ഏതൊരു കാലത്തും എനിക്ക് അസ്വസ്ഥത തന്നെയായിരുന്നു. തികച്ചും അപരിചിതമായ ഈ സ്ഥലത്തും ഒരു തുടക്കം കുറിക്കേണ്ടതുണ്ട്. പ്ലാനുകൾ മനസ്സിൽ അവ്യക്തമായി കിടക്കുന്നു..

ഈയാം പാറ്റകൾ വട്ടമിട്ടു പറക്കുന്ന റെയിൽവേ സ്റ്റേഷനിലെ വിളക്കുകാലുകൾക്കും അകലെ ചെറുമഞ്ഞുപുതച്ച് നഗരം പതിയെ നിറം വച്ചുവരുന്നത് എനിക്ക് കാണാമായിരുന്നു. ഞാൻ പതിയെ റയിൽവേ സ്റ്റേഷനു പുറത്തിറങ്ങി നടക്കാൻ തുടങ്ങി. ഏതെങ്കിലും ഒരു ലോഡ്ജ് കണ്ടെത്തുകയാണ് ആ നടപ്പിന്റെ ഉദ്ദേശ്യം. കുളിയും തേവാരവും കഴിച്ച് ആദ്യമൊന്ന് ഫ്രഷ് ആവണം.

കുറച്ചു ദൂരം ആ നടപ്പ് അങ്ങിനെ തുടർന്നെങ്കിലും പ്രയോജനമൊന്നും ഉണ്ടായില്ല. അപ്പോഴാണ് എതിർദിശയിൽ, വഴിയുടെ മറുവശം ചേർന്ന് തിടുക്കത്തിൽ ഒരാൾ നടന്നു വരുന്നത് എന്റെ ശ്രദ്ധയിൽ പെട്ടത്. മാന്യമായി വസ്ത്രം ധരിച്ച ഒരു യുവാവായിരുന്നു അയാൾ. അയാളുടെ ശ്രദ്ധ ക്ഷണിച്ചുകൊണ്ട് അൽപ്പം ഉച്ചത്തിൽ നമ്മൾ മലയാളികളുടെ ആ ശൂ.. ശൂ ശബ്ദം ഞാനും കേൾപ്പിച്ചു. അയാൾ നടന്നുവന്ന അതേ വേഗതയിൽ തന്നെ വഴിയുടെ ഇരുവശങ്ങളിലും ശ്രദ്ധിച്ചുകൊണ്ട് എന്റെ അരികിലേക്ക് വന്നു.

'അടുത്തെവിടെയെങ്കിലും പരിചയമുള്ള ലോഡ്ജ് ഉണ്ടോ' എന്ന് ഞാനയാളോട് ചോദിച്ചപ്പോൾ കുറച്ചേറെ മറുചോദ്യങ്ങളാണ് അയാൾ എന്നോട് ചോദിച്ചത്..

'എവിടുന്നു വരുന്നു..? എങ്ങോട്ടു പോകുന്നു..? എന്താണ് ആവശ്യം..?'

ചുരുങ്ങിയ വാക്കുകളിൽ അയാളുടെ ചോദ്യങ്ങൾക്കെല്ലാം ഞാൻ മറുപടി പറഞ്ഞു.

"അപ്പോൾ നിങ്ങൾക്ക് കുളിച്ചു ഫ്രഷ് ആകാൻ ഒരു റൂം വേണം അല്ലേ..?"..

അൽപ്പനേരം എന്തോ ആലോചിച്ച് നിന്നിട്ട് അയാൾ എന്നോട് പറഞ്ഞു; "കുറച്ചു നേരത്തേക്ക് റൂം എടുത്താലും ഒരു ദിവസത്തെ വാടക അവർക്കു കൊടുക്കേണ്ടിവരും.
ഉം.. നിങ്ങൾ ഓട്ടോ കാശ് കൊടുക്കുമെങ്കിൽ എന്റെ റൂമിൽ പോയി ഫ്രഷ് ആകാൻ സൗകര്യം ചെയ്തുതരാം.."

മറ്റൊന്നും ആലോചിക്കാതെ ഞാൻ തലയാട്ടി.
തികച്ചും അപരിചിതനായ എന്നോട് എത്രവലിയ സഹായമനസ്കതയാണ് അയാൾ കാണിക്കാൻ തയ്യാറായത്..!?

തിടുക്കത്തിൽ തന്നെ അയാൾ കൈകാട്ടി ഒരു ഓട്ടോറിക്ഷ വിളിച്ചു.

വലിയ വഴികൾ പിന്നിട്ട് ഇടവഴികളുടെ കവലകൾ തിരിഞ്ഞ് ഓട്ടോറിക്ഷ അയാൾ പറഞ്ഞ ലക്ഷ്യത്തിലേക്ക് പതിയെ കുലുങ്ങി നീങ്ങാൻ തുടങ്ങി.
തികച്ചും പരിചിതനായ ഒരാളോടെന്നപോലെ അയാൾ എന്നോട് ആ യാത്രയിലുടനീളം സംസാരിച്ചുകൊണ്ടിരുന്നു.

ചെറിയ രീതിയിൽ ടൗണിൽ കോഴിക്കട നടത്തി ജീവിക്കുന്ന ആളാണ് താനെന്നും, വീട് അടുത്താണെങ്കിലും താമസം വാടകയ്‌ക്കെടുത്ത ചെറിയൊരു ലോഡ്ജിലാണെന്നും, ഉപ്പയുമായി സ്വരചേർച്ചയില്ലെങ്കിലും ഉമ്മയെ കാണാൻ ഇടയ്ക്കിടെ അവിടെ പോകാറുണ്ടെന്നും അയാൾ പറഞ്ഞുകൊണ്ടിരുന്നു.

ഒരാവേശത്തിന് അയാളോടൊപ്പം യാത്ര പുറപ്പെട്ടെങ്കിലും കുറച്ചുകഴിഞ്ഞ് ആശങ്കകളുടെ കാർമേഘം മനസ്സിനെ വല്ലാതെ കലുഷിതമാക്കാൻ തുടങ്ങിയിരുന്നു.. എന്ത് ധൈര്യത്തിലാണ് എന്റെ ഈ യാത്ര..??
കൂടെയുള്ള ആൾ കാഴ്ചയിൽ സൗമ്യനാണെങ്കിലും എന്തെങ്കിലും അപകടത്തിലേക്കാണോ എന്നെ കൂട്ടിക്കൊണ്ടു പോകുന്നത്...?
ഒരു പിടിയുമില്ലാത്ത ചേരിപ്രദേശത്തുകൂടിയാണ് യാത്ര... ദൈവമേ.. ആപത്തൊന്നും വരുത്തല്ലേ..

മനസ്സിനെ ആശ്വസിപ്പിക്കാൻ വേണ്ടി ഞാൻ മറുചിന്തകൾ പൊടിതട്ടിയെടുത്തു. ഒന്നാലോചിച്ചാൽ അയാൾക്ക് ഞാനും അന്യനാണല്ലോ.. ആ എന്നെ സഹായിക്കാൻ മനസുകാണിച്ച ആളെ അവിശ്വസിക്കുന്നതുതന്നെ തെറ്റാണ്. പിന്നെന്തിനാണ് അശുഭകരമായ ചിന്തകൾക്കൊണ്ടു സ്വയം വീർപ്പു മുട്ടുന്നത്..

സ്വയം ആശ്വസിക്കാനുള്ള ശ്രമങ്ങൾക്കിടയിൽ പഴകി തുരുമ്പിച്ച ഗെയിറ്റും കടന്ന് ഓട്ടോ ലോഡ്ജിന്റെ മുറ്റത്ത് എത്തിയിരുന്നു.. ഓട്ടോക്കാരന് പൈസയും കൊടുത്ത് ബാഗും തൂക്കി അയാൾക്കൊപ്പം പഴക്കം പായൽ ചാർത്തിയ ലോഡ്ജിന്റെ പടികൾ കയറുമ്പോൾ ഹൃദയമിടിപ്പിന്റെ താളം തെറ്റി തുടങ്ങിയിരുന്നു.

ആ ചെറിയ മുറിയിൽ, ആൺ വാസത്തിന്റെ അടുക്കും ചിട്ടയില്ലായ്‌മയും വളരെ പ്രകടമായിരുന്നു. തുണികളൊക്കെ കട്ടിലിൽ വാരിവലിച്ച് ഇട്ടിരിക്കുന്നു.. ഏതൊക്കെയോ മാസികകൾ നിലത്ത് അവിടിവിടെയായി ചിതറിക്കിടക്കുന്നു.. ഒഴിഞ്ഞ മദ്യക്കുപ്പികൾ മുറിയുടെ മൂലയിൽ കൂട്ടിയിട്ടിരിക്കുന്നു.. സിഗററ്റിന്റെയും വിയർപ്പുണങ്ങിയ വസ്ത്രങ്ങളുടെയും കൂടിക്കലർന്ന കെട്ടമണം മുറിക്കുള്ളിൽ തങ്ങിനിന്നിരുന്നു.

ആകപ്പാടെ സ്റ്റേഷൻ കിട്ടാത്ത അവസ്ഥയിലുള്ള എന്റെ നിൽപ്പ് കണ്ടിട്ടാകണം കയ്യിലിരുന്ന ബാഗ് വാങ്ങി അയാൾ മേശപ്പുറത്തു വച്ചു. എന്നിട്ട് പ്രാഥമിക കർമ്മങ്ങളൊക്കെ നിർവ്വഹിച്ച് കുളിച്ചുവരാൻ ആവശ്യപ്പെട്ടു.

മുറിക്കു പുറത്തുള്ള നീളൻ വരാന്തയും കടന്ന്  നാലഞ്ചു സ്റ്റെപ്പ് താഴോട്ട് ഇറങ്ങിയാൽ കാണുന്നതാണ് ബാത്റൂം. ഒരുപക്ഷേ അവിടംവരെ പോയി കാര്യങ്ങളൊക്കെ കഴിഞ്ഞു മടങ്ങിവരുമ്പോൾ എന്റെ ബാഗും എന്നെ കൊണ്ടുവന്ന ആളെയും അവിടെ കണ്ടില്ലെന്ന് വരാം. ഇത് ലോകമാണ്. നമുക്ക് സുപരിചിതമായ ആ നല്ല ലോകമായിരിക്കണം എപ്പോഴും ചുറ്റിനുമെന്ന് ശഠിക്കവയ്യ.. ആളുകളുടെ മനോഭാവം പലതാണ്..

എന്തും വരട്ടെ എന്നൊരു ധൈര്യം മനസ്സ് സ്വയം കൈവരിച്ചു. കൈയിലുണ്ടായിരുന്ന ബാഗും വസ്ത്രങ്ങളും പേഴ്‌സും എല്ലാം അയാളുടെ മുന്നിൽത്തന്നെ വച്ചിട്ട് കുളിച്ചു തോർത്താൻ ഉള്ള ഒറ്റമുണ്ടും ഉടുത്ത് ഞാൻ പുറത്തേക്ക് ഇറങ്ങി.

പിന്നീട് നടന്നതൊക്കെ ശരവേഗതയിൽ ആയിരുന്നു. എല്ലാകാര്യങ്ങളും ഒരുമിച്ചു തീർത്തെന്നവണ്ണം ബാത്റൂമിൽനിന്നും പുറത്തിറങ്ങി മുറി ലക്ഷ്യമാക്കി ഓടി. അവിടെ അടഞ്ഞുകിടക്കുന്ന കതക് എന്റെയുള്ളിൽ ഞെട്ടലുണ്ടാക്കി.! തീർച്ചയായും അയാൾ എന്നെ പറ്റിച്ചു കടന്നു കളഞ്ഞിരിക്കുമോ എന്നൊരു ഭയം.. അങ്ങിനെയൊന്നും സംഭവിക്കരുതേ എന്ന് മനസ്സിൽ പ്രാർത്ഥിച്ചുകൊണ്ട് കതകിൽ മുട്ടി.. അതിലും ഉച്ചത്തിൽ എന്റെ നെഞ്ചിടിക്കുന്നുണ്ടായിരുന്നു. ഒന്നുരണ്ടുതവണ മുട്ടിയപ്പോഴേക്കും അയാൾ വാതിൽ തുറന്നു.

'അവിശ്വാസത്തിന്റെ കാവൽക്കാരാ നീ പോയി ചത്ത് തുലയൂ' എന്ന് ചിന്തകളോട് കട്ടായം പറഞ്ഞ്, അയാളിലുള്ള പൂർണ്ണ വിശ്വാസത്തെ ഒന്നുകൂടി ഊട്ടി ഉറപ്പിച്ച് ഞാൻ അകത്തേക്ക് കയറിയതും പിന്നിൽ വാതിലിന്റെ കൊളുത്തു വീഴുന്ന ശബ്ദം എന്റെ കാതുകളിൽ വന്നലച്ചു.

വാതിലടഞ്ഞതോടെ മുറിക്കകത്തെ വെളിച്ചമിരുണ്ടു. ചുവരിൽ തെളിഞ്ഞ ബൾബിലെ വെളിച്ചം അഴയിലെ തോരണങ്ങൾക്കു പിന്നിൽ മങ്ങിനിന്നു. എങ്കിലും തമ്മിൽതമ്മിൽ കാണാവുന്ന കാഴ്ചയിലേക്ക് കണ്ണുകൾ വെളിച്ചം  വീണ്ടെടുത്തു. പതിയെ ഞാൻ ചുറ്റിനും ഒന്ന് കണ്ണുകൊണ്ടു പരതി നോക്കി. കട്ടിലിൽ കിടന്ന വസ്ത്രങ്ങളൊക്കെ എടുത്തു മാറ്റി വൃത്തിയാക്കിയിരിക്കുന്നു., മൂലയിൽ ഇരുന്ന ടിവിയിൽ ആർക്കോ കാണാനെന്നവണ്ണം വെസ്റ്റേൺ പോൺ മൂവി പ്ളേ ചെയ്തു വച്ചിരിക്കുന്നു. അതിലെ ചിത്രങ്ങൾ മാറുന്നതിനനുസരിച്ചു മുറിയിലെ വെളിച്ചത്തിനും ഏറ്റക്കുറച്ചിലുകൾ സംഭവിക്കുന്നു..

നെഞ്ചിടിപ്പിന്റെ താളം പിഴച്ചങ്ങിനെ നിൽക്കവേ അയാളുടെ ചുടുനിശ്വാസം എന്റെ മുഖത്തടിക്കാൻ തുടങ്ങുന്നത് ഞാൻ അറിഞ്ഞു.. ഭയത്തിന്റെ നേരിയ തണുപ്പ് കാലിന്റെ പെരുവിരൽ മുതൽ പതിയെ അരിച്ചുകയറാൻ തുടങ്ങിയത് ഞാനറിഞ്ഞു. ഒരടിപോലും പിന്നോട്ട് വെക്കാൻ കഴിയാത്തവിധം പാദം നിലത്ത് ഉറച്ചിരിക്കുന്നു. വല്ലാത്തൊരു അപകടത്തിന്റെ വക്കിലാണ് ഞാൻ നിൽക്കുന്നതെന്ന് എനിക്ക് മനസ്സിലായി. കായികമായൊരു പ്രതിരോധം ഗുണത്തേക്കാൾ ഏറെ ദോഷങ്ങൾ മാത്രമേ വരുത്തൂ എന്നെനിക്കു തോന്നി. ഈ അവസരത്തിൽ പുറത്തെടുക്കാൻ പറ്റിയ ഏറ്റവും നല്ല ആയുധം സാഹചര്യത്തോടുള്ള നിസ്സംഗതയും അവഗണനയും ആണെന് എനിക്ക് തോന്നി.ആ ഒരു ആശയം മനസ്സിൽ തോന്നിയ അതേനിമിഷത്തിൽ തന്നെ  ഞാൻ പിന്നോട്ട് നീങ്ങി മേശപ്പുറത്തുനിന്നും ബാഗെടുത്ത് എന്റെ വസ്ത്രങ്ങൾ ധരിക്കാൻ ആരംഭിച്ചു.

അതുവരെ എരിഞ്ഞുനിന്ന അയാളുടെ കണ്ണുകളിൽ നിരാശപടരുന്നത് എനിക്ക് മനസ്സിലാവുന്നുണ്ടായിരുന്നു. ഒരുതരം കൈവിട്ടുപോയ ഭാവത്തിൽ അയാൾ എന്നെയും നോക്കി കട്ടിലിൽ പോയിരുന്നു. 'ക്ഷീണമുണ്ടെങ്കിൽ ഉറങ്ങി എണീറ്റ് പോയാൽ മതി'യെന്നും 'തിരിച്ചുവരുമ്പോൾ ഇവിടെവന്നു വിശ്രമിച്ചിട്ട് നാളെ രാവിലെ മടങ്ങിയാൽ മതി'യെന്നുമൊക്കെ അയാൾ പറയുന്നുണ്ടായിരുന്നു.

ക്ഷീണമൊന്നുമില്ലെന്നും രാവിലെതന്നെ അവിടെ എത്തണമെന്നും പറഞ്ഞ് ഒരുവിധം ബാഗുമെടുത്തു മുറിക്കു പുറത്തിറങ്ങിയപ്പോൾ ആണ് എന്റെ ശ്വാസം ശരിക്കും നേരെ വീണത്.

എന്തുതന്നെയായാലും തിരികെ ടൗണിൽ കൊണ്ടുവന്ന്, പോകേണ്ട സ്ഥലത്തേക്കുള്ള ബസ്സും കയറ്റിവിട്ടാണ് അയാൾ മടങ്ങിയത്..

അന്ന് അപരിചിതമായ പ്രദേശങ്ങളിലൂടെ ബസ്സിലങ്ങിനെ സഞ്ചരിക്കുമ്പോൾ  ഞാൻ വെറുതെ ആലോചിക്കുകയായിരുന്നു; നമ്മൾ ഓരോരുത്തരും അനുയോജ്യമെന്ന് തോന്നുന്ന ഓരോ 'വിശുദ്ധ മുഖങ്ങൾ' ധരിച്ചവരാണ്. അതൊരു മുഖംമൂടിമാത്രമാണ്.. സാഹചര്യങ്ങൾ അനുകൂലമായിവരുന്ന സമയങ്ങളിൽ അഴിഞ്ഞുവീഴാൻ സാധ്യതയുള്ളത്രയും നേർത്ത മുഖം മൂടികൾ.

2017, ഫെബ്രുവരി 7, ചൊവ്വാഴ്ച

ഡിജിറ്റൽ ഇന്ത്യ !!



ഇതാണ് 'ഡിജിറ്റൽ ഇന്ത്യയെന്ന്' നമ്മളിൽ പലരും ഊറ്റം കൊള്ളുകയും തുപ്പല് പുരട്ടി മുക്കിലും മൂലയിലും എഴുതിയൊട്ടിച്ച് ഉൾപ്പുളകം കൊള്ളുകയും ചെയ്ത ഇന്ത്യയുടെ യഥാർത്ഥ മുഖം.!

കേറിക്കിടക്കാൻ നല്ലൊരു കൂരപോലും ഇല്ലാതിരുന്നിട്ടും ഒരു സുപ്രഭാതത്തിൽ ഡിജിറ്റൽ വൽക്കരിക്കപ്പെട്ടരുടെ ദൈന്യതയാർന്ന മുഖങ്ങൾ കാണണമെങ്കിൽ നിങ്ങൾക്ക് ഇങ്ങോട്ടു കടന്നുവരാം.. അവരുടെ ജീവിതം എന്താണെന്ന് നേരിട്ട് മനസ്സിലാക്കാം.

ഓരോ ആദിവാസിയെയും ഇലക്ഷൻ കാലത്ത് മോഹനവാഗ്ദാനങ്ങൾ നൽകി പറ്റിക്കുവാൻ വേണ്ടി മാത്രം എഴുതിയുണ്ടാക്കിയ നല്ലൊരു വാക്കാണ് 'ആശിക്കുന്ന ഭൂമി ആദിവാസിക്ക് സ്വന്തം' എന്നത്.
അങ്ങിനെ വെറുതെ മേഹിച്ചതിന്റെ പേരിൽ കാലാകാലം അവരെ വോട്ട് ബാങ്ക് ആക്കിമാറ്റാൻ കഴിയുമെന്നു രാഷ്ട്രീയക്കാർക്ക് നല്ല നിശ്ചയമുണ്ട്.. അതിന്റെ ഫലമാണല്ലോ ഇങ്ങിനുള്ള കൂരകൾ...

ഏകദേശം പത്തു വർഷത്തോളമായി ഇവരിങ്ങനെ താമസിക്കാൻ തുടങ്ങിയിട്ട്. ഇവരും പ്രതീക്ഷിക്കുന്നു, സ്വന്തം പേരിൽ എന്നെങ്കിലുമൊരിക്കൽ ഭൂമി പതിച്ചുകിട്ടും എന്ന്.

പക്ഷേ രാഷ്ട്രീയക്കാരന്റെ മോഹന വാഗ്ദാനങ്ങൾ പുളിച്ചു തികട്ടി നാറുന്ന വെറും വളികളാണെന്ന് ഈ പാവങ്ങൾക്ക് മാത്രം അറിയില്ലല്ലോ..

വയനാട്ടിലെ തവിഞ്ഞാൽ പഞ്ചായത്തിൽ നിന്നുള്ള കാഴ്ച്ച.

2016, നവംബർ 10, വ്യാഴാഴ്‌ച

പാമ്പ് ചരിതം- നീർക്കോലി

"അയ്യോ... ചേട്ടായീ ഓടിവായോ...!!! പാമ്പേ... പാമ്പേ..."

പാമ്പേ പാമ്പേ എന്ന് കേൾക്കുമ്പോൾ ഓടിച്ചെന്ന് പിടിക്കാൻ അടുത്തെങ്ങും വാവസുരേഷ് ഇല്ലാത്തതുകൊണ്ടും, നിലവിളിച്ചത് സ്വന്തം കെട്ടിയോൾ ആയതുകൊണ്ടും ഒളിമ്പിക്സിന് ഉത്തേജകമരുന്ന് അടിച്ചിട്ട് ഓടാൻ പോയ ട്യൂക്കിനോവിനെ പോലെ നൂറേ നൂറ്റിപത്തിൽ നിലവിളികേട്ട സ്ഥലത്തേക്ക്  ഞാൻ ഓടിചെന്നു.
പാവം പെങ്കൊച്ച്, ആടിന് കൊടുക്കാൻ ഇത്തിരി പുല്ലുപറിക്കട്ടെ എന്നും പറഞ്ഞ് വയലിലേക്ക് ഇറങ്ങിയതാണ്.
ഹെയ്തിയില്‍ ആഞ്ഞടിച്ച മാത്യൂ ഹുരിക്കെന്‍ ചുഴലിക്കാറ്റിനേക്കാൾ വേഗതയിൽ ഓടിയതുകൊണ്ടായിരിക്കാം, ഓട്ടത്തിനിടയിൽ കാലിൽ കിടന്ന വള്ളി ചെരുപ്പ് വാറുപൊട്ടി ആകാശം വഴി പറമ്പിലേക്കെങ്ങാണ്ടും പറന്നു പോയിരുന്നു..

പറിച്ചെടുത്ത പുല്ല് വാളുപോലെ പിടിച്ചു വെളിച്ചപ്പാടിനെപ്പോലെ നിന്ന് വിറയ്ക്കുന്ന അവളെയും, 'വിരിച്ചുനിന്ന് ആടാൻ ഒരു ചെറിയ പത്തിപോലും' ഇല്ലല്ലോ എന്ന ധർമ്മസങ്കടം ഉള്ളിലൊതുക്കി വരമ്പത്തു തലപൊക്കി നിൽക്കുന്ന 'ക്രൂരനായ' നീർക്കോലിയെയും ഞാൻ മാറിമാറി നോക്കി..!

"ചേട്ടായീ അടുത്തേക്ക് പോകല്ലേ.. കടിക്കും.."

നീർക്കോലി കടിച്ചാൽ അത്താഴം മുടങ്ങും എന്നാണ് പഴമക്കാര് പറയുന്നത്.. എന്നാൽ ഇന്നത്തെ അത്താഴം മുടങ്ങൽ എന്നെ സംബന്ധിച്ച് വല്ല്യ പ്രശ്നമുള്ള കാര്യമല്ല!! കാരണം, അത്താഴത്തിന് വെക്കാൻ ഒരുമണി അരിപോലും ഈ കുടുംബത്ത് ഇല്ലെന്ന് അമ്മ ചാച്ചായീനോട് പറയുന്നത് ഞാൻ കേട്ടതാണ്.

"ഇതിനെ കണ്ടിട്ടാണോ നീ നിലവിളിച്ചത്.??" പുകഞ്ഞുപൊന്തിയ ദേഷ്യം ഉള്ളിൽത്തന്നെ കുഴിച്ചിട്ട് ഞാൻ അവളോട് ചോദിച്ചു.

അവളപ്പോഴും തുറിച്ച കണ്ണുമായി പാമ്പിനെ മിഴിച്ചുനോക്കി നിൽക്കുകയായിരുന്നു.. ആകപ്പാടെ ധർമ്മസങ്കടത്തിൽ അകപ്പെട്ട പാമ്പ് അവളുടെ നോട്ടത്തിനു മുന്നിൽ പിടിച്ചുനിക്കാൻ കഴിയാതെ കൈത്തോട്ടിൽ ചാടി എങ്ങോട്ടോ പോയി.
എന്താ ല്ലേ..!!! കയ്യും കാലുമൊന്നും ഇല്ലാത്ത ഏതൊരു ഇഴജന്തുവിനെ കണ്ടാലും ചിലർക്കത് പാമ്പാണ്; പാവം മണ്ണിരപോലും!! 





2016, സെപ്റ്റംബർ 20, ചൊവ്വാഴ്ച

പുണ്യാളൻ

നീണ്ടകാലത്തെ പ്രവാസജീവിതത്തിന് എന്നന്നേക്കുമായി തിരശീലയിട്ട ശേഷമാണ് റപ്പായി  വീണ്ടും നാട്ടിലെത്തിയത്. അത്യാവശ്യത്തിന് സമ്പാദ്യമൊക്കെ ആയി. പെണ്മക്കൾ മൂന്നിനേയും നല്ലനിലയിൽ കെട്ടിച്ചു വിട്ടു.. നാലാള് കണ്ടാൽ കുറ്റം പറയാത്ത നല്ലൊരു വീടും വച്ചു. ഇനിയുള്ള കാലം സ്വന്തം നാട്ടിലെ കല്ലും കരിയിലയും ചവിട്ടി തങ്കമ്മയ്ക്കൊപ്പം സ്വസ്ഥമായി ഒന്ന് ജീവിക്കണം.

പക്ഷേ അന്ന് വൈകുന്നേരം പത്രാസ് കാണിക്കാൻ അങ്ങാടിയിലിറങ്ങിയ റപ്പായിക്ക് ഒരുകാര്യം വളരെ വ്യക്തമായി മനസ്സിലായി;  വേമ്പനാട്ടുകായലിൽ പടർന്നുപിടിച്ച ആഫ്രിക്കൻ പായലുപോലെ, കേരളം കീഴടക്കിയ ബംഗാളികൾക്ക് കിട്ടുന്ന വിലപോലും ഒന്നോ രണ്ടോ വർഷംകൂടി നാട്ടിലെത്തുന്ന പാവം പ്രവാസിക്ക് കിട്ടാറില്ല..!!

അയാൾക്ക് ആകെ വിഷമമായി. ഉറ്റചങ്ങാതിമാരായ കിങ്ങിണി മാമനും  വേണുവിനും വച്ചുനീട്ടിയ ഫോറിൻ സിഗരറ്റിന്റെ പാക്കറ്റിനുപോലും വേണ്ടത്ര പരിഗണന കിട്ടിയില്ല.! ഉണ്ണിനായരുടെ കുമ്മട്ടിക്കടയിലും കിട്ടുമത്രേ  ഇത്!! അവരെ കുറ്റംപറഞ്ഞിട്ടു കാര്യമില്ലെന്ന് അയാൾക്കും തോന്നി. ഗൾഫിൽ കിട്ടുന്നതിലും കൂടുതൽ സാധനങ്ങൾ അങ്ങാടിയിലെ കടകളിൽ കിട്ടുമെന്ന സ്ഥിതിയാണല്ലോ ഇപ്പോൾ.!!

ആകെ നിരാശനായ റപ്പായി ഒരുകാര്യം തീരുമാനിച്ചു; ഇവന്മാർക്കുവേണ്ടി  കൊണ്ടുവന്ന വിദേശമദ്യത്തിന്റെ കുപ്പി തത്ക്കാലം എടുക്കണ്ട.. എന്തിനാ വെറുതെ വീണ്ടും നാണം കെടുന്നത്.!

അന്നുരാത്രി അത്താഴവും കഴിച്ച് കെട്ടിയോളുടെ തലയിലെ എണ്ണിയാൽ തീരാത്ത നരച്ചമുടിയും നോക്കി, പാഴായിപ്പോയ യൗവ്വനകാലത്തെ സ്വയം ശപിച്ചു വിഷമിച്ചിരിക്കേ നെഞ്ചിൽ കുത്തുന്ന ഒരു ചോദ്യം അവർ അയാളോട് ചോദിച്ചു;
'നിങ്ങളിനി എന്നാ പോകുന്നേ..??!!'

അയാൾക്ക് ദേഷ്യവും സങ്കടവും സഹിക്കാൻ കഴിഞ്ഞില്ല. പാതിവലിച്ച സിഗരറ്റിന്റെ കുറ്റി ഐ എസ് ആർ ഓ (ISRO) വിട്ട റോക്കറ്റുപോലെ മേലോട്ട് വലിച്ചെറിഞ്ഞ് അലറി;

"ഞാനിനി മേലോട്ടേ പോണുള്ളൂ വൃത്തികെട്ട നശൂലമേ!!!%@#$#.."

കെട്ടിയോൾ സ്വസ്ഥം കൊറിച്ചോണ്ടിരുന്ന ബദാംപരിപ്പിന്റെ കൂട് അയാൾ ഒറ്റത്തട്ടിന് തെറിപ്പിച്ചുകളഞ്ഞു.


നാട്ടിലെത്തിയാൽ രണ്ടു ചോദ്യങ്ങളെ അഭിമുഖീകരിക്കാൻ പ്രവാസി മാനസികമായി തയ്യാറായിരിക്കണമെന്ന് അയാൾക്ക് മനസ്സിലായി;

'എന്നാ വന്നേ..??!!'      'എന്നാ പോണേ..?!!'

ഉറക്കം വരാത്ത ആ രാത്രി അയാളെ അസ്വസ്ഥനാക്കികൊണ്ടിരുന്നു.. ഇത്രയുംകാലം  മണലാരണ്യത്തിൽ കിടന്ന് കഷ്ടപ്പെട്ടു സമ്പാദിച്ചിട്ടും നാട്ടിൽ തനിക്കൊരു നിലയും വിലയുമുണ്ടാക്കാൻ കഴിഞ്ഞില്ലെങ്കിൽ പിന്നെ യാതൊരുകാര്യവുമില്ല. എങ്ങിനെങ്കിലും അതിനൊരു അവസരം കണ്ടെത്തണമെന്ന് അയാൾക്ക് തോന്നി.

അങ്ങനെയിരിക്കെ ഞായറാഴ്ച ദിവസം വന്നെത്തി. കുർബ്ബാനമദ്ധ്യേ അച്ചന്റെ ആവർത്തനവിരസമായ പ്രസംഗം കേട്ട് എല്ലാവരും അസ്വസ്ഥരായി ഉറക്കം തൂങ്ങിയിരിക്കേ അയാൾ പള്ളിയാകമാനം കണ്ണോടിച്ചുകൊണ്ടിരുന്നു.
വർഷങ്ങൾക്കൊണ്ട് എന്തൊക്കെ മാറ്റങ്ങളാണ് എല്ലാവരിലും സംഭവിച്ചിരിക്കുന്നത്.. ദിവസവും കണ്ണാടിയിൽ നോക്കുന്നതുകൊണ്ട് അവനവന്റെ  മാറ്റങ്ങൾ മാത്രമേ തിരിച്ചറിയപ്പെടാതെ പോകുന്നുള്ളു എന്ന് അയാൾക്ക് തോന്നി..
ഒരുകാലത്ത് സുന്ദരികളായിരുന്ന ട്രീസയും ലാലിയും ലൂസിയുമൊക്കെ നരവീണുതുടങ്ങിയ മുടിയിഴകൾ സാരിത്തലപ്പുകൊണ്ട് മറച്ച് മൂലയിൽ ചുരുണ്ടുകൂടി ഇരിക്കുന്നു.. മോനിച്ചനും തങ്കച്ചനുമൊക്കെ കഷണ്ടി കേറിയിരിക്കുന്നു. ആയകാലത്ത്  നെഞ്ചുവിരിച്ചു നടന്നിരുന്ന അതികായനായ പിരമിഡ് വർക്കി പരിധിവിട്ട് തള്ളിയ വയറുകാരണം ഇരിക്കാൻ വയ്യാതെ കഷ്ടപ്പെടുന്നു! മാറ്റങ്ങൾ ഭീകരം തന്നെ!!
അയാളൊരു ദീർഘനിശ്വാസം വിട്ടു.

മദ്‌ബഹയുടെ താഴെ ഇടതുവശത്തായി വിശുദ്ധരുടെ രൂപങ്ങൾവച്ചിരിക്കുന്ന ഭാഗത്ത് പുതിയതായി സ്ഥാനം പിടിച്ച അപരിചിതനായ പുണ്യാളനെ റപ്പായി ആകാംക്ഷയോടെ നോക്കി. അയാൾക്ക് ആകെ സെബാസ്ത്യാനോസ് പുണ്യാളനേയും ഗീവർഗീസ് പുണ്യാളനേയും അന്തോണീസ് പുണ്യാളനേയും അൽഫോൻസാമ്മയേയും മാത്രമേ അക്കൂട്ടത്തിൽ പരിചയം ഉണ്ടായിരുന്നുള്ളു.. ആരാലും പെട്ടന്ന് ശ്രദ്ധിക്കപ്പെടാത്ത രീതിയിൽ അവരുടെ പിന്നിലായിട്ടായിരുന്നു ആ പുണ്യാളന്റെ  ചെറിയ രൂപം വച്ചിരുന്നത്.

ആരായിരിക്കും ആ പുണ്യാളൻ..?
സഭ വിശുദ്ധരുടെ എണ്ണം കൂട്ടുമ്പോൾ അവരുടെ പേരുകളും ചരിത്രവും കൂടെ രൂപത്തിന്റെ ചുവട്ടിൽ കുറിച്ചിട്ടാൽ വിശ്വാസികൾക്ക് അതാരാണെന്ന് മനസ്സിലാക്കാൻ എളുപ്പമായേനെയെന്ന് അയാൾക്ക് തോന്നി..
എന്തായാലും കാഴ്ചയിൽ സുമുഖനാണ്‌.. അല്ലെങ്കിൽത്തന്നെ പള്ളിക്കുള്ളിലിരിക്കുന്ന വിശുദ്ധരുടെ രൂപങ്ങൾക്കൊക്കെ എന്തൊരു സൗന്ദര്യമാണ്.! ഹോ!!

അച്ചൻ ജീവിത വിശുദ്ധിയെക്കുറിച്ചും ദാനധർമ്മത്തെകുറിച്ചുമൊക്കെ വാതോരാതെ പ്രസംഗിച്ചുകൊണ്ടിരിക്കുന്നതിനിടയിൽ മിന്നലുപോലെ റപ്പായിയുടെ തലയിൽ ഒരു ബുദ്ധിയുദിച്ചു. അയാൾ പതിയെ എഴുന്നേറ്റ് വിശുദ്ധരുടെ രൂപം വച്ചിരിക്കുന്ന ഭാഗത്തേക്ക് നടന്നു. എന്നിട്ട് കത്തിതീരാറായ മെഴുകുതിരികൾ മാറ്റി പകരം പുതിയവ കത്തിച്ചുവച്ച് പുണ്യാളൻമാരെ നോക്കി കുറച്ചുനേരം കൈകൂപ്പി നിന്നു. പിന്നെ കഴുത്തിൽകിടന്ന ഏഴരപ്പവന്റെ സ്വർണ്ണമാല ഊരി പേരറിയാത്ത ആ പുണ്യാളൻറെ കഴുത്തിലണിയിച്ച് കയ്യിൽ മുത്തി കുരിശുവരച്ചു..!!

അതുവരെ പുണ്യാളൻറെ പിന്നിൽ മനസമാധാനത്തോടെ വലകെട്ടിക്കൊണ്ടിരുന്ന എട്ടുകാലി പേടിച്ച് ജനാലവഴി പുറത്തേക്ക് ഓടിപോയി. എല്ലാവർക്കും ആശ്വാസം നൽകിക്കൊണ്ട് അച്ചന്റെ പ്രസംഗം പെട്ടന്ന് നിന്നു. എല്ലാവരും അന്തംവിട്ട് പരസ്പരം നോക്കി.. സ്ത്രീകളുടെ ഭാഗത്തുനിന്ന് 'എന്റെ പുണ്യാളാ ഞങ്ങളെ കാത്തോളണേ' എന്നൊരു പ്രാർത്ഥന ഉയർന്നു..

റപ്പായി എല്ലാവരെയും ഒന്ന് കണ്ണോടിച്ചു നോക്കി. അതിശയവും ബഹുമാനവും മുറ്റിനിൽക്കുന്ന മുഖഭാവത്തോടെ എല്ലാവരും തന്നെയും പുണ്യാളനേയും മാറിമാറി നോക്കുന്നത് അയാൾ കണ്ടു.
ഏറ്റവും പിന്നിൽ ഭിത്തിയും ചാരിയിരുന്ന മോനിച്ചൻ അന്തംവിട്ട് റപ്പായിയെ നോക്കി. ഇയാൾക്കിത് എന്തുപറ്റി!! കഴിഞ്ഞദിവസം ഇരുന്നൂറു രൂപ കടംചോദിച്ചിട്ടു തരാത്തവനാണല്ലോ ഇയാളെന്ന് അയാൾ ഓർത്തു..

"ശ്.. നോക്കെടീ... എന്നാ വലിയ മാലയാ.. കണ്ടിട്ട് കൊതിയാവുന്നു.." അടുത്തിരുന്ന നാത്തൂനെ തോണ്ടി ഏലമ്മ അടക്കം പറഞ്ഞു.

"എന്റെ എല്ലാ ഉയർച്ചയ്ക്കും കാരണം ഈ പുണ്യാളൻറെ അനുഗ്രഹമാ.." എല്ലാവരോടുമായി അയാൾ ഉറക്കെ വിളിച്ചുപറഞ്ഞു.
"മനസ്സറിഞ്ഞു വിളിച്ചാൽ വിളിപ്പുറത്താ ഈ പുണ്യാളൻ!"
ഭക്തിനിർഭരമായ മിഴികളോടെ അയാൾ മേലോട്ട് നോക്കി..

"അതാരാ..?" അച്ചൻ അതിശയത്തോടെ ചോദിച്ചു.
"അച്ചോ ഇത് നമ്മടെ റപ്പായിച്ചേട്ടൻ. പുള്ളി ദീർഘകാലം അങ്ങ് ഗൾഫിലല്ലാരുന്നോ... ഇടവകേലെ വല്ല്യ മൊതലാളിയാ." ലോനപ്പൻ കപ്പ്യാർ അച്ചനോട് അടക്കം പറഞ്ഞു.

"ഞാനതല്ല ചോദിച്ചത്; ആ പുണ്യാളൻ ഏതാന്നാ..??"
റപ്പായിയും പള്ളിയും ഒന്നടങ്കം ഞെട്ടി!! പത്തുദിവസം മുന്നേ ഇടവകമാറിവന്ന അച്ചനും ആ പുണ്യാളൻ ഏതാണെന്നു  മനസ്സിലായില്ല..
കുറച്ചുമാസങ്ങളായി കണ്ടുപരിചയം ഉണ്ടായിരുന്നെങ്കിലും പുണ്യാളന്റെ പേരെന്താണെന്ന് അവിടെയാർക്കും വല്ല്യ നിശ്ചയമില്ലായിരുന്നു.

"അച്ചോ അത് നമ്മടെ തക്ലേവൂസ് പുണ്യാളനാ..
നേരത്തെ ഇടവകമാറിപ്പോയ ബഞ്ചമിൻ അച്ചന് വിദേശത്തൂന്ന് വന്ന ഏതോ പരിചയക്കാരൻ കൊണ്ടുകൊടുത്തതാ ഈ പുണ്യാളനെ " ഒരുവിധം എല്ലാ പുണ്യാളൻമാരെക്കുറിച്ചും അറിവുള്ള അന്നമ്മച്ചേടത്തി എണീറ്റുനിന്ന് പറഞ്ഞു.

തക്ലേവൂസ്.!
തക്ലേവൂസ്.! തക്ലേവൂസ്.!
ആ പേര് രണ്ടുമൂന്ന് ആവർത്തി അച്ചൻ മനസ്സിൽ ഉരുവിട്ടു..

കുർബാനകഴിഞ്ഞ് സ്വർണ്ണമാലയ്ക്കു കാവല്നിക്കാൻ കപ്പ്യാരെ ചുമതലപ്പെടുത്തിയിട്ട് പള്ളിമേടയിലെത്തിയ അച്ചൻ തക്ലേവൂസ് പുണ്യാളൻറെ ജീവചരിത്രം തപ്പിയെടുത്ത് ഒരാവർത്തി വായിച്ചു. അപ്പോഴാണ് പുണ്യാളനെക്കുറിച്ച് അച്ചന് ഒരു ഏകദേശ ധാരണ കിട്ടിയത്. രണ്ടാം ലോകമഹായുദ്ധകാലത്ത് ജർമ്മനിയിൽവച്ചു പീഢകൾ സഹിച്ചു രക്തസാക്ഷിത്വം വരിച്ചതാണ് തക്ലേവൂസ് പുണ്യാളൻ.
അന്ന് ആ നാട്ടിലെ സകല കുടുംബശ്രീയിലും പ്രധാന സംസാരവിഷയം തക്ലേവൂസ് പുണ്യാളനും റപ്പായിയുമായിരുന്നു!.

അന്ന് ഉച്ചയൂണിന് ശേഷം അച്ചൻ കൈക്കാരൻമാരെയും കമ്മിറ്റിക്കാരെയും അടിയന്തിരമായി വിളിച്ചുകൂട്ടി.
"എത്രയും വേഗം ഒരു രൂപക്കൂട് പണിത് പുണ്യാളനെ അതിലേക്ക് മാറ്റണം.. ഈ അവസ്ഥയിൽ പുണ്യാളനെ വെറുതെ ഇങ്ങിനെ വെക്കുന്നത് ശരിയല്ല."

"അതെ അതെ.. വിലപിടിപ്പുള്ള മാലയാ.. വല്ലവനും അടിച്ചോണ്ടുപോയാൽ ആര് സമാധാനം പറയും!!" എല്ലാവരും ഒന്നടങ്കം അച്ചനെ പിന്താങ്ങി. എത്രയും വേഗം രൂപക്കൂട് പണിയാനുള്ള ഏർപ്പാടുകൾ ചെയ്യാൻ കൈകാരന്മാരെ ചുമതലപ്പെടുത്തി.

പിറ്റേന്നു വൈകുന്നേരമായപ്പോഴേക്കും പുണ്യാളന്റെ ഇരിപ്പ് ചില്ലുകൂട്ടിലായി. പുണ്യാളനുവേണ്ടി മാത്രം കത്തിക്കാനുള്ള മെഴുകുതിരി കാലുകളും നിരന്നു.

കുമ്പസാരക്കൂടിന്റെ സമീപം നിന്ന് അച്ചൻ പുണ്യാളനെ നോക്കി.. ദീപാലംകൃതമായ ചില്ലുകൂട്ടിൽ തക്ലേവൂസ് പുണ്യാളൻ തിളങ്ങിനിൽക്കുന്നു.. ഈ ചില്ലുകൂട് ഒരു കല്ലുവീണാൽ തകരുമല്ലോ എന്ന് അച്ചന് തോന്നി..

"അതെ.. കല്ലുവീണാൽ ചില്ലുകൂട് തകരും.. നമുക്ക് ചില്ലുകൂടിനു പുറത്ത് ഒരു ഇരുമ്പുകൂട് കൂടി പണിതു സുരക്ഷിതമാക്കണം..."

കൈക്കാരൻമാരും കമ്മിറ്റിക്കാരുംകൂടി പുതിയ പ്രമേയം പാസാക്കി പിരിഞ്ഞു. അങ്ങിനെ രണ്ടുദിവസം കൊണ്ട് പുണ്യാളന്റെ രൂപം ചില്ലുകൂടോടു കൂടി ഇരുമ്പുകൂട്ടിലേക്ക് മാറ്റപ്പെട്ടു.!

ഇതുവരെ വലിയ പരിഗണനയെന്നും കിട്ടിയില്ലെങ്കിലും ഒരൽപ്പം സ്വാതന്ത്ര്യം തനിക്ക് ഉണ്ടായിരുന്നല്ലോ എന്ന് കൂടുകൾക്കുള്ളിലിരുന്ന് പുണ്യാളൻ സങ്കടത്തോടെ ഓർത്തു. തന്മൂലം തക്ലേവൂസ് പുണ്യാളന് റപ്പായിയോട് എന്തെന്നില്ലാത്ത ദേഷ്യവും സങ്കടവും ഒക്കെ വന്നു.

പള്ളിയുടെ സമീപം താമസിക്കുന്ന ഉലഹന്നാൻ ചേട്ടന്റെ ഡോബർമാൻ കൂട്ടിൽനിന്ന് അഴിച്ചുവിടുമ്പോഴൊക്കെ പള്ളിക്കു ചുറ്റും ഒരുവട്ടം ഓടുമായിരുന്നു. അതുംകൂടി കണ്ടപ്പോൾ തക്ലേവൂസ് പുണ്യാളനു വല്ലാത്ത സങ്കടമായി.. എങ്ങിനെങ്കിലും ഈ കൂട്ടിൽനിന്ന്‌ പുറത്തുകടക്കാൻ കഴിഞ്ഞിരുന്നെങ്കിലെന്ന് പുണ്യാളൻ മനസ്സുകൊണ്ട് ആഗ്രഹിച്ചു..

ശാന്തി തേടി അലയുന്നവർക്ക് ഒരുകാലത്തും പഞ്ഞമുണ്ടാവില്ല എന്നത് സാമ്പത്തികമായി നോക്കിയാൽ തീരെ നിസ്സാരമായൊരു അറിവല്ലെന്ന് അച്ചനും കമ്മിറ്റിക്കാരും തിരിച്ചറിഞ്ഞതോടെ പള്ളിയുടെ വരുമാനത്തിൽ കാര്യമായ ഉയർച്ചയുണ്ടായിക്കൊണ്ടിരുന്നു. റപ്പായി അണിയിച്ച മാലയെ മറച്ചുകൊണ്ട് പിന്നേയും ആടയാഭരണങ്ങൾ പുണ്യാളൻറെ ശരീരത്തിൽ സ്ഥാനം പിടിച്ചു.
ആയിടയ്ക്കാണ് വർഷങ്ങൾക്കു മുൻപ് അപ്പുനായരുടെ നാല് പോത്തുകളെയും അടിച്ചോണ്ട് രായ്ക്കുരാമാനം ആന്ധ്രയ്ക്കു വണ്ടികേറിയ സക്കറിയ മാനസാന്തരം പ്രാപിച്ചു വീണ്ടും നാട്ടിൽ തിരിച്ചെത്തിയത്.

ദിവസങ്ങൾ പിന്നേയും കടന്നുപോയി. നാട്ടിൽപോയിട്ട് സ്വന്തം വീട്ടിൽപോലും പറയത്തക്ക വിലയുണ്ടാകാൻ കഴിയാത്തതിൽ മനംനൊന്ത് റപ്പായി വീണ്ടും ഗൾഫിലേക്ക് മടങ്ങിപ്പോയ അതേ രാത്രിയിൽത്തന്നെ തക്ലേവൂസ് പുണ്യാളന് സ്വാതന്ത്ര്യം പ്രഖ്യാപിച്ചുകൊണ്ട് സക്കറിയ വീണ്ടും ആന്ധ്രയ്ക്കുള്ള വണ്ടികേറി.




2016, ഓഗസ്റ്റ് 23, ചൊവ്വാഴ്ച

ജനിച്ചുപോകുന്ന കുഞ്ഞുങ്ങൾ..

കരകയറി ഒരു തോണി കിടപ്പുണ്ട്.
കടലോളങ്ങളിൽ ചാഞ്ചാടാൻ കഴിയാതെ,
കടലാഴങ്ങളിലെ വലവീശലിന് -
മുക്കുവർക്ക് കൂട്ടുപോകാൻ കഴിയാതെ,
നന്നേ പഴകിയൊരു തോണി..

തെങ്ങോല തണൽപറ്റി പകലുറക്കം തേടി
ചിലർ ആ തോണിക്കരികിലെത്താറുണ്ട്..
ഉറക്കം വരുംവരെ പുകച്ചുതള്ളുന്ന
വെളുത്ത പുക, വിലാസമില്ലാതെ
മാനത്ത് അലയുന്നതും നോക്കി
ഒരു കടൽക്കാക്ക
തെങ്ങോലത്തുമ്പിൽ ചുമ്മാ ഇരിപ്പുണ്ടാവും..

പകലങ്ങിനെ കടലുകടക്കുന്നതും കാത്ത്
അവിടെയൊരു ചെറു നിഴൽ
ഒളിച്ചിരിപ്പുണ്ടാകും..
അതൊരു വലിയ വലയമായ്
കടലിനെയും കരയേയും
പിന്നെയാ തോണിയേയും മൂടുമ്പോൾ
ഇരുട്ടിൽ നിന്ന് ചില നിഴലനക്കങ്ങൾ
തോണിയെ ലക്ഷ്യമാക്കി നടന്നടുക്കും.

സൂക്ഷിച്ചു നോക്കിക്കേ...
വിലപേശി വാങ്ങിയതും
'വലയിട്ടു'വീഴ്ത്തിയതുമായ
ചില പെൺശരീരങ്ങളാണ് അതൊക്കെ..

പകൽ പിന്നെയും കടന്നു വരികയും
ഇരുട്ടിനെ കോറിയിട്ടു വീണ്ടും
കടലിൽ പോയി ഒളിക്കുകയും ചെയ്യും..
അങ്ങിനെ ചില ഇരുണ്ട രാത്രികളിൽ
തോണിയിൽ നിന്ന്
ചോര കുഞ്ഞുങ്ങളുടെ നിലവിളി ശബ്ദം കേൾക്കാം;
അറിയാതെ ജനിച്ചുപോകുന്ന കുഞ്ഞുങ്ങളെ
തോണിയിൽ ഉപേക്ഷിച്ച്
വീണ്ടും കന്യകമാരായി മടങ്ങിപ്പോകുന്ന
അമ്മമാർ അവിടെയും ഉണ്ടായിരുന്നു!.

2016, ഓഗസ്റ്റ് 21, ഞായറാഴ്‌ച

മതവും മനുഷ്യനും!.

നമ്മുടെയൊക്കെ ജീവിതവുമായി ബന്ധപ്പെട്ടു കിടക്കുന്ന ഒരു കൊച്ചുകഥ പറയട്ടെ..

ദൂരെയുള്ള ഗ്രാമത്തിൽനിന്ന് ഒരു കൊച്ചുപെൺകുട്ടി മാതാപിതാക്കൾക്കൊപ്പം കടൽ കാണാൻ വന്നു.

കടൽ തിരകളോട് സല്ലപിച്ചും കുറുമ്പ് കാണിച്ചും, തീരത്തെ മണൽത്തരികളെ ഇക്കിളിപ്പെടുത്തി ഓടിനടന്നും വളരെവേഗത്തിൽ തന്നെ അവൾ കടലുമായി ചങ്ങാത്തത്തിലായി..

പക്ഷേ മടങ്ങിപ്പോകാൻ നേരമായപ്പോൾ അവൾക്കു വല്ലാത്ത സങ്കടമായി.. കുറഞ്ഞ സമയംകൊണ്ട് അത്രമേൽ കടൽ അവളെ മോഹിപ്പിച്ചിരുന്നു.

അവൾ അച്ഛനോട് ചോദിച്ചു; "അച്ഛാ നമുക്കീ കടലിനെ കൂടെ കൊണ്ടോകാം..?"

"അതിനെന്താ.. നമുക്ക് ഈ കടലിനെ കൊണ്ടോകാല്ലോ... പക്ഷേ എങ്ങിനെയാ കൊണ്ടുപോകുന്നേ...??" അവളുടെ മുടിയിഴകളിൽ വിരലോടിച്ചുകൊണ്ട് അയാൾ ചോദിച്ചു.

"നമ്മക്ക് കടലിനെ കുപ്പീൽ അടച്ചു കൊണ്ടോകാം..." അവൾ കയ്യിലിരുന്ന കുപ്പി അച്ഛന്റെ നേരെ നീട്ടി കുലുങ്ങിചിരിച്ചു..

അയാൾ അൽപ്പനേരം ആലോചിച്ചു നിന്നിട്ട് ചോദിച്ചു; "ഇങ്ങിനെ കണ്ണെത്താ ദൂരത്തോളം പരന്നുകിടക്കുന്ന കടലിനെ കുപ്പിയിലാക്കി വച്ചാൽ ഒരു ഭംഗിയും ഉണ്ടാവില്ലല്ലോ... അപ്പൊ എന്താ ചെയ്യാ മോളൂ..??"

"നമ്മക്ക് വീട്ടിച്ചെന്നിട്ട് ഇത്രേം വലിയ ഒരു പാത്രത്തിലേക്ക് കടലിനെ ഒഴിച്ചു വെക്കാം... അന്നേരം നമ്മക്ക് എന്നും കടല് കാണാല്ലോ.." അവൾ തലയാട്ടി തന്റെ കുഞ്ഞികൈകൾ കഴിയുന്നത്ര വിടർത്തികാണിച്ചിട്ടു പറഞ്ഞു..

അവളുടെ നിഷ്‌കളങ്കമായ ആഗ്രഹത്തെ നിരുത്സാഹപ്പെടുത്താൻ നിൽക്കാതെ അയാൾ കടൽവെള്ളം കുപ്പിയിൽ പകർന്നെടുത്ത് അവൾക്കു നൽകി. അല്ലെങ്കിൽത്തന്നെ തിരിച്ചറിവിന്റെ പ്രായമാകുമ്പോൾ അവൾക്ക് കാര്യങ്ങൾ സ്വയം മനസ്സിലാക്കിയെടുക്കാൻ കഴിയുന്നതല്ലേ ഒള്ളൂവെന്ന് അയാൾ ചിന്തിച്ചു.

ഈ കഥയെ മതവുമായി ബന്ധപ്പെടുത്തി ഒന്ന് ചിന്തിച്ചു നോക്കൂ..
ഈശ്വരൻ എന്ന പ്രപഞ്ച സത്യത്തെ 'മതം' എന്ന് ഓമനപ്പേരുള്ള ചെറിയ ചെറിയ കുപ്പികളിലേക്ക് ആവാഹിക്കാൻ ശ്രമിച്ച്, എന്റേതെന്നും നിന്റേതെന്നും പറഞ്ഞ്  മുറവിളികൂട്ടി അന്യോനം പോരടിക്കുകയല്ലേ നമ്മൾ ചെയ്യുന്നത്..?

മതം എന്നത് മറ്റുള്ളവരെ ഭയപ്പെടുത്താനും മുറിപ്പെടുത്താനും എന്നന്നേക്കുമായി നിശ്ശബ്ദരാക്കാനും ശേഷിയുള്ള ഒരു വാക്കായി ഇന്ന് പരിണമിച്ചിരിക്കുന്നു..
പാരമ്പര്യമായി ഏതെങ്കിലുമൊക്കെ മതത്തെ പിന്തുടരുന്നവരാണ് ഭൂരിപക്ഷം പേരും.. അതുകൊണ്ടുതന്നെ സ്വന്തം മതത്തിന്റെ അസ്വീകാര്യമായ പ്രവണതകളെ ചോദ്യം ചെയ്യാൻ നമുക്ക് ഭയവുമാണ്.. ഇനി അഥവാ അതിനു തുനിഞ്ഞാൽ തന്നെ ഏതെങ്കിലുമൊക്കെ രീതിയിൽ 'വിലക്കാനും'  നിശബ്ദരാക്കാനുമുള്ള 'കായികശേഷി'യും മതങ്ങൾ സ്വയമാർജ്ജിച്ചിരിക്കുന്നു.

ഇനിയെങ്കിലും മാറിചിന്തിക്കാൻ നമുക്ക് കഴിയണം.. മറ്റുള്ളവരുടെ വിശ്വാസങ്ങൾക്കുമേൽ കടന്നാക്രമണം നടത്താനുള്ള ത്വരയുണ്ടെങ്കിൽ അരുതെന്നു വിളിച്ചുപറയാനുള്ള ചങ്കൂറ്റം നമുക്ക് വേണം.. ഇല്ലെങ്കിൽ മതങ്ങൾ അവശേഷിക്കുകയും മനുഷ്യവംശം മണ്ണടിയുകയും ചെയ്യുന്നകാലം അതിവിദൂരമല്ല എന്നോർക്കുക.

ഇനിയും വിളിച്ചുപറയാൻ ഭയമുള്ളവർക്ക് മനസ്സിൽ സൂക്ഷിക്കാൻ ഒരുവാക്ക്;

'മതം വിലക്കു കല്പിച്ച മനുഷ്യൻ ശാപമോക്ഷം കിട്ടിയ ശിലയ്ക്ക് തുല്യനാണ്.'



2016, ഓഗസ്റ്റ് 11, വ്യാഴാഴ്‌ച

ചില താത്വിക അവലോകനങ്ങൾ

"ഇന്നാളൊരുദിവസം നിങ്ങടെ ഇടവകേല് ഞാനൊരു പെണ്ണുകാണാൻ വന്നാരുന്നു...."

"ആഹാ.. അതെയോ..??
എവിടുത്തെ കൊച്ചാ...? പേരെന്നാ...? സംഗതി നടക്കുവോ..?"

"ഓ അതൊക്കെ ഇനി എന്നാത്തിനാ പറയുന്നേ.. അതൊന്നും നടക്കില്ലാന്നേ.."

"ശോ... കഷ്ടം..  ഇന്നത്തെക്കാലത്ത്  ഒരു പെങ്കൊച്ചിനെ കിട്ടാൻ എന്നാപാടാ അല്ലേ..."

"ഉം.. അതെ.. കുടിക്കാൻ ചായയോ കാപ്പിയോ മറ്റോ വെക്കട്ടെ..? അമ്മേ കുറച്ചു ചായ അനത്ത്.."


"അയ്യോ വേണ്ട.. ഈ ഇടവകേലെ കുറേ വീടുകൾക്കൂടി കേറാനുണ്ട്.. അതാ.."

"അതെയോ.. എന്നാ പ്രത്യേകിച്ച് വല്ല വിശേഷവും ഉണ്ടോ.. എല്ലാരുംകൂടെ ഇങ്ങിനെ വരാൻ..??"

"ങേ.. കഴിഞ്ഞാഴ്ച അച്ചൻ പള്ളീല് വിളിച്ചു പറഞ്ഞില്ലാരുന്നോ..??
അതേ, ഞങ്ങടെ ഇടവകയില് പുതിയൊരു പള്ളീടെ പണി നടക്കുവാ... എല്ലാരും കാര്യമായിട്ടൊന്ന് സഹകരിക്കണം...
എല്ലാംകൂടി രണ്ടു കോടിക്കുമോളിൽ  ചിലവാന്നേ.. ഇപ്പൊ സാധനങ്ങൾക്കൊക്കെ എന്നാ വിലയാ.. ഹോ!!..
മത്തായിച്ചാ.. ഒരു ആയിരത്തിന്റെയോ രണ്ടായിരത്തിന്റെയോ സ്ലിപ്പെഴുതി,.. അല്ല.. പേരെന്നാന്നാ പറഞ്ഞെ..??.."

"ബെന്നി.."

"ങാ ബെന്നിക്കങ്ങു കൊടുത്തേ.."

"അതേ ചേട്ടാ.. വേറൊന്നും വിചാരിക്കരുത് കേട്ടോ.. പള്ളി പണിയാൻ വേണ്ടി ഇവിടുന്ന് പിരിവൊന്നും തരാൻ ഉദ്ദേശിക്കുന്നില്ല.."

"എടാ മോനേ ദൈവദോഷം പറയാതെടാ.. നല്ലൊരുകാര്യത്തിനല്ലേ..."

"അമ്മയൊന്നു ചുമ്മാതിരുന്നേ.. വല്ല്യ പള്ളി പണിയണതാണോ ഈ നല്ലകാര്യം..?"

പിരിവിന് വന്നവർ മുഖത്തോടു മുഖംനോക്കി..

"ഞാൻ നേരത്തെ പറഞ്ഞില്ലാരുന്നോ അവിടെ ഒരു പെണ്ണുകാണാൻ വന്നകാര്യം. അന്ന് പെണ്ണിന്റെ അപ്പൻ എന്നാ പറഞ്ഞതെന്ന് അറിയാവോ.. ഒരു കൃഷിക്കാരന് മോളെ കെട്ടിച്ചു കൊടുക്കാൻ താത്പര്യമില്ലെന്ന്... തന്നേമല്ല, ഈ നാടത്ര പോരാ പോലും..
അങ്ങിനെ കിളച്ചുണ്ടാക്കിയ കാശീന്ന് ഒറ്റരൂപാ പോലും പള്ളി പണിയാൻ ഞാൻ തരത്തില്ല..
അതേ, നിങ്ങടെ നാട്ടീന്നു പെണ്ണുകെട്ടിപോയ ജർമ്മനിക്കാരോ ഇറ്റലിക്കാരോ ഒക്കെ കാണൂല്ലോ.. അവരോടൊക്കെ പറ, ഡോളർ അയച്ചുതരാൻ..
നാടുനീളെ പള്ളി പണിതുകളിക്കാൻ വേണ്ടി എന്റെ കയ്യില് കാശില്ല ചേട്ടാ തരാൻ..
ഇതിപ്പോ രണ്ടുമാസത്തിനിടയ്ക്കു വരുന്ന നാലാമത്തെ പള്ളിപണി പിരിവുകാരാ നിങ്ങള്..."

"ഹ ഹ.. അതുകൊണ്ടാണോ പിരിവു തരാത്തെ..?"

"അല്ല ചേട്ടാ.. പറയുമ്പോ എല്ലാം പറയണമല്ലോ..
ചേട്ടന്മാർക്ക് അറിയാവോ, സഹകരണ ബാങ്കീന്ന് കോടികൾ ലോൺ എടുത്തുപണിത പള്ളികൾ വരെ കേരളത്തിലുണ്ട്.. അച്ചൻ ഇടവകമാറിയാലും ബാധ്യത ഇടവകക്കാരുടെ തലേൽ കിടക്കും.. എന്നാത്തിനാന്നേ ഇങ്ങിനെ അനാവശ്യമായി ആഢംബരം കാണിക്കാൻ നിക്കുന്നത്..?
അതൊക്കെ പോട്ടെ.. ആർക്കെങ്കിലും ഒരു അത്യാവശ്യ ചികിത്സാ സഹായം വേണ്ടിവന്നാൽ ഇതേ ആവേശത്തോടെ ഓടിവരാൻ നിങ്ങള് തയ്യാറാകുവോ..? അല്ലേല് ഇതേ പള്ളിക്കാര് നിങ്ങളെ പറഞ്ഞുവിടുമോ..?
ഇല്ല ചേട്ടാ.. അതിനൊന്നും ഒരാളും മുന്നിട്ടിറങ്ങില്ല..!!"

ജോർജു ചേട്ടൻ തലചൊറിഞ്ഞു.. "ബെന്നി, അതിപ്പോ ഞങ്ങക്കും അത്ര താത്പര്യം ഉണ്ടായിട്ടല്ല.. അച്ചൻ പള്ളിക്കമ്മറ്റിയിൽ ഒരു കാര്യം ആവശ്യപ്പെടുമ്പോ ചെയ്യാതിരിക്കുന്നത് മോശമല്ലേ എന്നോർത്തിട്ടാ.."

"ജോർജു ചേട്ടൻ പറഞ്ഞത് നേരാ.. ആ പൊട്ടിയ രണ്ടുമൂന്ന് ആസ്പറ്റോസും മാറ്റി പുതിയ പെയിന്റും അടിച്ചാ തീരാനുള്ള പ്രശ്നമേ ഒള്ളാരുന്നു നമ്മടെ പള്ളിക്ക്.." മത്തായിചേട്ടനും ചുണ്ടനക്കി പിന്താങ്ങി..
അനുകൂലമായി അഭിപ്രായം പറയുന്നത് പിന്നീട് തനിക്കുതന്നെ പാരയാകുമോ എന്ന് പേടി ഉണ്ടായിരുന്നെങ്കിലും കൂടെവന്ന ഷാജിക്കും മാനസികമായി ആ അഭിപ്രായത്തോട് യോജിപ്പായിരുന്നു.

അല്ലേലും ഓണത്തിന് അത്തപ്പൂ മത്സരം നടത്തുന്നപോലെ അച്ചന്മാർ ഇങ്ങിനെ പള്ളി പണിയാൻ തുടങ്ങിയാ എന്നാ ചെയ്യുമെന്ന് ത്രേസ്യാമ്മ ചേട്ടത്തിക്കും ബോധോദയം ഉണ്ടായി..

"ചേട്ടന് അറിയാവോ.. പണ്ടൊക്കെ നമ്മുടെ കാർന്നോന്മാര് എത്ര കഷ്ടപ്പെട്ടാ ഈ ആനക്കാട്ടിൽ വന്ന് ഒരുനേരമെങ്കിലും തിന്നാനുള്ള വക ഉണ്ടാക്കിയേ എന്ന്..??
അന്നവര് ഉള്ളതിൽ നിന്നും മിച്ചം പിടിച്ചും പട്ടിണികിടന്നുമൊക്കെ, കൂടിനിന്ന് പ്രാർത്ഥിക്കാൻ പള്ളിയൊക്കെ പണിതു..
അന്നൊക്കെ പള്ളിപണിയാൻ മാമ്മോദീസാ വെള്ളം തലേൽ വീണ ചേട്ടന്മാര് മാത്രമല്ല ഉണ്ടായിരുന്നെ, എല്ലാ വിഭാഗക്കാരും ഉണ്ടായിരുന്നു.. ജാതിയോ മതമോ  തൊട്ടുതീണ്ടാത്ത പാവങ്ങള്..
അവര് പണിത ആ പള്ളിയിൽച്ചെന്ന് മുട്ടുകുത്തിയൊന്ന് കുരിശുവരക്കുമ്പോ എന്നാ ഒരു മനസ്സുഖമാ.. ഇന്നിപ്പോ ഏതേലും പള്ളീൽ ചെന്ന് നിന്നാൽ ആ സുഖം കിട്ടുമോ..?? നിങ്ങള് പറ.."

ഉത്തരമില്ലാത്ത കണ്ണുകൾ പരസ്പരം നോക്കി..

"പ്രായമായ കാർന്നോന്മാരെ വൃദ്ധസദനത്തിൽ കൊണ്ടാക്കുന്നതും കർത്താവിന് മുട്ടൻ പളളി പണിതു കൊടുക്കുന്നതും തമ്മിൽ വല്ല്യ വ്യത്യാസം ഒന്നുമില്ലെന്നാ എന്റെ ഒരിത്..
അല്ലേലും പുൽക്കൂട്ടിൽ പിറന്ന ദൈവം തമ്പുരാന് എന്നാത്തിനാ ആഢംബരപ്പള്ളി.."

മത്തായിച്ചൻ രസീത് ബുക്ക് മടക്കി ബാഗിൽ വച്ചു പോകാൻ എണീറ്റു..
അയലത്തെ വീടുകളിൽ പാലുവിറ്റു സ്വരുക്കൂട്ടിയ പൈസേന്ന് പത്തഞ്ഞൂറ് രൂപ എടുത്തു ത്രേസ്യാ ചേട്ടത്തി അവരുടെ നേരെ നീട്ടി..
മേടിക്കണോ വേണ്ടയോ എന്ന ഭാവത്തിൽ അവർ പരസ്പരം നോക്കി.. ബെന്നി വല്ല ചീത്തയും പറയുമോന്ന് ചില്ലറ ഭയവും ഉണ്ടായിരുന്നു..

"നിങ്ങള് അതൊന്നും കാര്യമാക്കണ്ടാ.. അവൻ അവന്റെ വിഷമത്തിന് പറഞ്ഞതാ അതൊക്കെ.."

"വേണ്ട ചേട്ടത്തി.. പൈസാ ഞങ്ങക്ക് വേണ്ട.. ഞങ്ങള് തിരിച്ചു പോകുവാ.. ഇപ്പൊ പുതിയൊരു പള്ളീടെ ആവശ്യം ഇല്ലെന്ന് ഞങ്ങള് അച്ചനോട് പറയാൻ പോകുവാ.. അല്ലേലും വല്ല്യ പള്ളീലൊന്നും ഒരു കഥയുമില്ല..
മനുഷ്യന്മാര് തമ്മിൽത്തമ്മിൽ ഒരു ഐക്യമൊക്കെ ഉണ്ടായാൽ മതി.. അല്ലേ ബെന്നി..?"

അതേ എന്ന ഭാവത്തിൽ അയാൾ ചിരിച്ചു തലയാട്ടി.

"എന്റെ വകേലൊരു പെങ്ങടെ കൊച്ചുണ്ട്.. അങ്ങ് നാട്ടിലാ.. പറ്റിയാൽ ഞാനതൊന്ന് ആലോചിക്കാം കേട്ടോ.. വല്ല്യ ഡിമാൻഡ്‌സ് ഒന്നും ഇല്ലാത്തവരാ.. ഞാൻ പറഞ്ഞാ നടക്കും." പോകാൻ നേരം ജോർജു ചേട്ടൻ ബെന്നിയുടെ തോളിൽത്തട്ടി പറഞ്ഞു..

അയാൾ നിഷ്ക്കളങ്കമായി ചിരിച്ചു.. അല്ലേൽ തന്നെ, സ്വന്തം വിയർപ്പുകൊണ്ട് ഭക്ഷിക്കുന്നവന്റെ ചിന്തേലും പ്രവൃത്തീലും കളങ്കമുണ്ടാകില്ലല്ലോ.. ല്ലേ...??? ;)

2016, ഓഗസ്റ്റ് 8, തിങ്കളാഴ്‌ച

മാ നിഷാദ

വിവാഹം കഴിഞ്ഞ ആദ്യനാളുകളിലെ ഒരുദിവസം കൗതുകങ്ങൾ പങ്കുവച്ച് പേരിയ ചുരം ഇറങ്ങാൻ നേരം രണ്ടാം വളവിലെ ഭംഗിയിലേക്ക് കണ്ണോടിച്ച് അവൾ പറഞ്ഞു; 'നമ്മുടെ കല്ല്യാണത്തിന് വരുന്നവഴി ഇവിടിരുന്നാ ഞങ്ങൾ ഭക്ഷണം കഴിച്ചത്..'

അപ്പോൾ ഒരുകാര്യം മാത്രമേ ഞാനവളോട് തിരിച്ചു ചോദിച്ചുള്ളൂ..;

'എന്നിട്ട് വെയിസ്റ്റൊക്കെ എന്ത് ചെയ്തു..?

"അത് ഞങ്ങള് വണ്ടീല് എടുത്ത് വച്ചു.. എന്നാ ചേട്ടായി..?"

"ഏയ് ഒന്നുമില്ല.. ഇവിടെ നമ്മള് വെയിസ്റ്റൊന്നും ഇടാൻ പാടില്ല.. അതാ.."

ഇനി അഥവാ അവളെന്നോട് പറഞ്ഞത് കളവാണെങ്കിൽ അവൾക്കു തോന്നട്ടെ കുറ്റബോധം..!

ടിപ്പുവിന്റെ പടയോട്ട കാലം മുതല്ക്കേ ചരിത്രത്തിന്റെ താളുകളിൽ കോറിയിട്ട പേരാണ് 'പേര്യ ചുരം'..
ടിപ്പുവിനൊപ്പം തന്നെ പോരാടി, ചരിത്രത്തിന്റെ ഇകഴ്ത്തലുകളിൽ ഇടംപിടിക്കാത്ത, പേരും പെരുമയും ആഗ്രഹിക്കാത്ത എത്രയോ ധീരർ ഇവിടെയൊക്കെ ചോരചിന്തി പിടഞ്ഞുവീണിരിക്കും..??
അതൊരു ചരിത്രം.. അതവിടെ മായാതെ നിൽക്കട്ടെ..


സ്വതവേ സുന്ദരിയാണ് ഈ ചുരം...  താരതമ്യേന മനോഹരമായ വഴിയിലും ഉയരംകൂടിയ മരങ്ങൾ നിറഞ്ഞ നിബിഢ വനാന്തരങ്ങൾക്കുള്ളിലും കോടമഞ്ഞിന്റെ വെൺമ  വിതറി ഇങ്ങിനെ അണിഞ്ഞൊരുങ്ങി നിൽക്കുന്നത് കാണുമ്പോൾ ആർക്കാണ് സന്തോഷം തോന്നാതിരിക്കുക..!

അങ്ങിനെ മനസ്സിൽ ഉല്ലാസം തോന്നിയ സമയത്താണ് യാത്രാമദ്ധ്യേ ഈ മനോഹാരിതയെ മൊബൈൽ ക്യാമറയിലേക്ക് പകർത്താൻ കൊതിച്ചു  വണ്ടിനിർത്തി ഇറങ്ങിയത്..

ചില ചിത്രങ്ങൾ എത്രയെടുത്താലും കൊതിതീരില്ല.. പല ആംഗിളിൽ  ചരിഞ്ഞും മറിഞ്ഞും നിന്ന് ചിത്രങ്ങൾ എടുക്കുന്നതിനിടയിൽ, ഒന്നുരണ്ടു ചിത്രങ്ങൾ കൂടിയെടുക്കാൻ കോടമൂടിയ താഴ്വാരങ്ങളിലേക്കും മൊബൈൽ ക്യാമറ തിരിച്ചു.

തീർത്തും സങ്കടകരമായിരുന്നു അവിടെക്കണ്ട കാഴ്ച്ച..!!

പലപ്പോഴായുള്ള യാത്രകൾക്കിടയിൽ, പ്രിയപ്പെട്ടവളെ തോളിൽ ചേർത്തുനിർത്തിയും ഉറ്റവർക്കൊപ്പം ആഹ്ലാദം പങ്കിട്ടുമൊക്കെ, അകലക്കാഴ്ച്ചകളിലേക്ക് വിരൽചൂണ്ടി പ്രകൃതിഭംഗിയെക്കുറിച്ചു കാതിൽ വർണ്ണിച്ചും ചിത്രങ്ങൾ പകർത്തിയും നിൽക്കുന്നതിനിടയിൽ, എപ്പോഴൊക്കെയോ നിസ്സാര വൽക്കരിച്ചു വലിച്ചെറിഞ്ഞിട്ടുപോയ പ്ലാസ്റ്റിക് ബാഗുകളുടെ ഒരു കൂമ്പാരം..ഇരുട്ടിന്റെ മറപറ്റി വാഹനങ്ങളിൽ വന്നു തള്ളിയിട്ടുപോകുന്ന വലിയ മാലിന്യ ചാക്കുകളുടെ നാറുന്ന കെട്ടുകൾ.., മദ്യത്തിന്റെ ഉന്മാദ ലഹരിയിൽ അടിച്ചുപൊട്ടിച്ചു നിരത്തിയിട്ട മദ്യക്കുപ്പികൾ...

എന്നാണ് നമ്മൾ ഈ 'മാലിന്യ സംസ്ക്കാര'ത്തിൽ നിന്ന് കരകേറുക..?? എന്നാണ് പ്രകൃതി സംരക്ഷണത്തിന്റെ മഹത്വത്തെക്കുറിച്ചു നമ്മൾ ബോധവാന്മാരാവുക..??
പ്രകൃതിയെ ഇത്തരത്തിൽ വികൃതമാക്കുന്നവർ  ഒന്ന് ഓർത്തുവച്ചുകൊള്ളൂ.. കുഴിമാടത്തിൽ പോലും ഭൂമിയുടെ നിലവിളിശബ്ദം നിങ്ങളെ നിരന്തരം വേട്ടയാടിക്കൊണ്ടിരിക്കും.

അന്യന്റെ സ്വകാര്യതയിലേക്കല്ല ക്യാമറക്കണ്ണുകൾ തിരിയേണ്ടത്., പ്രകൃതിയെ ഇത്തരത്തിൽ അറിഞ്ഞും അറിയാതെയും വികൃതമാക്കി കടന്നുപോകുന്നവരിലേക്കാണ്.. അവരെ മാതൃകാപരമായി ശിക്ഷിക്കാനുള്ള നിയമങ്ങൾ നിലവിൽവരണം..
ഇതുപോലുള്ള ഓരോസ്ഥലങ്ങളിലും നിരീക്ഷണ ക്യാമറകൾ സ്ഥാപിക്കാൻ തയ്യാറാവണം.. എങ്കിൽ ഒരു പരിധിവരെയെങ്കിലും ഇതുപോലുള്ള അതിക്രമങ്ങളിൽനിന്നും പ്രകൃതിയെ രക്ഷിക്കാൻ  കഴിയും എന്നാണ് ഞാൻ കരുതുന്നത്.

*നിങ്ങളുടെ ഓർമ്മയിൽ സൂക്ഷിക്കാൻ രണ്ടു ചിത്രങ്ങൾ ഞാനിവിടെ പങ്കുവെക്കുന്നു.


2016, ഓഗസ്റ്റ് 7, ഞായറാഴ്‌ച

ദുഃസ്വപ്നം

മരണത്തേക്കാൾ കനമുള്ള ഒരു രാത്രിയായിരുന്നു രേണുകയ്ക്കത്. പാതിയുറക്കത്തിൽ കണ്ട ആ ദുഃസ്വപ്നം  അത്രമേൽ അവളിൽ ഭീതിവളർത്തിയിരുന്നു.
ബെഡ്‌റൂം ലാമ്പിന്റെ മങ്ങിയ വെളിച്ചത്തിൽ ശബ്ദമുണ്ടാക്കാതെ അവൾ കട്ടിലിൽ എണീറ്റിരുന്നു കിതച്ചു.. ദേഹമാകെ വിയർപ്പുകണങ്ങൾ പൊടിഞ്ഞിരിക്കുന്നു..

ഒന്നുമറിയാതെ കട്ടിലിൽ സുഖമായി ഉറങ്ങുന്ന നന്ദുമോനെ ഉണർത്താതെ അവൾ കട്ടിലിൽനിന്നും പതിയെ എണീറ്റ് ടേബിളിൽ കരുതിവച്ചിരുന്ന വെള്ളമെടുത്ത്  ഒറ്റവലിക്ക് കുടിച്ചുതീർത്തു.

എന്തായിരിക്കും പതിവില്ലാതെ ഇങ്ങനൊരു ദുഃസ്വപ്നം കാണാൻ കാരണം..? ജനാലവിരിമാറ്റി പുറത്തെ നിലാവിലേക്ക് അവൾ വെറുതേ നോക്കിനിന്നു.  നിറയെ കായിച്ചുകിടക്കുന്ന മുറ്റത്തെ ചാമ്പമരചുവട്ടിൽ നിഴല് ചുരുണ്ടുകൂടി കിടക്കുന്നത്‌ അവൾ കണ്ടു..

'കിഷോർ അവന്റെ ജീവിതത്തിൽ ആകെ നട്ട മരാ അത്.. അത്രയ്ക്കുണ്ടായിരുന്നു കുഞ്ഞുന്നാളില് അവന്റെ ചാമ്പക്കാ കൊതി' എന്ന് അമ്മ ഇടയ്ക്കിടെ പറഞ്ഞു ചിരിക്കാറുള്ളത് അവൾ ഓർത്തു..

കിഷോർ ഇപ്പോൾ എന്തെടുക്കുകയായിരിക്കും..?
അവൾ പതിയെ തലതിരിച്ചു ടേബിളിൽ വച്ചിരിക്കുന്ന വിവാഹ ഫോട്ടോയിലേക്ക് നോക്കി.. 

ഒരു പട്ടാളക്കാരന്റെ വേഷത്തേക്കാൾ കിഷോറിന് ചേരുന്നത് സൗമ്യനായ ഒരു അധ്യാപകന്റെ വേഷമാണെന്ന് അവൾക്ക് തോന്നി.. ആദ്യമായി തന്നെ പെണ്ണുകാണാൻ വന്നപ്പോഴും ഒറ്റനോട്ടത്തിൽ അങ്ങിനെത്തന്നെയാണല്ലോ തനിക്ക് തോന്നിയതെന്ന് അവൾ ഓർത്തു..

നന്ദുമോൻ ഉറക്കത്തിൽ കിടന്ന് ഞെട്ടുന്നതും ചിണുങ്ങുന്നതും അവൾ കണ്ടു.. ശബ്ദമുണ്ടാക്കാതെ അവൾ അവന്റെ അരികിലേക്ക് ചേർന്നുകിടന്ന് പതിയെ പുറത്തു താളം പിടിച്ചു. ഒന്നൂടെ അമ്മയുടെ അരികിലേക്ക് ഒട്ടിയമർന്ന് അവൻ കിടന്നു.

തിരിഞ്ഞും മറിഞ്ഞും കിടന്ന് പിന്നെപ്പോഴോ അവൾ വീണ്ടും ഉറക്കത്തിലേക്ക് വഴുതിവീണു..

അതിരാവിലെ തന്നെ അമ്മയുടെ നിലവിളിശബ്ദം കേൾക്കുകയും മുറ്റത്ത് കാൽപെരുമാറ്റങ്ങളുടെ എണ്ണം കൂടിക്കൂടി വരികയും ചെയ്തപ്പോളാണ് ഒരുതരം മരവിപ്പോടെ അവൾ പുറത്തേക്ക് ഓടിയിറങ്ങിയത്..

ആരുടെയൊക്കെയോ അടക്കം പറച്ചിലുകളിലൂടെ ആ ഞെട്ടിക്കുന്ന സത്യം വല്ലാത്ത ഭീതിയോടെ അവൾ മനസിലാക്കി.

അതിർത്തിയിലെ പട്ടാളക്യാമ്പിൽ ഇന്നലെ രാത്രി നടന്ന ഭീകരാക്രമണത്തിൽ കിഷോറും കൊല്ലപ്പെട്ടിരിക്കുന്നു.!

2016, ഓഗസ്റ്റ് 5, വെള്ളിയാഴ്‌ച

ജോപ്പൻ

"ജോപ്പൻ ചേട്ടായിന്റെ അമ്മച്ചിക്ക് ഞാനിപ്പോഴും
അയലത്തൂന്ന് പഞ്ചാരേം മണ്ണണ്ണയും വായിപ്പമേടിക്കാൻ വന്ന ആ പഴയ സിസിലി തന്നെയാ അല്ലേ ചേട്ടായി...??
ഇത്രവർഷം കഴിഞ്ഞിട്ടും ചേട്ടായീന്റെ അമ്മച്ചിക്ക്  എന്നെ മരുമോളായി അംഗീകരിക്കാൻ കഴിഞ്ഞട്ടില്ലെന്ന് തോന്നുന്നു.."

രാവിലെ തന്നെ കട്ടൻ കാപ്പിക്കൊപ്പം അവളുടെ പതിവ് പരിഭവക്കെട്ടും ജോപ്പന്റെ മുന്നിൽ ചൂടോടെ വന്നു നിന്നു..

"എന്നതാടീ ഇന്നത്തെ പ്രശ്നം??" തെല്ല് ഈർഷ്യ മുഖത്തു പ്രകടമാക്കി അയാൾ ചോദിച്ചു.

"നിങ്ങടെ അമ്മയ്ക്ക് ഞാനെന്നാ ചെയ്താലും കുറ്റമാണല്ലോ..? എണീക്കാൻ താമസിച്ചേന്ന്  രാവിലെ മോന്ത കരിക്കലം പോലെ ആക്കി നടക്കുവാ.."
കാപ്പി കട്ടിലിന്റെ ക്രാസിയേൽ വച്ചിട്ട് അയയിൽകിടന്ന തോർത്തെടുത്ത്  അവൾ തന്റെ വട്ടമുഖം തുടച്ചു തേങ്ങി..

ഒരുദിവസംപോലും ഇവളുടെ ചിരിച്ച മോന്തകണ്ട് കിടക്കപ്പായേന്ന്  എണീക്കാൻ തനിക്ക് യോഗമില്ലല്ലോ കർത്താവേന്ന് മനസ്സിൽ പതംപറഞ്ഞ് ക്രാസിയേൽ വച്ച കാപ്പിയെടുത്ത് അയാൾ പതിയെ ഊതിക്കുടിച്ചു. ഇന്നത്തെ ദിവസം ഇവളുടെ ചൂട് ആറില്ലായിരിക്കും, പക്ഷേ കാപ്പിയുടെ ചൂട് ആറിപ്പോകുമെന്ന് അയാൾക്ക്‌ നിശ്ചയമുണ്ട്!.

അഞ്ചു വർഷം മുന്നേ ജൂൺ മാസത്തിലെ നല്ലമഴയുള്ള ദിവസമായിരുന്നു അയലോത്തെ അന്നാമ്മയുടെ നാലാമത്തെ പുത്രിയും ഭിത്തിയേൽ ചിത്രമായിപോയ കറിയാ ചേട്ടന്റെ പൊന്നാര മോളുമായ സിസിലി, പലരുടെയും എതിർപ്പുകളെ അതിജീവിച്ചു തന്റെ വീട്ടിലേക്ക് ഔദ്യോഗികമായി വലംകാൽ കുത്തി കേറിയതെന്ന് അയാൾ ചുമ്മാ ഓർത്തു.
അതിനും എത്രയോ വർഷങ്ങൾക്ക് മുൻപ് തന്നെ, ഇവൾ പോലും അറിയാതെ തന്റെ മനസ്സിൽ കൂടു കെട്ടി കേറ്റിഇരുത്തീതാ താനിവളെ.!
കട്ടിലേൽ ചമ്രം പടിഞ്ഞിരുന്ന് അവൾ ചുമ്മാ തേങ്ങുന്നത് ഒരു കൗതുകത്തോടെ അയാൾ നോക്കിയിരുന്നു..

"സിസിലി.." കാതരനായി അയാൾ വിളിച്ചു.
പതിയെ തലയുയർത്തി അവൾ അയാളെ നോക്കി. മനോഹരമായ ഉണ്ടക്കണ്ണുകൾ ചുമന്നിരിക്കുന്നു..

"എടീ കാപ്പി തീർന്നെടീ.."
ദേഷ്യത്തോടെ തലയിണയെടുത്ത് അവൾ അയാളുടെ മുതുകത്തടിച്ചു.
'പൊക്കോണം അവിടുന്ന്.." മനുഷ്യനിവിടെ തീതിന്നു നിക്കുമ്പളാ നിങ്ങടെ ഓഞ്ഞ തമാശ!!"
കാലിഗ്ലാസ്  ദേഷ്യത്തോടെ അയാളുടെ കയ്യിൽനിന്ന് പിടിച്ചുവാങ്ങി ചവിട്ടിക്കുലുക്കി അവൾ അടുക്കളയിലേക്ക് പോയി.

സിസിലിയിൽ ഉടലെടുത്ത കോപത്തിന്റെ ഫലമായി അടുക്കളയിൽ പാത്രങ്ങൾ തമ്മിൽത്തമ്മിൽ കൂട്ടിയിടിച്ചു കലഹം കൂട്ടി. അമ്മച്ചി പള്ളിയിൽ പോയിക്കാണുമെന്ന് അയാൾ ഊഹിച്ചു..
മുറ്റത്തെ കരിയിലക്കൂട്ടങ്ങളെ ചൂലുകൊണ്ട് വീശിയടിച്ചും പിറുപിറുത്തും അവൾ ദേഷ്യം ശമിപ്പിക്കാൻ പാടുപെടുന്നത് പല്ലുതേച്ചോണ്ട് അയാൾ നോക്കിനിന്നു.

പാവം പെണ്ണ്!!
എന്നാ ഒക്കെപറഞ്ഞാലും ഇടയ്ക്ക് ദേഷ്യപ്പെട്ടാലും അമ്മയ്ക്ക് അവളെ വല്ല്യകാര്യമാ.. അത് അവൾക്കും അറിയാം. എന്നാലും മോനെ വശീകരിച്ചവൾ എന്നൊക്കെ പറയുന്ന കേക്കുമ്പോ സ്വാഭാവികമായി വരുന്ന അരിശമാണ് എല്ലാത്തിനും കാരണം.

"ഓ പിന്നേ.. നിങ്ങടെ മോൻ എന്നെ കെട്ടീല്ലേൽ ചത്തുകളയുമെന്ന് പറഞ്ഞു വീട്ടിൽ വന്ന് എന്റെ അമ്മച്ചീടെ കാല് പിടിച്ചിട്ടല്ലേ... അല്ലേൽ കാണാരുന്നു, ഈ സിസിലിയിപ്പോ വേറെ വല്ല വീട്ടിലും പോയി ഒന്നുരണ്ട് കുഞ്ഞുങ്ങളേം നോക്കി സുഖമായി ജീവിക്കുന്നത്.. ഹും.."

കുഞ്ഞുങ്ങടെ കാര്യം എടുത്തിടുന്നതോടെ അമ്മയുടെ വീറും വാശിയും ശൂന്ന് പോകും..
അതുവരെ വിപ്ലവം മുഴക്കിനിന്ന അമ്മച്ചി ദയനീയതയോടെ തന്നെ നോക്കും..
മുറ്റത്തെ തെങ്ങേന്ന് വീണ്ടും നാലഞ്ച് മച്ചിങ്ങ ഒരുമിച്ചു താഴെവീഴുന്ന ഒച്ച താൻ മാത്രം കേൾക്കും..
പിന്നെ അത് നോക്കാൻ എന്ന ഭാവത്തിൽ പതിയെ മുറ്റത്തേക്ക് തടിതപ്പും.
പറഞ്ഞുപോയതിലെ അബദ്ധം മനസ്സിലാകുമ്പോ അവൾ പിന്നാലെ വരും.. ഇതുവരെ കായിച്ചുതുടങ്ങാത്ത തെങ്ങേൽ നോക്കിനിക്കുന്ന തന്നെ പിന്നിലൂടെവന്ന് അവൾ ഇറുക്കെ കെട്ടിപ്പിടിക്കും. മുത്തുപോലെ ഉരുണ്ടുകൂടിയ കണ്ണുനീർ തുള്ളികൾ ഇപ്പൊ ചിതറിവീഴും എന്നഭാവത്തിൽ തുളുമ്പി നിക്കും..
പിന്നെ തനിക്കുമാത്രം കേൾക്കാൻകഴിയുന്നത്രയും ഒച്ചതാഴ്ത്തി ഒരു കാറ്റുമൂളും പോലെ വിതുമ്പിക്കൊണ്ട് പറയും; "സോറി ട്ടോ.."

ഇത്തിരി കഷ്ടപ്പെട്ടാണേലും മുഖത്ത് ചിരിവരുത്താൻ ശ്രമിച്ചു പരാജയപ്പെട്ട് താൻ തെങ്ങിന്റെ മോളിൽത്തന്നെ കണ്ണുറപ്പിച്ചു നിക്കും. ചിലനേരങ്ങളിൽ കണ്ണുകൾ അച്ചടക്കം മറന്ന് കണ്ണുനീർ പൊഴിക്കും..
അത് അവൾ അറിയാതിരിക്കാൻ കൈവിടുവിച്ചു് നേരെ പറമ്പിലേക്ക് ഇറങ്ങും..
കല്ല്യാണത്തിന് ശേഷം ഇതൊക്കെ വീട്ടിലെ പതിവുകളാണ്.

ഓർമ്മകളെ അതിന്റെ പാട്ടിനു വിട്ട് അയാൾ മുഖം കഴുകി.. കുലുക്കുഴിഞ്ഞു നീട്ടിത്തുപ്പി അയാൾ തെങ്ങിന്റെ മുകളിലേക്ക് നോക്കി..
"ഇത്തവണയെങ്കിലും ഇത് കായ്‌ച്ചാ മതിയാരുന്നു.. എന്തേരെ വളം ഇട്ടതാ.. കോപ്പ് .."

കേട്ടെങ്കിലും കേൾക്കാത്ത ഭാവത്തിൽ അവൾ മുറ്റമടി തുടർന്നു.

 ഒരുകണക്കിന് നോക്കിയാ ആ തെങ്ങും താനും ഒരേ അവസ്ഥയിലാണല്ലോ എന്ന് അയാൾ ഓർത്തു.. പ്രതീക്ഷകളുടെ കടയ്ക്കൽ വച്ച കോടാലിപോലെ അങ്ങിനെ.. മുണ്ടിന്റെ തലപൊക്കി മുഖം തുടച്ചോണ്ട് അയാൾ അകത്തേക്ക് പോകുന്നത് അവൾ ഒളികണ്ണിട്ട് നോക്കി.

സിസിലിയുടെ മുറ്റമടി അതിരിലെ വേലിക്കൽ എത്തി അവസാനിച്ചു.
"അമ്മേ.. കാപ്പി ആയോ...?"

അടുക്കളയുടെ പുറത്തേക്ക് അവളുടെ അമ്മയുടെ മെല്ലിച്ചരൂപം ഇറങ്ങിവന്നു.
"ആയിവരുന്നെടീ.. എന്ത്യേ, ജോപ്പൻ എണീറ്റില്ലേ ഇതുവരെ..? കടതുറക്കാൻ പോണില്ലേ അവനിന്ന്..??"

"ഉണ്ടമ്മേ.. ഞാൻ കേറിച്ചെന്നിട്ടുവേണം ദോശയും ചമ്മന്തീം ഉണ്ടാക്കി എടുത്തുകൊടുക്കാൻ.."

"ങാ.. എങ്കിച്ചെന്ന് ഉണ്ടാക്കി എടുത്തുകൊടുക്ക്.. സമയം പോണു.."

"ശരിയമ്മേ.." ചൂലിന്റെ കട പ്ലാവേൽ കുത്തി നേരെയാക്കി അവൾ വീട്ടിലേക്ക് തിരിഞ്ഞു..

"എടീ പണിയൊക്കെ കഴിഞ്ഞു സമയം കിട്ട്വാണേൽ ഒന്നിവിടംവരെ ഇറങ്ങിവരണേ.."

"ഞാൻ വരാം. എന്നാ അമ്മെ കാര്യം...?"

"വരുമ്പോ പറയാം.."  അമ്മയുടെ തല അടുക്കളയിലേക്ക് പിൻവലിഞ്ഞു..

പാത്രങ്ങൾക്കൊണ്ട് ഒച്ചയുണ്ടാക്കി അടുക്കളയിലെ തന്റെ സാന്നിദ്ധ്യം അവൾ അയാളെ അറിയിച്ചു.. അയാളുടെ പാദചലനം അവളുടെ പിന്നിൽവന്ന് നിശ്ചലമായി.
അയാളുടെ ചൂടുള്ള നിശ്വാസം പിന്നിൽ ഇക്കിളിയായി അനുഭവപ്പെട്ടെങ്കിലും അറിയാത്തഭാവത്തിൽ അവൾ ദോശ ചുട്ടോണ്ടിരുന്നു..
പതിയെപ്പതിയെ ദോശക്കല്ലിൽ നിന്ന് പൊന്തുന്ന ചൂടുള്ള ആവിപോലെ അവളുടെ ദേഷ്യവും അലിഞ്ഞു പോകാൻ തുടങ്ങി.. അതുവരെ കനപ്പിച്ചു പിടിച്ച മുഖത്ത് ചെറിയചിരി മൊട്ടിട്ടു വന്നു..
ദോശ മറിച്ചിട്ടിട്ട് അവൾ അയാൾക്ക് അഭിമുഖമായി തിരിഞ്ഞുനിന്നു..

ആദ്യമായി കാണുന്നതുപോലെ അവർ തമ്മിൽ തമ്മിൽ നോക്കിനിന്നു.
അന്നൊരിക്കൽ പാലുമേടിക്കാൻ വന്ന സിസിലി അടുക്കളപ്പുറത്തുനിന്ന് അമ്മകൊടുത്ത ദോശ തിന്നോണ്ടിരുന്നപ്പോൾ ആയിരുന്നു ആദ്യമായി അയാൾക്ക് അവളോട് അനുരാഗം തോന്നിതുടങ്ങിയത്... അതിന്റെ പിറ്റേ രാത്രിയും അതിന്റെ പിറ്റേന്നുംകൂടി അവളെ സ്വപ്നം കാണുകയും കൂടി ചെയ്തപ്പോ പ്രണയം വല്ലാതെ പൂത്തുലഞ്ഞു..
പിന്നെ എത്രയെത്ര ദിവസങ്ങൾ അവളുടെ വരവും കാത്തു നേരത്തെ എണീറ്റ് പല്ലും തേച്ചു അടുക്കളയിൽ അമ്മയെ ചുറ്റിപറ്റി നിന്നിരിക്കുന്നു..!
വീട്ടിലെ പശു പാലുതരൽ നിർത്തുകയും അവളുടെ വരവ് വല്ലപ്പോഴും പഞ്ചാരയോ അരിയോ കടം മേടിക്കാൻ മാത്രമായി ചുരുങ്ങുകയും ചെയ്തതോടെ പുതിയൊരു ഉപാധി അമ്മയുടെ മുന്നിൽ അവൻ അവതരിപ്പിച്ചു..
"അമ്മേ നമുക്ക് കറവയുള്ള ഒരുപശൂനെക്കൂടി മേടിക്കാം..?"

അമ്മ ശരിക്കിനും ഞെട്ടി!! "ങേ!!! നിനക്കെന്നാടാ ചെറുക്കാ ഭ്രാന്ത് പിടിച്ചോ..?"

അമ്മ അങ്ങിനെ ചോദിച്ചതിൽ വല്ല്യ അത്ഭുതമൊന്നും അയാൾക്ക്‌ തോന്നിയില്ല. കാരണം ഇതുവരെ ഒരുതരിപ്പുല്ല്  തന്റെ കൈകൊണ്ട് ആ പശൂന് കൊടുത്തിട്ടില്ലല്ലോ..!!

കല്ലേൽ കിടന്ന് പൊള്ളലേറ്റ ദോശ 'കരിഞ്ഞു' നിലവിളിച്ചതും, അമ്മച്ചി പള്ളീൽ കഴിഞ്ഞുവന്ന് അടുക്കളയിലേക്ക് എത്തിനോക്കി പോയതുമൊന്നും അവർ അറിഞ്ഞില്ല..

അകത്തെ മുറിയിൽ ചെന്ന് അമ്മച്ചി നീട്ടി ചുമച്ചു തന്റെ ആഗമനം അറിയിച്ചപ്പോഴാണ് രണ്ടാളും ഒറ്റഞെട്ടിനു രണ്ടായി പിരിഞ്ഞു രണ്ടുവഴിക്ക് പോയത്. കരിഞ്ഞ ദോശ അമ്മ അറിയാതിരിക്കാൻ ചൂടോടെ തന്നെ അവൾ അകത്താക്കി വീണ്ടും ദോശമാവ് കല്ലേൽ പരത്തിയിട്ട് ചമ്മന്തിക്കുള്ള പണിനോക്കി.

"എടീ.. അമ്മയ്ക്ക് കൊണ്ട് കൊടുക്കാൻ രണ്ടുമൂന്നു ദോശ മാറ്റിവച്ചേക്കണേ.."
പള്ളീൽ കഴിഞ്ഞുവന്നപ്പോ മേടിച്ച അയല നന്നാക്കാൻ അമ്മയും കുറിഞ്ഞിപൂച്ചയും കൂടി മുറ്റത്തേക്ക് പോയി, ജോപ്പൻ തന്റെ പലചരക്ക് കടയിലേക്ക് പോകാൻ ഒരുങ്ങി. ജോപ്പന് തിന്നാനുള്ള ദോശയും  ചമ്മന്തിയും എടുത്തു സിസിലി ഡൈനിംഗ് ഹാളിലേക്ക് നടന്നു.. പെട്ടന്ന് തലചുറ്റുന്നതുപോലെ ഒരു തോന്നൽ...
"അമ്മേ.."
ഭക്ഷണം മേശപ്പുറത്തുവച്ചിട്ട്  അവൾ കട്ടിളപ്പടിയിലേക്ക് ഊർന്നിരുന്നു.. വെട്ടിക്കൊണ്ടിരുന്ന മീനിന് കുറിഞ്ഞിയെ കാവലിരുത്തി അമ്മച്ചി ഓടിയെത്തി. പതിവ് നിസ്സംഗഭാവം വെടിഞ്ഞു ജോപ്പനും പറന്നെത്തി..

സിസിലിയുടെ കണ്ണുകളിൽ തളംകെട്ടിനിൽക്കുന്ന ക്ഷീണത്തിൽ നിന്ന് ചിലകാര്യങ്ങൾ അവർ വായിച്ചെടുത്തു.. താനൊരു മുത്തശ്ശിയാകാൻ പോകുന്നു..!!
മനംമറിച്ചുകൊണ്ട്  കരിഞ്ഞ ദോശ അവളുടെ വയറ്റിൽനിന്നും പുറത്തുചാടി.
ജോപ്പൻ അന്തംവിട്ട് അമ്മച്ചിയേയും സിസിലിയേയും മാറിമാറി നോക്കി..
അമ്മച്ചി കുടിക്കാൻ കൊടുത്ത ചൂടുവെള്ളം ഒറ്റവലിക്ക് അവൾ കുടിച്ചുതീർത്തു..

"എടാ നീയിന്ന് കടേൽ പോകാൻ നിക്കാതെ ഇവളെയൊന്ന് ആശൂത്രീൽ കാണിച്ചേച്ചും വാ..
ആ അംബികാ ഡോക്ടറെ കാണിച്ചാ മതി ട്ടോ..."

അംബികാ ഡോക്ടർ ഗൈനക്കോളജി ആണല്ലോ എന്നോർത്തതും ജോപ്പന്റെ മനസ്സിലൂടെ മിന്നാമിനുങ്ങുകൾ തേരാപാരാ വെട്ടംതെളിച്ചു പറന്നു.. സിസിലിയുടെ മുഖത്തുവിരിഞ്ഞ നാണപ്പൂവുകളിൽ ചിലത് ജോപ്പൻ തന്റെ മുഖത്തു തേച്ചു നാണിച്ചുനിന്നു..

"ഹോ അവന്റൊരു നാണം.. വേഗം രണ്ടാളും പോകാൻ നോക്ക്.."
വിശ്വാസവഞ്ചന കാണിച്ച കുറിഞ്ഞിപ്പൂച്ചയുടെ മുതുകിൽ നല്ല അടി വീഴുന്ന ഒച്ച അകത്തെ മുറിയിൽ വരെ പ്രകമ്പനം കൊണ്ടു.

സിസിലിയെ ഡോക്ടറെ കാണിക്കാൻ അവളുടെ അമ്മച്ചിയേം കൂട്ടി ഇറങ്ങാൻ നേരം ജോപ്പൻ തെങ്ങിൻറെ മുകളിലേക്ക് അഭിമാനത്തോടെ തലയുയർത്തി നോക്കി.. ഇതുവരെ കായ്ക്കാത്ത തെങ്ങ് തന്റെ നീളൻ ഓലകൾ വീശി ജോപ്പനും സിസിലിക്കും ആശംസകൾ നേർന്നു..

2016, ഓഗസ്റ്റ് 4, വ്യാഴാഴ്‌ച

എല്ലാം നിനക്കായ്..


സഖി,
മണ്ണിലുഴുതും വിത്ത് വിതച്ചും,
അരവയറുണ്ടും, പാതിയുറങ്ങിയും,
ഒരു ജന്മമിങ്ങിനെ
വിയർത്തൊലിച്ചും
വെയിലേറ്റ് വാടിയും,
മഴയിൽ കുതിർന്നും കുളിർന്നും
ഞാൻ ഉഴുതുമറിച്ചുഴലുന്നത്
നീ അഴലിലുഴലാതിരിക്കാൻ വേണ്ടിയല്ലേ..

എന്നും നിറംകൊടുത്തോമനിക്കാൻ
ഇത് നിന്റെ മുഖമല്ല-
എന്റെ ജീവിതമാണോമലേ.. 



2016, ഓഗസ്റ്റ് 3, ബുധനാഴ്‌ച

അടിക്കുറിപ്പുകൾ

നഗരപരിധിയിൽ വില്പ്പനയ്ക്ക്  തൂക്കിയിരിക്കുന്ന
ചിത്രങ്ങളുടെ ഒരു ഗ്യാലറി ഞാൻ സന്ദർശിച്ചു.
മനോഹരമായ ഒറ്റനിറം പൂശിയ ചുമരിൽ,
തരത്തിലും നിറത്തിലും വ്യത്യസ്തമായ
അനേകം ചിത്രങ്ങൾ തൂക്കിയിരിക്കുന്നു.

ഒറ്റക്കൊമ്പുള്ള ആന,
കടൽ കരയ്ക്ക് മടക്കിക്കൊടുത്ത ജീവനില്ലാത്ത കുട്ടി,
പുഴ കീറി കടന്നുപോകുന്ന തോണി,
മണൽ കാട്ടിൽ തനിച്ചിരിക്കുന്ന മനുഷ്യൻ,
നഗ്‌നത ആഘോഷമാക്കിയ പെണ്ണുങ്ങൾ,
യുദ്ധത്തിൽ അംഗഭംഗം സംഭവിച്ച വെള്ള കുതിര,
തല മുണ്ഡനം ചെയ്യപ്പെട്ട മരങ്ങൾ,
മനസ്സിലായതും മനസ്സിൽ പതിഞ്ഞതും,
അല്ലാത്തതുമായ നിരവധി ചിത്രങ്ങൾ..

ചിത്രങ്ങൾക്ക് കീഴിൽ, ഓരോ വരയെക്കുറിച്ചും
വിവരണങ്ങൾ തൂക്കിയിട്ടിരുന്നു.
വിറ്റുപോകാനുള്ള തന്ത്രങ്ങൾ
ഓരോ വിവരണത്തിലും മുഴച്ചു നിന്നിരുന്നെങ്കിലും,
ചിലതൊക്കെ വരയോട്
നീതി പുലർത്താൻ ശ്രമിച്ചിരുന്നു..

വരച്ചവരുടെ പേരുകൾ
എനിക്ക് തീർത്തും അപരിചിതമായിരുന്നു.
അല്ലെങ്കിൽ തന്നെ,
എനിക്കാത്മബന്ധം തെല്ലുമില്ലാത്ത മേഖലയിൽ -
അറിയുന്നവരെ തിരയുന്നത്  ഉചിതമല്ലല്ലോ!!

വർണ്ണങ്ങൾ വകഭേദങ്ങൾ ചാർത്തിയ
ചില ചിത്രങ്ങൾ
എന്നെ വീണ്ടും വീണ്ടും ആകർഷിച്ചുകൊണ്ടിരുന്നു..
എന്നാൽ, ഒന്നും മേടിക്കണം
എന്നെനിക്കുദ്ദേശം ഇല്ലായിരുന്നു..
വെറുതെ..
വീടിന്റെ അസ്വസ്ഥതകളിൽ നിന്ന് ,
നഗരത്തിന്റെ ചുട്ടുപൊള്ളുന്ന തിരക്കുകളിൽ നിന്ന്,
അൽപ്പനേരത്തേക്കെങ്കിലും മുക്തി..

പാകപ്പെടുത്തി ചാലിച്ച നിറക്കൂട്ടുകളിൽ ചിലത്
മനസ്സുകൊണ്ട് കവർന്നെടുത്ത്
പതിയെ പുറത്തേക്കു നടക്കുമ്പോൾ,
ചില കാര്യങ്ങൾ ഉൾക്കൊള്ളാനും മനസ്സിലാക്കാനും
എനിക്കും കഴിഞ്ഞിരുന്നു;
വിറ്റുപോവാനുള്ളത് ചിത്രമായാലും, ചിന്തയായാലും
സ്വന്തം ജീവിതം തന്നെയാകിലും,
വിലപേശാൻ നിറംചാലിച്ച
ചില അടിക്കുറിപ്പുകൾ കൂടിയേ തീരൂ..




2016, ഓഗസ്റ്റ് 1, തിങ്കളാഴ്‌ച

ബലിക്കാക്കകൾ


ഉരുളകൾ നിറച്ച ഇലകൾ നിരത്തിവെച്ച ബലിതർപ്പണ കടവിൽ നിന്ന് ഒരു ഉരുളപോലും കൊത്താതെ, അല്പമകലെ മാറി മരച്ചില്ലയിൽ സങ്കടത്തോടെ ഇരിക്കുന്ന ബലിക്കാക്കയോട് ഉണ്ടുനിറഞ്ഞുവന്ന മറ്റൊരു ബലിക്കാക്ക ചോദിച്ചു;
"ചങ്ങാതി.. ഉരുളകളിൽ ഒന്നുപോലും എടുക്കാഞ്ഞതെന്തേ..?? നിനക്ക് വിശപ്പില്ലേ..?"
അപ്പോൾ സങ്കടത്തോടെ ആ ബലിക്കാക്ക പറഞ്ഞു; "ചങ്ങാതി, ഉണ്ട് നിറയാൻ ആയിരുന്നില്ലല്ലോ നമ്മൾ വന്നത്.."
....!!!

2016, ജനുവരി 19, ചൊവ്വാഴ്ച

2016, ജനുവരി 16, ശനിയാഴ്‌ച

!--?..

പ്രണയം എന്ന വാക്കിനോട്
വിരക്തി ഏറിയപ്പോഴാണ്,
മരണം എന്ന വാക്കിനോട്
പ്രണയവും മോഹവും തോന്നി തുടങ്ങിയത്..
പതിയെ അതങ്ങിനെ
രക്തത്തിൽ അലിഞ്ഞലിഞ്ഞ്
ഒരു നദിയായ് ഒഴുകിതുടങ്ങുന്നു..

2016, ജനുവരി 12, ചൊവ്വാഴ്ച

ആവശ്യമുണ്ട്..

മതങ്ങൾ കൊന്നുതള്ളിയ
ജഡങ്ങൾ തരംതിരിക്കാൻ 
ദൈവങ്ങളെ ആവശ്യമുണ്ട്..
ഉടൻ ബന്ധപ്പെടുക.

ഒരു അവധിക്കാലത്തിന്റെ ഓർമ്മയ്ക്ക്‌...



'കുഞ്ചുറു.' അതായിരുന്നു ആ വിളിപ്പേര്.

ഒരു ഫോണ്‍ വിളിയിലേക്ക് ബന്ധങ്ങൾ കടുക് മണിയെക്കാൾ ചെറുതായി ചുരുങ്ങുന്നതിനും വളരെ മുന്നേ, മധ്യവേനലവധിയുടെ ആഘോഷങ്ങളിലേക്ക് പൊടിമണ്ണ് പറത്തി ഓടികളിച്ചു നടന്നിരുന്ന ഞാനെന്ന കൊച്ചുകുട്ടിക്ക്, എപ്പോൾ വേണമെങ്കിലും ഓടിച്ചെന്ന് കേറാൻ പാകത്തിന് വീടിനടുത്തും, കോടമഞ്ഞ്‌ ചുരമിറങ്ങാൻ വെമ്പിനിൽക്കുന്ന വലിയ മലകൾക്ക് താഴെ, കണ്ണൂർ ജില്ലയിലെ മലയോര മേഖലകളിലുമായി സ്നേഹവീടുകൾ ഒരുപാട് ഉണ്ടായിരുന്നു; ഇപ്പോഴുമുണ്ട്..

സിരയിലൂടെ പ്രവഹിക്കുന്ന ചുടുരക്തത്തേക്കാൾ ഊഴ്മളതയുള്ള ഹൃദയബന്ധങ്ങൾ പകർന്നുതരുന്ന വീടുകൾ...

അന്നൊരു അവധിക്കാലം ആഘോഷിക്കാൻ ഞാൻ തിരഞ്ഞെടുത്തത്, ആവിപറക്കുന്ന ആനപിണ്ഡത്തിന്റെ ശൂരുമണമുള്ള പേരിയ കാട്ടിലൂടെ സഞ്ചരിച്ചാൽ, ഒരു മലയിറക്കത്തിന്റെ അരയിറക്കം മാത്രം അകലമുള്ള ചപ്പമലയിലുള്ള ആന്റിയുടെ വീടായിരുന്നു.

 മുറ്റത്തിന് താഴെ, കയ്യെത്തും ഉയരെ നിറയെ കായ്കളും പേറി നവവധുവിനെപ്പോലെ നാണിച്ചു നില്ക്കുന്ന ജാതിചെടികൾ.. നിറയെ കായ്കളുള്ള മുറ്റത്തെ ഒറ്റതെങ്ങ്..  പറമ്പിൽ അങ്ങിങ്ങായി വലുതും ചെറുതുമായ ഗജവീരന്മാർ കൂട്ടമായും അല്ലാതെയും നിരന്നു നിൽക്കുന്നതുപോലെയുള്ള കരിമ്പാറക്കൂട്ടങ്ങൾ..

കയ്യാലക്കെട്ടിന് താഴെയുള്ള വലിയ വേലിക്കെട്ടിനകത്ത്‌, പാപ്പൻ കുഴച്ചുവെച്ചുകൊടുത്ത തവിടിന് ഉപ്പു കുറവാണെന്ന് പരാതി പറഞ്ഞ്  നടക്കുന്ന വലിയ പന്നികൾ.. കല്ലുകളിൽ അടിച്ച് ഒച്ചയും ബഹളവും കൂട്ടി മലമുകലിൽനിന്നും ഒഴുകിവരുന്ന നീർച്ചാലിലേക്ക് ചാഞ്ഞു നില്ക്കുന്ന ഇല്ലിക്കൂട്ടം..
വീടിന്റെ പിന്നാമ്പുറത്തെ ചെറിയ തിണ്ടിൻമുകളിലെ മാവിൽ നിന്നും ഇടയ്ക്കിടെ തേൻ മധുരമുള്ള മാങ്ങകൾ പാതി തിന്നശേഷം താഴേക്ക്‌ തള്ളിയിട്ട് രസിക്കുന അണ്ണാറകണ്ണന്മാർ..

അവിടെ നിന്ന്, താഴെ നീണ്ടുനോക്കി അങ്ങാടിയിലേക്കും മലമുകളിലേക്കും ഏകദേശം ദൂരം സമമാണ്.. അതുകൊണ്ടുതന്നെ റബ്ബർ കാടിന്റെ മുകളിലൂടെയുള്ള ദൂരെകാഴ്ച്ചകളുടെ വിസ്മയം അവസാനിക്കുന്നുമില്ല..

ഇതൊക്കെകൊണ്ട് മാത്രമല്ല ആ വീടിനോട് കൂടുതൽ അടുപ്പം വന്നത്.. എല്ലാവരെയുംപോലെ ആ ആന്റിയും പാപ്പനും ചേട്ടായിയും ചേച്ചിയുമൊക്കെ (ഷിനോജ് ചേട്ടായി, സിന്ധു ചേച്ചി) സ്നേഹമുള്ളവരായിരുന്നു..


എന്നേക്കാൾ പ്രായംകുറഞ്ഞ രണ്ടാളും കൂടി അവിടുണ്ടായിരുന്നു.. വലിയ കണ്ണുകളുള്ള സിമിമോളും വികൃതിയായ സിജോക്കുട്ടനും.


മുറ്റത്തിന്റെ മൂലയിലിരുന്ന് കഷ്ടപ്പെട്ട് അവനുവേണ്ടി ഉന്തുവണ്ടി ഉണ്ടാക്കിക്കൊണ്ടിരുന്നപ്പോഴാണ്  അവന്റെ വായിൽനിന്നും ആദ്യമായി ആ പേര് വീണത്‌!!

'കുഞ്ചുറു..!!' 


കറിക്കരച്ചുകൊണ്ടിരുന്ന ആന്റി അതുകേട്ട് അമ്മിക്കല്ലിനൊപ്പം കുലുങ്ങിചിരിച്ചതും, ആ പേര് എനിക്കൊപ്പം വയനാട് കേറിയതും, പല നാവുകളും സ്നേഹത്തോടെ വിളിച്ചു തുടങ്ങിയതും, ആ വിളിയെ ഞാൻ ഇഷ്ടപ്പെട്ടുതുടങ്ങിയതും, കാലപ്പഴക്കത്താൽ പിന്നീടെപ്പോഴോ ആ വിളി പലനാവുകളിൽനിന്നും മാഞ്ഞുപോയതും ഓർമ്മയിലുണ്ട്..

മധ്യവേനലവധികൾ പിന്നെയും ഒരുപാട് വന്നുപോയി.. എന്നിലെ കുട്ടി പൊടിമണ്ണ് പറത്തുന്നത് നിർത്തി പൊടിമീശയിൽ വിരലോടിച്ച്, പ്രണയങ്ങൾ സ്വപ്നംകണ്ട് നടക്കാൻ തുടങ്ങി..  ഇടയ്ക്കെപ്പോഴോ ആ വീടുകളിലേക്കുള്ള വഴികളും ഞാൻ മറന്നുതുടങ്ങി.. പക്ഷേ അപ്പോഴൊന്നും ആ  മധുരിക്കുന്ന ഓർമ്മകളെ എവിടേയും മറന്നുവെക്കാൻ ഞാൻ ശ്രമിച്ചിട്ടില്ല..

വർഷങ്ങൾക്ക് ശേഷം ഇന്നലെയാണ് വീണ്ടും ഞാൻ അവിടേക്ക് ചെല്ലുന്നത്. എന്റെ വിവാഹത്തിന് അവരെ ക്ഷണിക്കാൻ..
പഴയ കല്ലുവഴി ടാറുപൂശി സുന്ദരിയായിരിക്കുന്നു.. പന്നിക്കൂട്ടിലെ പരിഭവം പറച്ചിൽ നിലച്ചിരിക്കുന്നു എന്നതൊഴിച്ചാൽ വേറെ പറയത്തക്ക മാറ്റങ്ങളൊന്നും അവിടെ സംഭവിച്ചിട്ടില്ല..

തിണ്ണയിലെ കസേരകളിൽ കാലുകൾ ആകാശത്തേക്ക് വലിച്ചെറിഞ്ഞ് കളിചിരിയുമായി ചാഞ്ഞിരിക്കുന്ന നാലഞ്ചു കുട്ടിപട്ടാളങ്ങൾ, യാതൊരു കൂസലുമില്ലാതെ അകത്തേക്ക് കേറിയ ഞങ്ങളെ തലയുയർത്തി അപരിചിതഭാവത്തിൽ ഒന്ന് നോക്കി..

"ഇത് പാപ്പന്റെ കൂട്ടുകാരായിരിക്കുമെടീ..!! അമ്മേ...."
തമ്മിൽ പറഞ്ഞ് അകത്തേക്ക് ഒരു സൂചനയും കൊടുത്തിട്ട് അവർ ഞങ്ങളെ വിസ്മരിച്ച് കളിതുടർന്നു..!!
അവരുടെ കൂട്ടത്തിലെ ആ 'അവനെയും' 'അവളെയും' എനിക്ക് മനസ്സിലായി..

അകത്തൂന്ന് ആന്റിയുടെ തല പുറത്തേക്ക് നീണ്ടുവന്നു.. അതിശയഭാവത്തോടെ ആ പഴയ ചിരി മുഖത്ത് വിടർന്നു..
അപ്പോഴും പാപ്പൻ ഞങ്ങളെ മനസ്സിലാവാതെ നിന്ന് പരുങ്ങുകയായിരുന്നു. കാഴ്ച്ചയുടെ വസന്തകാലം അദ്ധേഹത്തിന്റെ കണ്ണുകളിൽ നിന്ന് എന്നോ പടിയിറങ്ങിപോയിരിക്കുന്നു..  മങ്ങിയ ഒരു വിദൂരചിത്രംപോലെ ഞാൻ പാപ്പന്റെ കൈപിടിച്ചുനിന്നു..
കാഴ്ച്ചയിൽ പറയത്തക്ക മാറ്റങ്ങൾ ആന്റിക്ക് വന്നിട്ടില്ല.. പാപ്പൻ പക്ഷേ വെള്ളിനൂലുകൊണ്ട് രൂപമാറ്റം വരുത്തിയിരിക്കുന്നു..

"പാപ്പാ..  ഇത് ഞാനാ.. വയനാട്ടീന്ന് ബിജു.."

"ബിജു!! എനിക്ക് മനസ്സിലാവുന്നില്ല കേട്ടോ! ആകെയൊരു മങ്ങലാ കണ്ണിന്.."

ചിരിയിൽ ഒളിപ്പിച്ചുവച്ച ചമ്മൽ.. ആരെന്ന് അറിയാനുള്ള ജിജ്ഞാസ..

"അത് നമ്മുടെ ബിജുവാന്നേ.." ആന്റി.

"എടാ നീ കുഞ്ചുറുവാണോ..!!?"

"അതേ പാപ്പ.."
പിന്നെയവിടെ നടന്നത് ധൃതരാഷ്ട്രാലിംഗനം ആയിരുന്നു... സ്നേഹത്തോടെയുള്ള ഇറുക്കിപിടിത്തം.

ആ കുട്ടികളും  വളരെവേഗം ഇണങ്ങിക്കൂടി...
വിവരങ്ങളും വിശേഷങ്ങളും പങ്കുവെക്കുന്ന കൂട്ടത്തിൽ, ഒരിക്കൽക്കൂടി ഉപ്പുകൂട്ടി തിന്ന ജാതിക്കായുടെ ചവർപ്പ് രുചിയിലൂടെ പഴയകാല ഓർമ്മകളിലേക്ക് ഒരു ഓട്ടപ്രദിക്ഷിണം..

ഇപ്പോൾ ചേട്ടായിയും ചേച്ചിയും പിന്നെ ആ ഉണ്ടക്കണ്ണിയും, കുടുംബജീവിതത്തിന്റെ വേലിക്കെട്ടുകൾക്കകത്ത്‌ സുരക്ഷിതരായി ജീവിക്കുന്നു..

സിജോക്കുട്ടൻ പേരിന്റെ വാലറ്റം മുറിച്ചുകളഞ്ഞ്  വെറും സിജോയായി മുണ്ട് മാടിക്കുത്തി  മീശപിരിച്ച് നടക്കുന്നു.. പക്ഷേ ഇത്തവണയും അവനെ കാണാൻ എനിക്കു കഴിഞ്ഞില്ല..

വീണ്ടും കാണാമെന്ന് യാത്രപറഞ്ഞ്‌ പോരുമ്പോൾ ഒരുകാര്യം എനിക്ക് മനസ്സിലായി., എല്ലാ വഴികളും എന്നിലേക്ക്‌ മാത്രമുള്ളതല്ല.. എന്നിൽനിന്നും വഴികൾ ആരംഭിക്കേണ്ടിയിരിക്കുന്നു.. അകലങ്ങൾ കുറഞ്ഞ വലിയ വഴികൾ..


നോക്കൂ.. ബന്ധങ്ങൾ നിധിയേക്കാൾ അമൂല്യമാണ്‌.. കഴിയുന്നത്ര അത് കാത്തുസൂക്ഷിക്കുക..



2015, ഡിസംബർ 31, വ്യാഴാഴ്‌ച

എന്റെ കഥ!

കഥകളുടെ ലോകത്തൂന്ന് ഒളിച്ചോടിയോടി ഞാനുമിപ്പോൾ ഒരു കഥയില്ലാത്തവനായി.

2015, ഡിസംബർ 27, ഞായറാഴ്‌ച

ഒരു രണ്ടുവരി പ്രണയകവിത

നിൻ മിന്നും പൊന്നുടലിൽ..
എന്റെ കിനാവുകൾ മുല്ലകളെപ്പോൽ
ചുറ്റി പുണരുമ്പോൾ,
നിൻ നീല മിഴികളിൽ
നക്ഷത്രങ്ങൾ മിന്നി മറയുന്നു..

എത്ര കിനാവുകൾ കാണും
നാമാ രാത്രിയിലിങ്ങിനെ
ശിലപോൽ ഒന്നായ് നിൽക്കുമ്പോൾ..
ഏതു കിനാവുകൾ നമ്മെ ഉണർത്തും
രാവത്‌ തീർന്നത് പറയാനായ്..

നിന്നെ പുൽകിയുറങ്ങാൻ രാവുകൾ
മഞ്ചലുമായ് വരും അരികത്ത്‌..
നാമാ രാത്രിയിലിങ്ങിനെ ഒന്നായ്
എത്ര കിനാവുകൾ കാണും പെണ്ണേ
രാവത്‌ തീർന്നതറിയാതെ..